ബാംഗളൂരു: അവസാനം രാഹുല്‍ വന്നു. റായ്ചൂരിലെ കനലെരിയുന്ന ചൂടില്‍ തളര്‍ന്നു വീഴുന്ന പ്രവര്‍ത്തകരെ മൂന്ന് മണിക്കൂറോളം കാത്തു നിര്‍ത്തി മടുപ്പിച്ചാണ് പത്തുമണിക്ക് എത്തേണ്ട കോണ്‍ഗ്രസ് നേതാവ് ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയത്. പ്രതീക്ഷിച്ചപോലെ സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ കുറേ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുലിന് പ്രവര്‍ത്തകരില്‍ ആവേശമോ ഉണര്‍വോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, സ്ത്രീസുരക്ഷക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരണം എന്ന പ്രഖ്യാപനത്തെ കൂക്കിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിന് സ്ത്രീകള്‍ക്ക് സുരക്ഷ നല്കാന് കഴിയുന്നില്ലെന്ന്, മുന്പില് നിര്‍വികാരമായി കേട്ടുകൊണ്ടിരുന്ന യുവതികളോട് രാഹുല്‍ വിശദീകരിക്കുംമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കയ്യടിയും ബഹളവും.
ഭാഷയും യുവാക്കളുടെ പ്രതികരണ രീതികളും അധികമൊന്നും പരിചയമില്ലാത്ത രാഹുല്‍ പിന്നീട് ഖാനികള്‍ കൊള്ളയടിച്ച രണ്ടു സഹോദരങ്ങളെ കുറിച്ചാണ് പറഞ്ഞത്.എന്തായാലും സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള തന്റെ വിവരകേട് വിളിച്ചു പറയുന്നതായി പ്രസംഗം. സുപ്രീം കോടതിതന്നെ ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തുന്ന ഖാനി കമ്പനിയെന്നു വിലയിരുത്തി ലൈസന്‍സ് റദ്ദാക്കിയത് നിലവിലെ ബെല്ലാരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ലാഡ് ഉടമയായുള്ള എസ് ലാഡ് ഗ്രൂപ്പിന്റേതായിരുന്നു. ബെല്ലാരി സഹോദരങ്ങള്‍ ബിജെപിയില്‍ നിന്നും പോയി കാലമേറെ ആവുകയും ചെയ്തിരിക്കുന്നു.
പ്രവര്‍ത്തകരില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കഴിയാതിരുന്ന രാഹുല്‍ പത്തോ പതിനഞ്ചോ മിനിറ്റ് സംസാരിച്ചു വേഗം തന്നെ സ്ഥലം വിട്ടു. ഉത്തരകര്‍ണാടകത്തിലെ തന്നെ ബീജാപ്പൂരിലും അദ്ദേഹത്തിന്റെ റാലി ഉണ്ടായിരുന്നു.
അതിനിടെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ് ആത്മവിശ്വാസം നഷ്ടമായതിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ മാത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എതിര് പാര്‍ട്ടിയിലുള്ളവരെ വീട് കേറി ആക്രമിക്കുകയുണ്ടായി. നെലമംഗലയിലെ ജനതാദളിന്റെ പ്രവര്‍ത്തകരെ ആക്രമിച്ച് സ്ത്രീകള്‍ അടക്കമുള്ളവരെ പരിക്കേല്‍പ്പിച്ചു. ബാംഗ്ലൂര്‍ ജാലഹള്ളിയില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംരക്ഷണത്തിനായി പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
എതിരാളിക്ക് കണക്കിന് മറുപടിപറഞ്ഞും,പ്രവര്‍ത്തകരെ ആശയപരമായി സജ്ജരാക്കിയും ബിജെപി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. മതേതരദള് ആണ് തൊട്ടുപിന്നില്‍.ഇനിയും പ്രകടന പത്രിക പുറത്തിറക്കാത്ത കോണ്‍ഗ്രസ് അതിനു തെരഞ്ഞെടുപ്പില്‍ അത്രക്കൊന്നും പ്രാധാന്യമില്ലെന്ന നിലപാടിലാണ്. ബാംഗളൂരില്‍ ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 19 രഥങ്ങള്‍ തയ്യാറിക്കിയിട്ടുണ്ട്. 26 നും 28 നും പാര്‍ട്ടിയുടെ തീപ്പൊരി പ്രചാരകരായ വരുണ്‍ ഗാന്ധിയും ഉമാഭാരതിയും ബംഗളൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംസാരിക്കും. അവര്‍ നാലോ അഞ്ചോ ദിവസം കര്‍ണാടകത്തില്‍ ഉണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: