ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് ഒരു അഭിമുഖം നല്കുമ്പോള് കേന്ദ്രനിയമമന്ത്രി സല്മാന് ഖുര്‍ഷിദിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ ലക്ഷ്യം മറ്റൊന്നായിപ്പോയി. ഏഴ് വര്‍ഷമായി പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന മന്മോഹന് സിംഗിനെ ഉന്നംവെച്ചുള്ള സല്‍മാന്റെ ഒളിയമ്പുകള്‍ കുറെക്കാലമായി പ്രധാനമന്ത്രിക്കസേരക്ക് ചുറ്റും വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിയില്‍ ചെന്ന് കൊള്ളുകയായിരുന്നു. “അടുത്ത തലമുറ നേതാവായ രാഹുല്‍ഗാന്ധിയില്‍നിന്ന് ‘ആശയപരമായ മാര്‍ഗദര്‍ശനം’ ലഭിക്കാത്തതാണ് കോണ്‍ഗ്രസിനെ രോഗാതുരമാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ജനാധിപത്യവല്ക്കരിച്ചതുപോലുള്ള അദ്ദേഹത്തിന്റെ ചിന്തകളുടെ കിരണങ്ങള്‍ മാത്രമേ ഇതുവരെ ഞങ്ങള്‍ക്ക് കാണാനായിട്ടുള്ളൂ. ഈ ചിന്തകളും ആശയങ്ങളുമടങ്ങുന്ന മഹത്തായ ഒരു പ്രഖ്യാപനം അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഇത് കാത്തിരിപ്പിന്റെ കാലമാണ്”-സല്‍മാന്റെ ഈ വാക്കുകള്‍ അദ്ദേഹവുമായുള്ള അഭിമുഖത്തിന് ‘കോണ്‍ഗ്രസിന് ദിശാബോധമില്ല, കാണുന്നത് രാഹുല്‍ഗാന്ധിയുടെ കിരണങ്ങള്‍ മാത്രം’ എന്ന തലക്കെട്ട് നല്കാന് ഇന്ത്യന്‍ എക്സ്പ്രസിനെ സംബന്ധിച്ചിടത്തോളം വേണ്ടുവോളമായിരുന്നു. അവര്‍ അങ്ങനെ തന്നെ ചെയ്തു. അഭിമുഖവും സല്മാന് ഖുര്‍ഷിദും വിവാദത്തില്‍പ്പെട്ടു.
വാസ്തവത്തില്‍ രാഹുല്‍ഗാന്ധിയെ മഹത്വവല്‍ക്കരിച്ച് ഭരണത്തലവനായ മന്‍മോഹന്‍സിംഗിനെ കഴിവുകെട്ടവനായി ചിത്രീകരിച്ച് പുറത്തേക്ക് വഴികാട്ടുകയാണ് സല്മാന് ഖുര്‍ഷിദ് ചെയ്തത്. വളച്ചുകെട്ടിയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. “ഇപ്പോഴത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നമുക്കൊരു പ്രത്യയശാസ്ത്രം ആവശ്യമുണ്ട്. 1990 കളിലെ പരിഷ്ക്കാരങ്ങള്‍ പുതിയൊരു പ്രത്യയശാസ്ത്രത്തിന്റെ ഉദയമായിരുന്നു. എന്നാലിന്ന് മുന്നോട്ടുപോകാന്‍ നമ്മുടെ ഭാവി നേതാവായ രാഹുല്‍ഗാന്ധിക്ക് മാത്രം നല്കാന് കഴിയുന്ന പ്രത്യയശാസ്ത്രം ആവശ്യമുണ്ട്. ഇനിയുള്ള തെരഞ്ഞെടുപ്പുകളെ നേരിടാന്‍ എന്താണ് ആവശ്യമെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തത വേണം.” എന്നാണ് സല്മാന് അഭിപ്രായപ്പെട്ടത്. അത് (രാഹുല്‍ഗാന്ധിയുടെ മാര്‍ഗദര്‍ശനം) സംഭവിക്കുന്നതുവരെ പാര്‍ട്ടിക്കും സര്‍ക്കാരിനും ‘കാത്തിരിപ്പിന്റെ കാല’മാണ്.
ചുമതലയേറ്റെടുക്കാന്‍ രാഹുല്‍ ഇപ്പോഴും മടിക്കുന്നതിനാല്‍ അദ്ദേഹം അതിന് തയ്യാറാവുന്നതുവരെ കാത്തിരിക്കുകയല്ലാതെ കോണ്‍ഗ്രസിന് മറ്റ് വഴിയില്ല എന്നുകൂടി സല്മാന് വ്യക്തമാക്കുന്നുണ്ട്. “സംശയിക്കാനും ചോദ്യം ചെയ്യാനാവുമാവാത്ത വിധത്തില്‍ പാര്‍ട്ടിയിലെ രണ്ടാമനാണ് രാഹുല്‍ എന്നതാണ് വസ്തുത. എന്നിട്ടും അദ്ദേഹം മാര്‍ഗദീപം കയ്യിലേന്തുകയോ ചുമതലകള്‍ നിര്‍വഹിക്കുകയോ ചെയ്യുന്നില്ല. രണ്ടാമനെന്ന സ്ഥാനം അംഗീകരിക്കാന്‍ ഇപ്പോഴും അദ്ദേഹം മടിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നാം കാത്തിരിക്കേണ്ടതുണ്ട്. ഇത് കാത്തിരിപ്പിന്റെ കാലമാണ്.” രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുന്നുവെന്ന പ്രതിഛായയെക്കുറിച്ച് ചോദിച്ചപ്പോള്‍ “സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ മാത്രമല്ല മന്ദീഭവിച്ചിട്ടുള്ളത്. രാഷ്ട്രീയവും ഭരണപരവുമായ പരിഷ്ക്കാരങ്ങളും സംഭവിക്കുന്നില്ല” എന്നാണ് ഖുര്‍ഷിദ് മറുപടി നല്‍കുന്നത്.
രാഹുല്‍ഗാന്ധി പ്രതിക്കൂട്ടിലായിപ്പോയ അഭിമുഖം വിവാദമായതോടെ തിരുത്തുമായി സല്മാന് ഖുര്‍ഷിദ് രംഗത്ത് വരികയുണ്ടായി. തന്റെ അഭിപ്രായങ്ങള്‍ ശരിയായ രീതിയില്‍ കാണണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. “താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ക്ക് മനസ്സിലാവാതിരിക്കുകയോ മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുകയാണ് ഉചിതം. പാര്‍ട്ടിക്ക് ദിശാബോധമില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാനങ്ങനെ പറയുന്ന പക്ഷം അത് സ്വയം കുറ്റപ്പെടുത്തുന്നതിന് തുല്യമായിരിക്കും”- എന്നതായിരുന്നു സല്‍മാന്റെ തിരുത്ത്. എന്നെ തെറ്റിദ്ധരിക്കരുത്, ഞാന്‍ വിമര്‍ശിച്ചത് രാഹുലിനെയല്ല, മന്‍മോഹനെയാണ്. അത് കാണാതെ പോകരുത് എന്നൊരു അപേക്ഷാഭാവം സല്‍മാന്റെ ഈ തിരുത്തിലുണ്ട്.
പാര്‍ട്ടിയിലെ രണ്ടാമനായ രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്ന് സല്മാന് ഖുര്‍ഷിദ് പറയുന്നതിന് അര്‍ത്ഥം ഒന്നാംസ്ഥാനത്തുള്ള സോണിയക്ക് പകരം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നല്ലല്ലോ. പ്രധാനമന്ത്രി മന്മോഹന് സിംഗിനെ മാറ്റി ആ ചുമതലയേറ്റെടുക്കണമെന്നു തന്നെയാണ് സല്മാന് പറയാതെ പറയുന്നത്. രാഹുല്‍ പാര്‍ട്ടിയെ നയിക്കുന്നതിനെക്കുറിച്ചല്ല, സര്‍ക്കാരിനെ നയിക്കേണ്ടതിനെക്കുറിച്ചാണ് സല്മാന് വാചാലനാവുന്നത്. ഇതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കണമെന്നും കൂടി സല്മാന് ആഗ്രഹിക്കുമ്പോള്‍ നമ്പര്‍ ടെന്‍ ജന്‍പഥിലെ ഉപശാലയില്‍ രൂപംകൊണ്ട തിരക്കഥയനുസരിച്ചാണ് സ്ഥിതിഗതികള്‍ എന്ന് വ്യക്തം.
ഇന്ത്യയുടെ ഭരണാധികാരിയാവാനുള്ള പരമ്പരാഗതമായ അവകാശവും സഹജമായ നേതൃശേഷിയും രാഹുലിനുണ്ടെന്ന് വരുത്താന്‍ ഒരു പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖം ഫലം ചെയ്തില്ലെന്ന് മാത്രമല്ല, വിപരീത ഫലം ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് കഴിവില്ലെന്ന തരത്തില്‍ അച്ചടിച്ചുവന്ന അഭിമുഖം വിവാദമായതോടെ വെട്ടിലായത് നമ്പര്‍ ടെന്‍ ജന്‍പഥാണ്. ‘വിവാദം അവസാനിച്ചിരിക്കുന്നു’ എന്ന അറിയിപ്പുമായി പൊടുന്നനെ ‘ഹിസ് മാഡംസ് വോയ്സ്’ ആയ ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്തുവന്നതിന്റെ കാരണവും മറ്റൊന്നല്ല.
മന്മോഹന് സിംഗ് കഴിവുകെട്ടവനും പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടവനുമാണെന്ന് വരെ പറഞ്ഞുവെച്ചിട്ടും സല്മാന് ഖുര്‍ഷിദിനെ ‘തള്ളിപ്പറയാന്‍’കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായതിന് പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. മന്മോഹന് കഴിവുകെട്ടവനാണെന്ന് ലോകപ്രശസ്തമായ ‘ടൈം’ മാഗസിന് കവര്‍ സ്റ്റോറിയില്‍ വിലയിരുത്തുന്നതിന്റെ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സല്‍മാന്റെ അഭിമുഖവും പ്രസിദ്ധീകരിക്കപ്പെട്ടത്. മന്മോഹനെ ‘നേട്ടമുണ്ടാക്കാനാകാത്തയാള്’ എന്ന് വിശേഷിപ്പിക്കുന്ന ‘ടൈമി’ന്റെ ഏഷ്യ എഡിഷന് അദ്ദേഹം അനുഭവിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നുണ്ട്. “ഒരിക്കല്‍ അദ്ദേഹം (ഡോ. സിംഗ്) പ്രസരിപ്പിച്ചിരുന്ന ശാന്തഗാംഭീര്യം കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം മന്ത്രിമാരെ നിയന്ത്രിക്കാന്‍പോലും അദ്ദേഹത്തിനാവുന്നില്ല” എന്നാണ് ‘ടൈം’ വിലയിരുത്തുന്നത്. “യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയുമായുണ്ടാക്കിയിട്ടുള്ള ‘അനൗദ്യോഗികമായ അധികാരം പങ്കിടല്‍ ധാരണ’ അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ താപ്പാനകള്‍ക്കെതിരെ നീങ്ങാനുള്ള സ്വാധീനം അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നു” എന്ന ‘ടൈമി’ന്റെ നിരീക്ഷണം പരസ്യമായ രഹസ്യമാണ്.
‘ടൈം’ ലേഖനത്തിന്റെ അനുബന്ധമായി ചേര്‍ക്കാവുന്നതാണ് മന്‍മോഹനെതിരെയുള്ള സല്‍മാന്റെ അഭിമുഖത്തിലെ വിമര്‍ശനങ്ങള്‍. സര്‍ക്കാരിലെ ഒരു മന്ത്രിയും ‘സാമ്രാജ്യത്വ ജിഹ്വ’യായി അറിയപ്പെടുന്ന ഒരു പ്രസിദ്ധീകരണവും പ്രധാനമന്ത്രിയെക്കുറിച്ച് ഒരേ തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സ്ഥിതിവിശേഷം തല്‍ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കപ്പെടണമായിരുന്നു. യുപിഎ ഭരണത്തിലെ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും പ്രധാനമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതൃത്വവും വിമര്‍ശിക്കപ്പെടുകയും ചെയ്തപ്പോള്‍ അതിന് പിന്നില്‍ ചില വൈദേശിക ശക്തികള്‍ ആണെന്ന് പ്രചരിപ്പിക്കുകയായിരുന്നല്ലോ സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളും ചെയ്തത്. ‘സാമ്രാജ്യത്വ ജിഹ്വ’യുടെ സ്വരത്തില്‍ സംസാരിക്കുന്ന ഒരു മന്ത്രിയെ പിന്തുണക്കുന്നത് ഈ ‘വിദേശഹസ്ത’ ങ്ങള്‍ക്ക് കരുത്തുപകരുന്ന നടപടിയായി ചിത്രീകരിക്കപ്പെടും. ഇതാണ് കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കിയത്.
മന്മോഹന് സിംഗിനെ ഒരു ദിവസം പോലും പ്രധാനമന്ത്രിക്കസേരയില്‍ വെച്ചുകൊണ്ടിരിക്കണമെന്ന് സോണിയാഗാന്ധി ആഗ്രഹിക്കുന്നില്ല. പക്ഷെ മന്ത്രിസഭാ പുനഃസംഘടന പോലെയല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയെ മാറ്റുന്നത്. സോണിയയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഇപ്പോള്‍ ചില പരിമിതികളുണ്ട്. മന്മോഹനെ മാറ്റിയാല്‍ ആ സ്ഥാനത്തേക്ക് വരേണ്ടത് മകന് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകവും കഴിവുകേടുകളുടെ പര്യായവുമായാണ് കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം പേരും രാഹുലിനെ കാണുന്നത്. ബീഹാര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം രാഹുലിന്റെ നേതൃത്വത്തെ എഴുതിത്തള്ളുന്നതായിരുന്നു. എന്നിട്ടും ഓരോ തെരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങുമ്പോഴും രാഹുല്‍ ‘വിജയിച്ച’തായി യാതൊരു ലജ്ജയുമില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം! സോണിയയെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കോണ്‍ഗ്രസിലെ ചോദ്യം ചെയ്യാനാവാത്ത രണ്ടാമനാണ് രാഹുല്‍ എന്ന് സല്മാന് പറയുന്നതും സോണിയ പ്രസാദിക്കാനാണ്.
രാഹുലിന്റെ കാര്യത്തില്‍ സോണിയ നേരിടുന്ന പ്രശ്നം ഗുരുതരമാണ്. നരസിംഹറാവുവിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് സീതാറാം കേസരിയെ നീക്കിയതുപോലെ മന്മോഹനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ കഴിയില്ലെന്ന് സോണിയക്കറിയാം. എഐസിസി യോഗത്തിനിടെ മൂത്രമൊഴിക്കാന്‍ പോയ സീതാറാം കേസരിയെ മൂത്രപ്പുര പുറത്തുനിന്ന് പൂട്ടി അകത്തിട്ട് പാര്‍ട്ടി അധ്യക്ഷ പീഠത്തില്‍ കയറിയിരിക്കുകയാണല്ലോ സോണിയ ചെയ്തത്. കേസരിയില്‍നിന്ന് ഇങ്ങനെ മ്ലേച്ഛമായ രീതിയില്‍ അധികാരം പിടിച്ചെടുത്ത സോണിയക്ക് പക്ഷെ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിനെ തൊടാന്‍ കഴിഞ്ഞിരുന്നില്ല. നരസിംഹറാവുവിനെപ്പോലെ തന്ത്രശാലിയല്ലെങ്കിലും മന്മോഹനും പ്രധാനമന്ത്രിയായിപ്പോയി. ഈ പദവി നല്കുന്ന വിവേചനാധികാരവും സുരക്ഷിതത്വവും അനുഭവിക്കുന്നതിനാലാണ് ആത്മാഭിമാനം പണയം വെച്ചിട്ടാണെങ്കിലും വലിയ പരിക്കുകളില്ലാതെ മന്മോഹന് തുടരുന്നത്. ഈ അവസ്ഥയില്‍ സോണിയക്ക് അമര്‍ഷമുണ്ടെന്ന് മാത്രമല്ല, അവര്‍ രോഷാകുലയുമാണ്. സല്മാന് ഖുര്‍ഷിദ് പറയുന്നതുപോലെ സോണിയയും കാത്തിരിക്കുകയാണ്; ഏറ്റവും അനുകൂലമായ ഒരു അവസരത്തിനായി.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: