മൂന്നുവര്‍ഷം മുമ്പാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിജയിച്ച് അധികാരമേറ്റത്. ആ സഖ്യത്തില്‍ ഇന്നലെവരെ ഒരപസ്വരവും ഉയര്‍ന്നിട്ടില്ല. ജാതിരാഷ്ട്രീയത്തിന്റെയും അഴിമതിഭരണത്തിന്റെയും വേരറുത്ത് ശുദ്ധഭരണം കാഴ്ചവയ്ക്കാന്‍ ജനതാദള്‍(യു) ബിജെപി സഖ്യസര്‍ക്കാരിന് സാധിച്ചു. മുഖ്യമന്ത്രിസ്ഥാനത്ത് നിധീഷ്കുമാറും ഉപമുഖ്യമന്ത്രി പദവിയില്‍ ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയും ചേര്‍ന്നുള്ള ഭരണം ഒരു സഖ്യസര്‍ക്കാരിന്റെ ഏറ്റവും നല്ല മാതൃക തന്നെയായിരുന്നു. പതിനേഴ് വര്‍ഷമായി തുടരുന്ന ആ സഖ്യം അവസാനിപ്പിക്കാന്‍ നിധീഷ്കുമാര്‍ പറഞ്ഞ ന്യായം തികഞ്ഞ ബാലിശവും വിലകുറഞ്ഞതുമായിപ്പോയി എന്നുമാത്രമേ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയൂ. പതിനൊന്ന് ബിജെപി മന്ത്രിമാരില്‍ ഒരാള്‍പോലും അഴിമതി നടത്തി എന്ന് പറയാനാവില്ല. ഒരാളെയങ്കിലും കാര്യപ്രാപ്തിയില്ലാത്തയാളെന്ന് കണ്ടെത്താന്‍ കഴിയില്ല.
ബീഹാര്ഭരണം മികച്ചതാണെങ്കില്‍ അതില്‍ ബിജെപി നല്കിയ സംഭാവന വിലപ്പെട്ടതാണ്. ആ സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം ആശയപരമല്ല, അവസരവാദപരമെന്നാണെന്നതില് തര്‍ക്കമില്ല.
ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയോഗം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ അധ്യക്ഷനാക്കിയതാണത്രെ ജെഡി(യു)വിനെ പ്രകോപിപ്പിക്കാന്‍ കാരണം. ജെഡി(യു) എന്ന ഒരു പ്രാദേശിക കക്ഷിയുടെ ‘വാല്യക്കാരല്ല’ ബിജെപി എന്ന ദേശീയ കക്ഷിയും അതിന്റെ നേതാക്കളും. ബിജെപിയുടെ ഭാരവാഹികളാരെന്ന് നിശ്ചയിക്കേണ്ടത് ബിജെപി മാത്രമാണ്. എന്‍ഡിഎ നേതാവിനെ മാറ്റുകയോ പുതിയൊരാളെ നിശ്ചയിക്കുകോയെ ചെയ്യുമ്പോള്‍ മാത്രമേ പുറത്തുള്ള ഒരാള്‍ക്ക് സഖ്യകക്ഷിയാണെങ്കില്‍പ്പോലും അഭിപ്രായം പറയാന്‍ അവകാശമുള്ളു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ പാര്‍ട്ടിയുടെ ദേശീയനേതാവാണ്. പുതുതായി അവതരിപ്പിച്ച ഒരാളല്ല. മൂന്നുതവണ വന്‍ഭൂരിപക്ഷത്തോടെ ഗുജറാത്ത് ജനത അധികാരമേല്‍പ്പിച്ച് സമര്‍ത്ഥമായും സത്യസന്ധമായും ഭരിക്കുന്ന നേതാവിനെ നീക്കണമെന്നും നിശ്ചയിക്കരുതെന്നും പറയുകമാത്രമല്ല അന്ത്യശാസനം നല്‍കാനും അനുവദിക്കാനാവില്ല.
ജെഡി(യു) മുഖ്യമന്ത്രിയാരാകണമെന്ന് തീരുമാനിച്ചത് ബിജെപിയല്ല. ഓരോ പാര്‍ട്ടിക്കും വ്യത്യസ്തമായ വ്യക്തിത്ത്വമുണ്ട്. നയവും പരിപാടിയും ഉണ്ട്. യോജിക്കാവുന്ന വിഷയത്തില്‍ യോജിച്ചും വിയോജിപ്പുകള്‍ നിലനിര്‍ത്തിയുമാണ് ഇത്രകാലവും പ്രവര്‍ത്തിച്ചത്. അതങ്ങനെതന്നെ വേണം താനും. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരല്ല ബീഹാറിലെ സോഷ്യലിസ്റ്റുകള്‍. നാലരപതിറ്റാണ്ട് മുന്‍പ് തന്നെ ബീഹാറില്‍ അത് പ്രകടമായിട്ടുണ്ട്. സോഷ്യലിസ്റ്റ് ആചാര്യന് രാംമനോഹര്‍ലോഹ്യ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ബീഹാറില്‍ ഭാരതീയ ജയസംഘവും സോഷ്യലിസ്റ്റ്പാര്‍ട്ടിയും സഖ്യമുണ്ടാക്കിയത്.1697 ല്‍ സംയുക്ത വിധായക്ദള്‍ എന്ന സഖ്യം സര്‍ക്കാരുണ്ടാക്കി. അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന് ആരംഭിച്ച പ്രക്ഷോഭത്തില്‍ സോഷ്യലിസ്റ്റുകളും ജനസംഘവും ഒറ്റക്കെട്ടായിരുന്നു. കര്‍പ്പൂരി ഠാക്കൂറുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സാധിച്ചു. ആ പാരമ്പര്യത്തിന്റെ തുടര്ച്ചയായിതന്നെയായിരുന്നു 17 വര്‍ഷം മുമ്പ് തുടങ്ങിയ ജെഡി(യു) സഖ്യവും. അത് വേണ്ടെന്നുവച്ചതോടെ ജനാധിപത്യസംവിധാനത്തെ തന്നെ അവഹേളിക്കുന്ന തീരുമാനമാണവര് സ്വീകരിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനതാദള്‍(യു)വിന് തനിച്ച് ഭൂരിപക്ഷം നല്‍കിയിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്തത്. ആ സഖ്യം വേണ്ടെന്ന് വയ്ക്കുമ്പോള്‍ സാമാന്യമര്യാദയനുസരിച്ച് മുഖ്യമന്ത്രി രാജിവച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചെയ്യേണ്ടത്. അതിന് തയ്യാറാകാതെ 118 അംഗങ്ങളുള്ള ജനതാദള്‍(യു) അഞ്ച് സ്വതന്ത്രന്മാരെ കൂട്ടുപിടിച്ച് സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനാണ് നോക്കുന്നത്. ഇത് തികഞ്ഞ മര്യാദകേടാണെന്ന് കോണ്‍ഗ്രസ് ഒഴിച്ചുള്ള കക്ഷികളെല്ലാം പ്രതികരിക്കുന്നു. നിധീഷ്കുമാറിന്റെ ‘മൊശടന്’ സ്വഭാവമാണ് സഖ്യം തകരുന്നതിലേക്കെത്തിച്ചതെന്നാണ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. നിധീഷ്കുമാറിനെയും സുശീല്‍കുമാര്‍ മോദിയെയും ദീര്‍ഘകാലമായി തനിക്ക് നല്ലപോലെ അറിയാമെന്നും ലാലുപ്രസാദ് യാദവ് പ്രസ്താവിച്ചിരിക്കുന്നു. സഖ്യം അവസാനിപ്പിച്ച ഞായറാഴ്ച ‘ബീഹാറിന് കരിദിന’മെന്നാണ് ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പ്രസ്താവിച്ചത്. അതുതന്നെയാണ് വസ്തുതയും. ജനാധിപത്യ സംവിധാനത്തില്‍ പാലിക്കേണ്ട മാന്യതയും സത്യസന്ധതയുമാണ് നിധീഷ്കുമാര്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യം സൃഷ്ടിച്ച നിധീഷ്കുമാര്‍ ജനങ്ങളോട് കണക്കുപറയേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: