ന്യൂദല്‍ഹി: വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്ന് കോഴ കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ ബാങ്ക് അക്കൗണ്ട് സിബിഐ മരവിപ്പിച്ചു.
എഫ്ഐആറില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ത്യാഗിയുടെ ബന്ധുക്കളായ സഞ്ജീവ് എന്ന ജൂലി, രാജീവ് എന്ന ഡോസ്ക, സന്ദീപ്, ഐഡിഎസ് ഇന്‍ഫോടെക് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രി സന്തോഷ് ബഗ്രോഡിയയുടെ സഹോദരനുമായ സതീഷ് ബഗ്രോഡിയ, ഐഡിഎസ് എംഡി പ്രതാപ് അഗര്‍വാള്‍, എയറോമാട്രിക്സ് സിഇഒ പ്രവീണ്‍ ബക്ഷി, നിയമോപദേശകന് ഗൗതം ഖൈതന്‍ എന്നിവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. എയറോ മാട്രിക്സിന്റെയും ഐഡിഎസ് ഇന്‍ഫോടെക്കിന്റെയും കമ്പനി അക്കൗണ്ടുകള്‍ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.
ഇന്ത്യയിലെ 12 അതിവിശിഷ്ട വ്യക്തികള്‍ക്ക് ഹെലികോപ്ടര്‍ വിതരണം ചെയ്യാനുള്ള 3600 കോടിരൂപയുടെ കരാര്‍ നേടിക്കൊടുക്കുന്നതിന് അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്ന് 360 കോടി കോഴവാങ്ങിയെന്നാണ് ത്യാഗിയടക്കമുള്ളവര്ക്കെതിരെയുള്ള കേസ്. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിലെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ തടയുന്ന വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കുറ്റംചുമത്തിയിട്ടുണ്ട്.
ത്യാഗിയുടെ താത്പര്യപ്രകാരം വിവിഐപി ഹെലികോപ്ടറുകളുടെ സേവനദൂരപരിധി 6000 കിലോമീറ്ററല്‍ നിന്ന് 4500 ആയി കുറച്ചുവെന്നും കരാര്‍ നിബന്ധനകളിലെ ഈ മാറ്റം അഗസ്റ്റ് വെസ്റ്റ്ലാന്ഡിവേണ്ടിയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച പ്രാഥികാന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു. ത്യാഗിക്കും കൂട്ടാളികള്‍ക്കുവേണ്ടി, ഇടനിലക്കാരായ ഹാഷ്കെ ഗുഡിയോയും ജെറോസ കാര്‍ലോയും മോഹാലി അസ്ഥാനമാക്കിയ ഐഡിഎസ് ഇന്‍ഫോടെക്കിന്റെയും ചണ്ഡീഗഡിലുള്ള എയ്റോമാട്രിക്സിന്റെയും അക്കൗണ്ടുകള്‍ വഴി 5.6 ദശലക്ഷം ഡോളര്‍ ഇന്ത്യയില്‍ എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നു. അവശേഷിച്ച 24.30 മില്യണ്‍ ഡോളര്‍ ഐഡിഎസ് ടൂണിഷ്യയുട അക്കൗണ്ടുവഴി അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്ന് ഇടനിലക്കാര്‍ സ്വീകരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: