ന്യൂദല്‍ഹി: ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിയുടെ അടുത്ത അനുയായി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് എതിരായി കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന് ധനസഹായം നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായി ആരോപിക്കുന്ന കുറ്റം. ഗിലാനിയുടെ അടുത്ത സഹായിയായ ഗുലാം മുഹമ്മദ് ഭട്ട്, മൊഹമ്മദ് സിദ്ധിഖ് ഗനായ്, ഖുലാം ജീലാനി ലിലു, ഫറൂഖ് അഹമ്മദ് ദഗ്ഗ എന്നിവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് ദല്‍ഹി കോടതി ജഡ്ജി എച്ച്.എസ്.ശര്‍മ പറഞ്ഞു.
പ്രതികളിപ്പോള്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ വിചാരണ ഏപ്രില്‍ 16 ന് ആരംഭിക്കുമെന്നും ശര്‍മ പറഞ്ഞു. ഓരോ പ്രതികളുടേയും കുറ്റം പ്രത്യേകം വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷമാണ് ഈ നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കാശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.57 കോടി രൂപയാണ് പാക്കിസ്ഥാനില്‍ നിന്നും ഇവര്‍ ഹവാല ചാനലിലൂടെ കാശ്മീര്‍ താഴ്‌വരയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീനഗറില്‍ വച്ചാണ് രഹസ്യവിവരത്തെതുടര്‍ന്നെത്തിയ ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ ഭട്ട്, ഗനായ്, ലിലു, ദഗ്ഗ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 21.20 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. പോലീസും എന്‍ഐഎയും ഗീലാനിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഫണ്ട് സമാഹരിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കേസിലുള്‍പ്പെട്ട ഭട്ടിന് ഹവാല ഇടപാടുമായി ബന്ധമില്ലെന്നാണ് പറയുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയില്‍പെട്ട മഖ്ബൂല്‍ പണ്ഡിറ്റ്, ഐസാസ് മഖ്ബുല്‍ ഭട്ട് എന്നിവരാണ് ഹവാല ഇടപാടുകള്‍ക്ക് പിന്നിലെന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഇവരിപ്പോല്‍ സൗദി അറേബ്യയിലാണ്. ദല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുപോലും ഫണ്ട് ശേഖരിച്ചിട്ടുണ്ട്. ഐഎസ്‌ഐ ചാരനായ മേജര്‍ ഇക്ബാലുമായി ഗനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റുപത്രത്തില്‍ പറയുന്നു.
പീപ്പിള്‍സ് ലീഗിലെ സജീവ പ്രവര്‍ത്തകനായ ഗനായി 1998 ല്‍ വാഗ അതിര്‍ത്തിവഴി ഇന്ത്യന്‍ യാത്രാരേഖ ഉപയോഗിച്ചാണ് പാക്കിസ്ഥാനിലെത്തുന്നത്. ഇവിടെനിന്നും പാക്കിസ്ഥാനി പാസ്പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി തിരിച്ചെത്തിയതായും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്‌കുമാര്‍, ഇയാളുടെ ബന്ധുവായ രാജീവ് നന്‍കാനി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗനായി ഇവര്‍ മുഖാന്തരവും പണം ശേഖരിച്ചിട്ടുണ്ട്. 2008 നവംബറിനും 2010 ഒക്ടോബറിനും ഇടയില്‍ രാജ്‌കുമാര്‍ മാത്രം 2.25 കോടി രൂപയാണ് ഹവാല ഇടപാടുകാരില്‍ നിന്നും സമാഹരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
















