ബംഗളൂരു: വിവാദ കരാറിന്റെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായരടക്കം നാലുപേരെ കരിമ്പട്ടികയില്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രമുഖ ശാസ്ത്രജ്ഞന് ആര്. നരസിംഹ ബഹിരാകാശ കമ്മീഷന് അംഗത്വം രാജിവെച്ചു.
78 കാരനായ റെദ്ദാം നരസിംഹ രാജിക്കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ട് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ അറിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. എന്നാല്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നത ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ നരസിംഹ അസ്വസ്ഥനായിരുന്നുവെന്നാണ് അറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദമായ ആന്‍ട്രിക്സ്-ദേവാസ് ഇടപാടിന്റെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി എ. ഭാസ്കരനാരായണ, മുന്‍ ഉപഗ്രഹകേന്ദ്രം ഡയറക്ടര്‍ കെ.എന്‍. ശങ്കര, ആന്‍ട്രിക്സ് കോര്പ്പറേഷന് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്. ശ്രീധരമൂര്‍ത്തി എന്നിവര്‍ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ബഹിരാകാശ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന നരസിംഹ അതിന്റെ ഏറ്റവും സീനിയറായ അംഗങ്ങളില്‍ ഒരാളാണ്.
ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണന്ചെയര്മാനായ 11 അംഗ കമ്മീഷനില്‍ മറ്റ് മൂന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നു. ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം ഡയറക്ടര്‍ ടി.കെ. അലക്സ്, ആണവോര്‍ജ കമ്മീഷന് മുന്‍ ചെയര്മാന് ആര്. ചിദംബരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ര് ഗോവര്ധന് മേത്ത എന്നിവരാണ് അവര്‍. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവര്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും കമ്മീഷനില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: