ന്യൂദല്‍ഹി: വധശിക്ഷ കാത്തുകഴിയുന്ന പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെതുള്പ്പെടെ രാഷ്ട്രപതി പരിഗണിക്കുന്ന 18 ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു. ദയാഹര്‍ജികള്‍ രാഷ്ട്രപതി വസ്തുതാപരമായി പരിഗണിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ പ്രമുഖ അഭിഭാഷകന് രാജംത്മലാനിക്കും കോടതി നിര്‍ദ്ദേശം നല്കി.
ദയാഹര്‍ജി തീര്‍പ്പാക്കാന്‍ രാഷ്ട്രപതി അനാവശ്യ കാലതാമസം വരുത്തുന്നതിനെതിരെ ദേവേണ്ടര്‍ സാല്‍വിക്ക് ഭൂള്ളര്‍ എന്ന പ്രതി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ദയാഹര്‍ജികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപദേശക സ്ഥാനം മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം രാഷ്ട്രപതിയുടേതാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ദയാഹര്‍ജിയുമായി കാത്തിരിക്കുന്ന 18 പ്രതികളുടെ ഫയലുകള്‍ ഹാജരാക്കാനാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരേന് റാവലിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
1997-2011 കാലഘട്ടത്തില്‍ 32 ദയാഹര്‍ജികളില്‍ രാഷ്ട്രപതി തീരുമാനമെടുത്തതായും 13 എണ്ണത്തില്‍ 10 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അതുണ്ടായതെന്നും ഭൂള്ളറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.ടി.എസ്. തുള്‍സി കോടതിയെ അറിയിച്ചു. 4-10 വര്‍ഷത്തെ കാലതാമസത്തിനുശേഷമാണ് 14 കേസുകളില്‍ തീരുമാനമുണ്ടായത്. ബാക്കിയുള്ളവ 1-4 വര്‍ഷത്തിനുള്ളിലും തീര്‍പ്പാക്കി.
ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം പൗരന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാകയാല്‍ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസം പോലും വൈകരുതെന്ന് നേരത്തെ ജത്മലാനി കോടതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 302-ാം വകുപ്പ് വധശിക്ഷ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാനും ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാനുമുള്ള കാലതാമസം പ്രതിക്ക് അധികശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: