ന്യൂദല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ട വാര്‍ത്ത ഏറെ സെന്‍സേഷനലായി അവതരിപ്പിച്ചതിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ അരുണ്‍ കൂമാറിനെതിരെ വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എങ്ങിനെ രാജ്യത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍, ഒട്ടും സെന്‍സേഷണല്‍ അല്ലാതെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നതിന്റെ പ്രാധാന്യം ഇത് മൂലം വലിയ ചര്‍ച്ചാവിഷയമായി.
കാരണം യുദ്ധസമയത്ത് ഇന്ത്യ 32 വിമാനത്താവളങ്ങളും അടച്ചു എന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് പാകിസ്ഥാന് അനുകൂലമായി വാര്‍ത്തായി കൂടി മാറുകയാണ്. അവരുടെ യുദ്ധവിജയത്തിന്റെ ഫലമായി ഇത് പാകിസ്ഥാനില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു വിമര്‍ശനം.
എന്തായാലും ഇപ്പോഴിതാ സന്തോഷ വാര്‍ത്ത എത്തിക്കഴിഞ്ഞു. വെടിനിര്‍ത്തലിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.
തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്.
മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും നോട്ടെം (അടച്ചിടാനുള്ള നോട്ടീസ്) പിൻവലിച്ചു. അന്താരാഷ്ട്ര വിമാനസർവീസുകളടക്കം വീണ്ടും തുടങ്ങും.
തുറന്ന 32 വിമാനത്താവളങ്ങൾ താഴെ പറയുന്നു: ശ്രീനഗർ, ജമ്മു, ഹിൻഡൺ, അധംപൂർ, അമൃത്സർ, സർസാവ, ഉത്തർലായ്, അവന്തിപൂർ, അംബാല, കുളു, ലുധിയാന, കിഷൻഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പഠാൻകോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്സ് എന്നിവയും മുംബൈ ഫ്ലൈറ്റ് ഇൻഫോമേഷൻ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കണ്ട്ല, കേശോഡ്, ഭുജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: