കൊല്‍ക്കത്ത: മാസത്തില്‍ 2,500 രൂപ ഇമാമുകള്‍ക്ക് പ്രതിഫലം (ഹോണറേറിയം) നല്‍കാനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം ഹിന്ദുപുരോഹിതന്മാര്ക്കും ബാധകമാണെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് കോളേജ് സ്ക്വയറില്‍ ഒരു പ്രതിഷേധ യോഗത്തില്‍ സംസാരിക്കവെ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് മമത അവസാനിപ്പിക്കണം. ഇമാമുകള്‍ക്ക് നല്കുന്ന പ്രതിഫലം ഹിന്ദുപുരോഹിതന്മാര്ക്കും നല്കിയാല് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ബംഗാളിനെ മുസ്ലീം സംസ്ഥാനമാക്കാനുള്ള നീക്കമാണ് മമത നടത്തുന്നത്. സംസ്ഥാനത്ത് പ്രതിദിനം അപകടകരമായ നടപടികളാണ് മമത സ്വീകരിച്ചുവരുന്നത്. പതിനായിരം മദ്രസകള്‍ക്ക് അനുമതി നല്കല്, പത്ത് ശതമാനം മാത്രം ഉറുദു സംസാരിക്കുന്ന സംസ്ഥാനത്ത് ഉറുദു രണ്ടാം ഭാഷയായി അംഗീകരിക്കല്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ജോലി സംവരണം ഏര്‍പ്പെടുത്തല്‍, വീടുകള്‍ അനുവദിക്കല്‍, വിദ്യാഭ്യാസം, സൗജന്യ ചികിത്സ ഇതിനൊക്കെ പുറമെയാണ് ഇമാമുകള്‍ക്ക് മാത്രമായി പ്രതിഫലവും പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കള്‍ക്കും യാതൊരുവിധ ആനുകൂല്യങ്ങളുമില്ല. അധികമൊന്നും വേണ്ട ഇമാമുകള്‍ക്ക് അനുവദിച്ച 2500 രൂപ ഹിന്ദു പുരോഹിതര്‍ക്കും തൊഴില്‍രഹിത യുവാക്കള്‍ക്കും അനുവദിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ‘2500 ഞങ്ങള്‍ക്കും കൂടി’ പ്രചാരണ പരിപാടി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി.
മെയ് ഒന്ന്, ഏഴ് ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യുവാക്കളടങ്ങിയ പ്രചാരണ പരിപാടികളാണ് സംസ്ഥാനമൊട്ടാകെ വിഎച്ച്പി സംഘടിപ്പിച്ചിരിക്കുന്നത്. ഉറുദു ഭാഷയ്ക്ക് പ്രാമുഖ്യം നല്‍കുക വഴി ബംഗാള്‍ മുഖ്യമന്ത്രി ബംഗാളി ഭാഷയെ അവഗണിച്ചിരിക്കുകയാണെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: