ആലപ്പുഴ: കടുത്ത സമ്മര്‍ദ്ദ തന്ത്രത്തിനൊടുവില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്ണപിള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ശനിയാഴ്ച അര്‍ധരാത്രി വരെ തുടര്‍ന്ന ചര്‍ച്ചയും സമ്മര്‍ദ്ദവുമാണ് ഒടുവില്‍ വിജയം കണ്ടതും എ.എ.അസീസ് എംഎല്‍എ സെക്രട്ടറിയായതും.
സംസ്ഥാന സമ്മേളനത്തിന്റെ തുടക്കംമുതലേ വി.പി.രാമകൃഷ്ണപിള്ള സെക്രട്ടറിയായി തുടരുന്നതിനെ പ്രതിനിധികളില്‍ ഭൂരിഭാഗവും ചോദ്യം ചെയ്തിരുന്നു. ചര്‍ച്ചയിലുടനീളം സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിനിധികള്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രതിനിധികളുടെ നീക്കം മനസിലാക്കിയതോടെയാണ് തനിക്ക് വീണ്ടും സെക്രട്ടറിയായി തുടരണമെന്ന ആഗ്രഹം രാമകൃഷ്ണപിള്ള നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡനും കെ.പങ്കജാക്ഷനും അസീസ് സെക്രട്ടറി ആകണമെന്ന നിലപാടില്‍ ഉറച്ച്നിന്നതോടെ മത്സരം ഉറപ്പാകുകയായിരുന്നു.
മത്സരം നടന്നാല്‍ പാര്‍ട്ടിയെ ഇത് തളര്‍ത്തുമെന്നും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്കിത് താങ്ങാന്‍ കെല്പില്ലെന്നും ചന്ദ്രചൂഡന് രാമകൃഷ്ണപിള്ളയെ അറിയിച്ചു. എന്നാല്‍ രാമകൃഷ്ണപിള്ള പിന്തിരിയാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് രാമകൃഷ്ണപിള്ളയേയും അസീസിനേയും ഒഴിവാക്കി എന്‍.കെ.പ്രേമചന്ദ്രനെ സെക്രട്ടറിയാക്കാനും ആലോചന നടന്നു. എന്നാല്‍ മത്സരത്തിനില്ലെന്നും സമവായത്തിലൂടെയാണെങ്കില് മാത്രം സെക്രട്ടറിയാകാമെന്ന നിലപാടായിരുന്നു പ്രേമചന്ദ്രന്റേത്. ഇതോടെ രാമകൃഷ്ണപിള്ള വീണ്ടും മത്സര രംഗത്ത് ഉറച്ച് നില്ക്കുന്നതായി പ്രഖ്യാപിച്ചു.
പിന്നീട് നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാമകൃഷ്ണപിള്ളയ്ക്കെതിരെ അംഗങ്ങള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. പ്രേമചന്ദ്രന് ചവറയില്‍ പരാജയപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തന ഫലമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ അംഗങ്ങളുടെ കുറവുണ്ടായതിന് ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കാണെന്ന് ഭൂരിഭാഗം അംഗങ്ങളും ആരോപിച്ചു. തുടര്‍ന്ന് പ്രതിരോധത്തിലായ രാമകൃഷ്ണപിള്ളയെ പ്രേമചന്ദ്രനും, പങ്കജാക്ഷനും, ചന്ദ്രചൂഡനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മത്സരത്തില്‍ നിന്ന് പിന്മാറാന് രാമകൃഷ്ണപിള്ള തീരുമാനിച്ചത്.
കഴിഞ്ഞതവണ തനിക്കെതിരെ മത്സരിച്ച് സെക്രട്ടറിയായ രാമകൃഷ്ണപിള്ളയെ താഴെയിറക്കുകയെന്നത് ചന്ദ്രചൂഡന്റെ ആവശ്യമായിരുന്നു. ഇതോടെ അസീസ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ഉയരുകയായിരുന്നു. ട്രേഡ് യൂണിയന് നേതാവ് കൂടിയാണ് അസീസ്.
എ.എ.അസീസിനെ സമന്വയത്തിലൂടെയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ചുമതലകള്‍ വഹിക്കുന്നത് ശരിയല്ലെന്ന് അസീസിന്റെ പേരെടുത്ത് പറയാതെ രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കുന്നത് ആര്എസ്പിയില് പതിവല്ല. ഇത് തുടരാന്‍ അനുവദിക്കുകയില്ല. പുതിയ ആള്ക്കാര് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും രാമകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എ.എ.അസീസ് പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: