ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് പിന്മാറിത്തുടങ്ങിയിരിക്കെ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ കാലാവസ്ഥാ സംവിധാനം വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് കാരണമായേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള മുകളന്തരീക്ഷ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ശനിയാഴ്ചയോടെ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ വിലയിരുത്തൽ. രൂപപ്പെടുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിക്കാനാണ് സാധ്യത.
സെപ്റ്റംബർ 21ഓടെ ന്യൂനമർദം ഡിപ്രഷനായും 22ഓടെ ഡീപ്പ് ഡിപ്രഷനായും ശക്തിപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് ദക്ഷിണ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമുള്ള പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലേക്ക് സംവിധാനം നീങ്ങുമെന്നാണ് ഐഎംഡി പ്രവചിക്കുന്നത്.
ഒഡിഷയിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. പുതിയ കാലാവസ്ഥാ സംവിധാനം ബംഗാൾ ഉൾക്കടലിൽനിന്ന് വൻതോതിൽ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ സെപ്റ്റംബർ 22 മുതൽ 24 വരെ കിഴക്കൻ, മധ്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.















