ബംഗളരൂ: അച്ഛന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍ മരണമടഞ്ഞു. മൂന്ന് മാസം പ്രായമായ നേഹ അഫ്രീന്‍ എന്ന പെണ്‍കുട്ടിയാണ് ബംഗളുരുവിലെ വാണി വിലാസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയിലെ റസിഡന്റ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.സോമഗൗഡ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലച്ചോറിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ കഴിഞ്ഞിരുന്ന അഫ്രീന്റെ ഹൃദയമിടിപ്പ് ക്രമാതീതമായതായും ഡോ.സോമഗൗഡ പറഞ്ഞു. അഫ്രീന്റെ പരിചരണത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിന്റേയും സഹായം തേടിയിരുന്നു.
ആണ്‍കുഞ്ഞ് ജനിക്കാത്തതിലുള്ള ദേഷ്യത്തില്‍ പിതാവ് ഉമര്‍ ഫറൂഖ് കുഞ്ഞിനെ ക്രൂരമായ രീതിയില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. ശിവാജി നഗറിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്ന ഫറൂഖിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ഭാര്യ രേഷ്മയേയും കുഞ്ഞിനേയും ഉപദ്രവിക്കുക പതിവായിരുന്നു. ഉപദ്രവം അവസാനിപ്പിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും രേഷ്മ ആവശ്യം നിരസിക്കുകയും ചെയ്തിരുന്നു.
അഫ്രീന്റെ ദേഹത്തും തലയിലും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും രേഷ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം പരിശോധനയിലും വ്യക്തമായിട്ടുണ്ട്. തലക്കേറ്റ മാരകമായ മുറിവിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച കുഞ്ഞിനെ രേഷ്മ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് കുശാല്‍ നഗര്‍ സ്വദേശി ഫറൂഖും രേഷ്മയും വിവാഹിതരായത്. ഇവരുടെ ആദ്യ കുഞ്ഞായിരുന്നു മരണമടഞ്ഞ അഫ്രീന്‍. വിവാഹശേഷം തന്നെ നിരന്തരമായി ഉമര്‍ ഫറൂഖ് മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 8 ന് ഫറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 21 വരെ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കും. ഇയാള്‍ക്കെതിരെ 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മകളെ കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്ന് ഫറൂഖ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: