കൊച്ചി : മാധ്യമപ്രവർത്തക സുജയ പാര്‍വ്വതിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായ ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ് . ഹൈദരാലിയുടെ കൊച്ചിയിലെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീഡിയോ റെക്കോര്‍ഡിംഗിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും മറ്റ് പ്രൊഡക്ഷന്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
ബിഗ് ടിവിക്കും ചീഫ് എഡിറ്റര്‍ സുജയ പാര്‍വതിക്കുമെതിരെ സ്ഥാപനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് ഹൈദരാലിക്കും സുനിത ദേവദാസിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹൈദരലി തന്റെ ഓണ്‍ലൈന്‍ ചാനലിലൂടെ വാര്‍ത്തയായി പുറത്തുവിട്ട വാര്‍ത്ത അപകീര്‍ത്തികരവും വ്യക്തിഹത്യയുമാണെന്ന് ആരോപിച്ചാണ് സുജയ പാര്‍വ്വതി പോലീസിനെ സമീപിച്ചത്.
കാക്കനാട് പോലീസ് സംഘം ഹൈദരലിയുടെ ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും, വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിച്ച പ്രധാന സ്മാര്‍ട്ട്‌ഫോണും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
അതേസമയം സുജയ പാര്‍വതി നല്‍കിയ പരാതിയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കേസെടുക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ സുനിത ദേവദാസും രംഗത്തുവന്നു. സുജയ തനിക്കെതിരെ കേസ് കൊടുത്തെന്നും എന്നാല്‍ സുജയക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ സുജയ എനിക്കെതിരെ കേസ് കൊടുത്തു. മിനിറ്റുകൾക്കുള്ളിൽ കേസെടുത്തു. സുജയക്കെതിരെ പെൺകുട്ടികൾ കൊടുത്ത പരാതിയിൽ ഇത് വരെ കേസ് ഇല്ല . മാധ്യമപ്രവർത്തകൻ ഹൈദരലിക്കെതിരെ സുജയ കേസ് കൊടുത്തു. കേസ് എടുത്തു. അന്യായമായി പോലീസ് ഓഫീസിൽ ചെന്ന് ഫോൺ പിടിച്ചെടുത്തു. ഫോൺ പിടിച്ചെടുക്കാനുള്ള എന്ത് ഉത്തരവാണ് അവരുടെ കയ്യിൽ ഉണ്ടായിരുന്നത്?
ഹൈദരലി മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്തിരുന്ന ജേണലിസ്റ്റ് ആണ്. ഇവരിൽ ഒരുത്തനാണ്. പക്ഷെ ആരും ഈ അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല. ഈ പെൺകുട്ടികൾ അവരിൽ ഒരാളാണ്. ഒരാളും മിണ്ടുന്നില്ല.
ഇത് ബനാന റിപ്പബ്ലിക് ആണ്.
ഇവിടെ ഇങ്ങനൊക്കെയാണ്.
പക്ഷെ, സുജയാ നിങ്ങൾക്കെന്നെ പേടിപ്പിക്കാൻ കഴിയില്ല. ഞാൻ ജീവൻ പോകും വരെ ഫൈറ്റ് ചെയ്യും. പിന്നോട്ടില്ല.
ചത്താലും പിന്നോട്ടില്ല സുജയാ ‘ എന്നാണ് സുനിത ദേവദാസ് പറയുന്നത്.














