തിരുവനന്തപുരം: ഭാര്യയെയും പെണ് മക്കളെയും അപമാനിക്കാന്‍ സി.പി.എം ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയെന്ന് നെയ്യാറ്റിന്‍കരയില്‍ നിന്ന് രാജിവെച്ച എം.എല്‍.എ ആര്.ശെല്‍വരാജ് പറഞ്ഞു. സി.പി.എമ്മിലുള്ളവര്ക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മരുമകന് ജോലി കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണ്. കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ജോലി കിട്ടുവാനായി ഒരു നേതാവിന്റെയും കാല് പിടിച്ചിട്ടില്ല. വോട്ടിനു വേണ്ടി പാര്‍ട്ടി നേതാക്കള്‍ അരമന കയറി ഇറങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്നും ശെല്‍വരാജ് പറഞ്ഞു.
ലീഗ് നേതാക്കളെ കണ്ടത് മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് അല്ലാതെ അവരുടെ പിന്തുണ നേടാനല്ല. യു.ഡി.എഫുകാര്‍ അഴിമതിക്കാരാണെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും ശെല്‍വരാജ് വെളിപ്പെടുത്തി. ഒരു പ്രത്യേക സാഹചര്യത്തിലാണ് യു.ഡി.എഫിലേക്കില്ലെന്ന് പറഞ്ഞത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും ശെല്‍വരാജ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യാപരമെന്ന നിലപാടാണ് ശെല്‍വരാജ് നേരത്തെ സ്വീകരിച്ചിരുന്നത്. നെയ്യാറ്റിന്‍കരയില്‍ യുഡി.എഫ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത വര്‍ധിച്ചതോടെയാണ് ശെല്‍വരാജ് നിലപാടില്‍ മാറ്റം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: