കൊച്ചി: സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് 2022ല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. എറണാകുളത്ത് നിന്നുള്ള ഒരു സ്തനാര്‍ബുദ രോഗിയാണ് 2022ല്‍ ഈ ഹര്‍ജി ആദ്യം സമര്‍പ്പിച്ചത്, കേസ് നിലനില്‍ക്കെ അവര്‍ മരിച്ചു.
അവരുടെ മരണശേഷം, വിഷയത്തിന്റെ ഗൗരവവും പൊതുതാല്‍പ്പര്യവും കണക്കിലെടുത്ത് കോടതി സ്വമേധയാ നടപടികള്‍ തുടരാന്‍ തീരുമാനിക്കുകയും കേസിന് ‘ജീവന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ പേറ്റന്റ് ഉള്ള മരുന്നുകളുടെ അമിതവില സംബന്ധിച്ച വിഷയം’ എന്ന് പുനര്‍നാമകരണം ചെയ്തു. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെയെ ഈ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തു. പിന്നീട്, സ്തനാര്‍ബുദം ബാധിച്ച മലപ്പുറം സ്വദേശിയായ 49 വയസ്സുകാരിയെയും ഈ ഹര്‍ജിയില്‍ കക്ഷിയാക്കി.
രോഗചികിത്സയില്‍ ഉപയോഗിക്കുന്ന ‘റിബോസിക്ലിബ്’ , ‘അബെമാസിക്ലിബ്’ എന്നീ ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവിലയുമായി ബന്ധപ്പെട്ടതാണ് പ്രധാനമായും ഈ ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നതിനിടെ, പേറ്റന്റ് കാലാവധി കഴിഞ്ഞതും എന്നാല്‍ കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ ‘പാല്‍ബോസിക്ലിബ്’ എന്ന മരുന്ന്, പേറ്റന്റ് ഉള്ള റിബോസിക്ലിബ്, അബെമാസിക്ലിബ് എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും വിദഗ്ധരില്‍ നിന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് അടങ്ങുന്ന ബെഞ്ച് അഭിപ്രായം തേടിയിരുന്നു.
2022-ല്‍ ഫയല്‍ ചെയ്തതാണെങ്കിലും, 2023 ജനുവരി 21 മുതല്‍ 57 തവണ അന്തിമ വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടും ഹര്‍ജി പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ മരുന്നുകള്‍ അടിയന്തരമായി ആവശ്യമുള്ള രോഗികള്‍ക്ക് സമയബന്ധിതമായ തീര്‍പ്പ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, അന്തിമ വാദം വേഗത്തിലാക്കാന്‍ ആവശ്യമായ ഭരണപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ‘മരുന്നുകളുടെ ലഭ്യത’ സംബന്ധിച്ച ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് ചീഫ് ജസ്റ്റിസിന് കത്തെഴുതിരുന്നു. ഇതിനെത്തുടര്‍ന്ന്, സുപ്രീം കോടതിയും സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും വിഷയം വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
















