ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ‘z’ കാറ്റഗറി സുരക്ഷ നല്കുന്ന സി.ആര്.പി.എഫ് തങ്ങളുടെ പരിമിതി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുകേഷിന് സുരക്ഷ അനുവദിച്ചത്. 33 കമാന്‍ഡോകളാണ് മുകേഷിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. ഇവരില്‍ 28 പേര് അദ്ദേഹത്തിനൊപ്പം സദാസമയവും ഉണ്ടാകും.
മുകേഷ് അംബാനി മറ്റു സംസ്ഥാനങ്ങളിലേക്കോ വേറെ എവിടേക്കുമെങ്കിലോ യാത്ര ചെയ്യുമ്പോള്‍ അതാതിടങ്ങളിലെ ലോക്കല്‍ പൊലീസിന്റെ സേവനം കൂടി ഉറപ്പു വരുത്തണമെന്ന് കേന്ദ്രത്തോട് സി.ആര്.പി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല മുകേഷിനൊപ്പം സഞ്ചരിക്കുന്ന കമാന്‍ഡോകള്‍ക്ക് അദ്ദേഹം പോകുന്ന സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം ഉള്‍പ്പെടുത്തിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും കൈമാറണമെന്ന് സി.ആര്.പി.എഫ് ആവശ്യപ്പെട്ടു.
കമാന്‍ഡോകള്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരായതിനാല്‍ തന്നെ പ്രാദേശിക ഭീഷണികളെ കുറിച്ചോ മറ്റോ വ്യക്തമായി അറിയാന്‍ കഴിയുന്നവരല്ല. മാത്രമല്ല ആക്രമണമുണ്ടായാല്‍ മുകേഷിനെ രക്ഷപ്പെടുത്തുന്നതിനുള്ള വഴികളും അറിയണമെന്നില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോക്കല്‍ പൊലീസ് സേനയുടെ സേവനം കൂടിയേ തീരു എന്നാണ് സി.ആര്.പി.എഫിന്റെ നിലപാട്.
മുകേഷ് സഞ്ചരിക്കുന്ന അവസരത്തില്‍ സുരക്ഷാ വിഭാഗത്തിലെ ഒരാള്‍ വാഹനത്തിനു മുന്സീറ്റിലുണ്ടാകും. സുരക്ഷയ്ക്കു മാത്രമായി പ്രതിമാസം 15 ലക്ഷം രൂപ മുകേഷ് അംബാനി സര്‍ക്കാരിലേക്ക് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: