ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ലഷ്കര്‍ ഇ തോയ്ബ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെയും തഹാവൂര്‍ റാണയെയും ഒരു വര്‍ഷത്തേക്ക് കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു.
മേയ് മാസം ഇന്ത്യയും അമേരിക്കയും തമ്മില്‍ വാഷിങ്ടണില്‍ നടന്ന ആഭ്യന്തര സുരക്ഷാ ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്. നേരത്തെ പലതവണ ഈ ഭീകരരെ കൈമാറണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നെങ്കിലും അമേരിക്ക അത് തള്ളിയിരുന്നു. അതേസമയം ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം സജീവമായി പരിഗണിക്കാമെന്ന് അമേരിക്ക ഉറപ്പു നല്‍കിയതായി ഉയര്‍ന്ന ഉദ്യാഗസ്ഥര്‍ അറിയിച്ചു.
ഡെന്മാര്ക്കിലെ ഭീകാരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുകയാണ് തഹാവൂര്‍ റാണ. മുംബൈ ആക്രമണം സംബന്ധിച്ച സുപ്രധാനമായ വിവരങ്ങള്‍ ഹെഡ്ലിക്കും റാണയ്ക്കും അറിയാമെന്നാണ് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
നിരന്തരമായ സമ്മര്‍ദത്തെതുടര്‍ന്ന് ഹെഡ്ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യയ്ക്ക് രണ്ടാംവട്ടവും അവസരം ലഭിച്ചിരുന്നു. എന്നാല്‍ തഹാവൂര്‍ റാണ, ഹെഡ്ലിയുടെ അമേരിക്കയിലുള്ള ഭാര്യ ഷാസിയ, അവരുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ എന്നിവരെ ചോദ്യംചെയ്യാന്‍ ഇതുവരെ അമേരിക്ക അനുവദിച്ചിട്ടില്ല. ഇവരെയെല്ലാം ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ഇന്ത്യ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: