ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ സോനമാര്‍ഗില്‍ ഹിമപാതത്തില്‍ കുടുങ്ങിയ ഒമ്പതുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കര-നാവികസേന സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പ്രാദേശിക ദുരന്ത നിവാരണ സമിതിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സോനമാര്‍ഗിലെ സിത്കരി പാലത്തിലാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ചയുണ്ടായ ഹിമപാതത്തിലാണ് സാധാരണക്കാര്‍ കുടുങ്ങിയത്. സൈന്യത്തിന്റെ നിരവധി വാഹനങ്ങള്‍ക്കും ബാരക്കുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഹിമപാതത്തില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ വഴിയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ എഎല്‍എച്ച്, ചീറ്റാ ഹെലികോപ്റ്ററുകളും പങ്കെടുത്തു.
സേനാ കമാന്‍ഡര്‍ വിക്രം, ഫ്ലൈറ്റ് ലഫ്റ്റനന്റ് ദേശായിയുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗാന്ധര്‍ബാല്‍-ബന്ദിപുര മേഖലയിലുണ്ടായ ഹിമപാതത്തില്‍ അഞ്ച് ജൂനിയര്‍ ഓഫീസര്‍മാരടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടയില്‍ ബന്ദിപൂര്‍ ജില്ലയിലെ ദവാറില്‍ മഞ്ഞിടിഞ്ഞുവീണ് 13 പേര് കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് സൈനികരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: