ന്യൂദല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറും അഭിനേതാക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും ഉള്‍പ്പെട്ട സ്വത്ത് തര്‍ക്കം സുപ്രീം കോടതി മധ്യസ്ഥതയ്‌ക്ക് വിട്ടു. നിങ്ങള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും നിങ്ങള്‍ക്ക് ഒരു നല്ല മധ്യസ്ഥനെ തരാമെന്നും കോടതി പറഞ്ഞു.
കുടുംബ തര്‍ക്കം വ്യവഹാരങ്ങളിലേക്കു വലിച്ചിഴക്കുന്നതിനു പകരം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ചെന്നൈയിലെ ഷോലിംഗനല്ലൂരിലെ 2.7 ഏക്കര്‍ ഭൂമി 1988 ഏപ്രിലില്‍ നടി ശ്രീദേവിയും അമ്മയും സഹോദരിയും ചേര്‍ന്ന് ഭൂമി വാങ്ങിയിരുന്നു. ശ്രീദേവിയുടെ മരണശേഷം, അവരുടെ അവകാശികളായ ഭര്‍ത്താവ് ബോണി കപൂര്‍, പെണ്‍മക്കളായ ജാന്‍വി, ഖുഷി കപൂര്‍ എന്നിവര്‍ 2023 ല്‍ റവന്യൂ പട്ടയ മാറ്റത്തിന് അപേക്ഷിച്ചു. എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ സഹ ഉടമകളില്‍ ഒരാളായ പരേതനായ എം.സി. ചന്ദ്രശേഖരന്റെ മക്കളാണെന്ന് അവകാശപ്പെട്ട് എം.സി. ശിവകാമിയും മറ്റുള്ളവരും 2025-ല്‍ കേസ് ഫയല്‍ ചെയ്തു. സ്വത്തില്‍ 1/5 വിഹിതം ആവശ്യപ്പെടുകയും 1988-ലെ വില്‍പ്പന രേഖകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിചാരണ കോടതി അവര്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി അത് തള്ളി . തുടര്‍ന്നാണ് ശിവകാമി സുപ്രീം കോടതിയെ സമീപിച്ചത്.
















