മക്കളുടേ ഓരോരുത്തരുടെയും കണ്ണുകളും സംസാരവും അമ്മ കാണുന്നു. ഓര്‍ക്കുന്നു. എന്റെ മക്കള്‍ക്ക് എങ്ങനെയുണ്ട്? അമ്മയുടെ ഓര്‍മ്മ മക്കളില്‍ തന്നെ. ജഗദംബയുടെ ഓമനമക്കളേ, ‘എന്റെ മക്കള്‍’ എന്നുകണ്ട് അമ്മ അഭിമാനിക്കുന്നു.
മക്കളുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോഴും നല്ല സംസാരം കേള്‍ക്കുമ്പോഴും അമ്മ മക്കളില്‍ ഈശ്വരനെ കാണുന്നു. മക്കളിലൂടെ അമ്മ ഈശ്വരനെ കാണുന്നു.
മക്കളേ, കീഴ്വഴക്കവും അച്ചടക്കവും ഉള്ളിടത്ത് ഈശ്വരന്റെ ശബ്ദം കേള്‍ക്കാം. ഓമനമക്കളേ, അന്യരുടെ തെറ്റുസഹിക്കാന് കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ നമുക്ക് വളര്‍ച്ചയുണ്ടാകും. അശ്രദ്ധകൊണ്ട് കാല് കട്ടിലില്‍ തട്ടിമറിഞ്ഞുവീണാലും നമ്മുടെ കണ്ണ് നാം കുത്തിപ്പൊട്ടിക്കില്ല. കണ്ണിനെ കുറ്റം പറയില്ല. കാരണം, ‘എന്റെ കണ്ണ്’ എന്ന ബോധമുണ്ട്. അതുപോലെ, മറ്റുള്ളവരുടെ തെറ്റും സ്വന്തം തെറ്റായിക്കണ്ട് ക്ഷമിക്കുവാന്‍ മക്കള്‍ക്ക് കഴിയണം. മക്കള്‍ ആരുടെയും തെറ്റു നോക്കേണ്ട. അഥവാ കാണുന്നുവെങ്കില്‍ മക്കള്‍ സഹിക്കുക. അതാണ് നമ്മുടെ വലിപ്പം. അതിലും വലിയ തപസ്സില്ല. അതാണ് ത്യാഗം. പരമാത്മാവിലേക്ക് പിടിച്ചുകയറുവാനുള്ള വള്ളി അതാണ്.
മക്കളേ, മന്ത്രം ചുണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ പകര്‍ത്തേണ്ട തത്വം ആണ്. ഹൃദയത്തില്‍ പകര്‍ത്തേണ്ട സ്വഭാവം ആണ്. ശരിയായ ജീവിതമാണ് യഥാര്‍ത്ഥ മന്ത്രം. അങ്ങനെ ജീവിക്കുന്നവരുടെ പിറകെ ഈശ്വരന് നടന്നുകൊള്ളും. ത്യാഗമാകണം നമ്മുടെ ഈശ്വരന്. ത്യാഗി എല്ലാത്തിലും എല്ലാ കര്‍മ്മത്തിലും ഈശ്വരനെ കാണുന്നുന. അവര്‍ സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഒരു ഈശ്വരനെ പ്രത്യേകിച്ചു കാണുന്നില്ല.
ഓമനമക്കളേ, ദ്വേഷിക്കേണ്ട സ്ഥാനത്ത് ക്ഷമിക്കുക. ദ്വേഷിക്കുന്നവരെ മനസ്സില്‍ സ്നേഹിക്കുക. മടി തോന്നുമ്പോഴും ജോലി ചെയ്യുക. ആ രജോഗുണം നമ്മുടെ തമസ്സിനെ അകറ്റും. ഇതിനൊന്നും കഴിയാത്തവര്‍ വിവേകികളല്ല, ത്യാഗികളല്ല. അവര്‍ നില്ക്കുന്ന സ്ഥലത്തുനിന്നും ഈശ്വര കാരുണ്യം തെറിച്ചുപോകും. അവര്‍ നില്ക്കുന്നിടംതന്നെ പാതാളമാകും. അവരുടെ ഏത് കര്‍മ്മവും പാത്രം കമഴ്ത്തിവച്ചു വെള്ളം കോരി ഒഴിക്കുന്നതുപോലെയാണ്. പാത്രത്തിലും വീഴില്ല. പരിസരവും ചീത്തയാകും. മക്കളേ, എല്ലാം ഈശ്വരേച്ഛ. അമ്മയ്ക്ക് ഇഷ്ടാനിഷ്ടം ചിന്തിക്കാന്‍ പറ്റില്ല. പണ്ട് അമ്മ എപ്പോഴും പ്രാര്‍ത്ഥിച്ചു. ‘ഈശ്വരാ, എപ്പോള്‍ ഇവള് സുഖം ആഗ്രഹിക്കുന്നുവോ അപ്പോള്‍ നൂറിരട്ടി ദുഃഖം തന്ന് ഇവളെ നീ ശിക്ഷിക്കണേ. അതാണ് നിന്റെ സ്നേഹം.’ ഇവരുടെ പ്രാര്‍ത്ഥന ഈശ്വരന് ചെവിക്കൊണ്ടു. ഈശ്വരന് കല്പവൃക്ഷമാണ്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: