കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചാരണം മുറുകി. ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിനെപ്പോലും വകവെക്കാതെയാണ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ ബിജെപിയുടെയും ഇടത്-വലത് മുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാംതന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ്.
യുഡിഎഫിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ് പിറവത്ത് നടക്കുന്നത്. മന്ത്രിപ്പട തന്നെയാണ് അനൂപ് ജേക്കബിനുവേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. പിറവത്ത് എന്ത് വിലകൊടുത്തും അനൂപിനെ ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലേക്ക് വ്യാപകമായി പണവും മദ്യവും ഒഴുകുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വിജയസ്വപ്നവുമായി മണ്ഡലത്തില്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് നേതാക്കളുടെ മുഖത്ത് മ്ലാനത സൃഷ്ടിച്ചുകൊണ്ട് ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
157 വോട്ടിന് കൈവിട്ടുപോയ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണം എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും സമുദായാംഗങ്ങള്‍ അത് ചെവിക്കൊള്ളില്ലെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. കൂടാതെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും. അടുത്തകാലത്തായി കെ.എം.മാണി കോണ്‍ഗ്രസിനോട് കാണിക്കുന്ന അകല്‍ച്ചയും എം.ജെ.ജേക്കബിന് ഗുണമാവുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.
പ്രചാരണരംഗത്ത് ഇരുമുന്നണി സ്ഥാനാര്ത്ഥികളേക്കാലും ഒരുപിടി മുന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.ആര്.രാജഗോപാല്‍. പഞ്ചായത്ത്തോറും കുടുംബയോഗങ്ങളിലും കവലയോഗങ്ങളിലും പങ്കെടുത്ത് ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള ശ്രമത്തിലാണ് രാജഗോപാല്‍. പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍.മധു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇടത്-വലത് മുന്നണികള്‍ സഭക്ക് പിന്നാലെ പായുമ്പോള്‍ ഭൂരിപക്ഷത്തിന്റെ വികാരം ബിജെപിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. ഇതിന് പുറമേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിളക്കമാര്‍ന്ന വിജയവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.
കെ. എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: