ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ന് 20 സര്‍വീസുകള്‍ കൂടി റദ്ദാക്കി. മുംബയില്‍ നിന്നുള്ള 14ഉം ദല്‍ഹിയില്‍ നിന്നുള്ള രണ്ടും സര്‍വീസുകള്‍ റദ്ദാക്കിയവയില്‍പ്പെടുന്നു.
സര്‍വീസ് റദ്ദാക്കല്‍ തുടരുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഇ.കെ.ഭരത് ഭൂഷണ് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗിനെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിക്കും. കഴിഞ്ഞ ദിവസം കിംഗ്ഫിഷറിന്റെ സി.ഇ.ഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാശംങ്ങളും ഭൂഷണ് മന്ത്രിയെ ധരിപ്പിക്കും.
കിംഗ്ഫിഷറിന്റെ 64 വിമാനങ്ങളില്‍ 28 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 64 വിമാനങ്ങള്‍ ഉപയോഗിച്ച് 400 സര്‍വീസുകള്‍ നടത്തിയിരുന്ന കിംഗ്ഫിഷര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശൈത്യകാല സര്‍വീസുകള്‍ റദ്ദാക്കിയത്. ഇപ്പോള്‍ 28 വിമാനങ്ങള്‍ ഉപയോഗിച്ച് 175 സര്‍വീസുകള്‍ മാത്രമേ നടത്താന്‍ കഴിയൂ.
നിലവില്‍ 7,000 കോടി രൂപയുടെ കടക്കെണിയിലാണ് കിംഗ്ഫിഷര്‍ എയല്‍ലൈന്‍സ്. പ്രതിവര്‍ഷം പലിശ ഇനത്തില്‍ മാത്രം, 1,300 കോടി രൂപയാണ് അടയ്ക്കേണ്ടത്. പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരാന്‍ മാത്രം 300 കോടി രൂപയുടെ മൂലധനം വേണം.
അതിനിടെ കിങ്ഫിഷറിന് രക്ഷാപായ്ക്കെജുമായി എസ്.ബി.ഐയും പഞ്ചാബ് നാഷനല്‍ ബാങ്കും രംഗത്തെത്തിയിട്ടുണ്ട്. 1200 കോടിയുടെ പായ്ക്കെജാണ് എസ്.ബി.ഐ നല്‍കുന്നത്. ഇതില്‍ 700 കോടി രൂപ പ്രവര്‍ത്തന മൂലധന വായ്പയായിരിക്കും. പഞ്ചാബ് നാഷനല്‍ ബാങ്ക് 160- 200 കോടി രൂപയ്ക്കു ഗ്യാരന്റി നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
എസ്.ബി.ഐയുടെ 1400 കോടി രൂപവായ്പ നിഷ്ക്രിയ ആസ്തിയായി കിങ്ഫിഷര്‍ മൂന്നാം പാദ ഫലത്തില്‍ വകയിരുത്തിയിരുന്നു. കമ്പനിക്കു നല്കിയ വായ്പകള്‍ ഇക്വിറ്റിയായി മാറ്റേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന 18 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചതിനു പിന്നാലെയാണ് ഇരു ബാങ്കുകളും സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: