തിരുമല: രാജ്യത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള എതിര്‍പ്പ് ശക്തമായതോടെ തിരുപ്പതി ദര്‍ശനത്തിന് വിഐപി ടിക്കറ്റ് നല്‍കുന്നത് പിന്‍വലിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാന(ടിടിഡി)ത്തിന്റെ ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ തീരുമാനമായി. തിരുപ്പതിയില്‍ ദര്‍ശനത്തിനായി ദിനംപ്രതി എത്തുന്ന ലക്ഷക്കണക്കിന് സാധാരണ ഭക്തര്‍ക്ക് ഈ തീരുമാനം ഗുണകരമാകും. വിഐപി ടിക്കറ്റ് പിന്‍വലിക്കല്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കാനമുറി ബാപ്പിരാജു അദ്ധ്യക്ഷനും എന്‍.വി.സുബ്രഹ്മണ്യം എക്സിക്യുട്ടീവ് ഓഫീസറുമായ സമിതിയാണ് തീരുമാനം എടുത്തത്. വിവാദമായ അനന്ത സ്വര്ണമയം പദ്ധതിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇഒക്ക് വിട്ടു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സമൂഹവിവാഹം സംസ്ഥാനത്തെ 11 ക്ഷേത്രങ്ങളില്‍ വച്ച് സംഘടിപ്പിക്കാനും സമൂഹവിവാഹം പരിപാടിക്ക് നിത്യകല്യാണമസ്തു എന്ന് പുനര്‍നാമകരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. കന്യാകുമാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ കേന്ദ്രം ടിടിഡിക്കായി വെങ്കിടേശ്വര ക്ഷേത്രം പണികഴിപ്പിക്കാനായി 4.5 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തതായും ബാപ്പി രാജു യോഗത്തില്‍ അറിയിച്ചു. അതേസമയം, രാജ്യത്തെ ധനികക്ഷേത്രമായ തിരുമല തിരുപ്പതി ക്ഷേത്രം സമ്പന്നതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുദിവസംകൊണ്ട് 57.3 കോടി രൂപ കാണിക്ക വരുമാനമായി ലഭിച്ച ക്ഷേത്രം എന്ന ഖ്യാതി കൂടി ക്ഷേത്രത്തിന് ലഭിച്ചു. ശ്രീരാമനവമിയോടനുബന്ധിച്ച് ഏപ്രില്‍ ഒന്നിനാണ് എക്കാലത്തേയും ഉയര്‍ന്ന കാണിക്ക ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: