ന്യൂദല്‍ഹി: വെട്ടുകിളികള്‍ പോലെ ഒരു കൂട്ടം ഡ്രോണുകള്‍ പാഞ്ഞുവരുന്നതിനെയാണ് ഡ്രോണ്‍ സ്വാം ആക്രമൺ എന്ന് വിളിക്കുന്നത്. ഈച്ചയാര്‍ക്കും പോലെ ചെറു ഡ്രോണുകളുടെ ഒരു സംഘം എത്തിയാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഇന്ത്യയ്‌ക്ക് ഉത്തരമായി എത്തിയിരിക്കുകയാണ് ഭാര്‍ഗ്ഗവാസ്ത്ര. റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ വെട്ടുകിളികളുടെ വലിപ്പമുള്ള ഡ്രോണുകള്‍ക്ക് എളുപ്പമാണ്. ഇവ ഒന്നിച്ച് കൂട്ടത്തോടെ വന്നാല്‍ ചെറുത്തുനില്‍ക്കുക പ്രയാസമാണ്.
ഇതിന് പരിഹാരമായാണ് മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ ആസ്ഥാനമായ ഇക്കണോമിക്സ് എക്സ്പ്ലോസിവ് ലിമിറ്റഡ് ഭാര്‍ഗ്ഗവാസ്ത്ര നിര്‍മ്മിച്ചത്. സോളാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഭാഗമായ ഉപകമ്പനിയാണ് ഇക്കണോമിക്സ് എക്സ്പ്ലോസിവ് ലിമിറ്റഡ്. ലോകത്ത് തന്നെ ഡ്രോണ്‍ സ്വാമുകളെ നേരിടാനുള്ള ആദ്യത്തെ ആയുധമാണ് ഭാര്‍ഗ്ഗവാസ്ത്ര.
ലോകത്തെ ആദ്യത്തെ ആന്‍റി ഡ്രോണ്‍ മൈക്രോ മിസൈല്‍ ഇന്ന് ലോകമാകെ വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം ഡ്രോണുകളെയും ഡ്രോണുകളുടെ കൂട്ടമായുള്ള ആക്രമണങ്ങളെയും നേരിടാന്‍ ഇന്ന് ലോകത്ത് ഫലപ്രദമായ സംവിധാനമില്ല. കാരണം ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക വിയര്‍ത്തത് ഇറാന്റെ ഡ്രോണ്‍ ആക്രമണം മൂലമാണ്. ഡ്രോണിന് വെറും 40000 രൂപയേ വിലയുള്ളൂവെങ്കില്‍ അതിനെ തകര്‍ക്കാനുള്ള ഇന്‍റര്‍സെപ്റ്റര്‍ മിസൈലിന് 40 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതാണ് അമേരിക്കയെ ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയെ സാമ്പത്തികമായി ക്ഷീണിപ്പിച്ചത്. മാത്രമല്ല, വെട്ടുകിളിക്കൂട്ടം പോലെ പാഞ്ഞുവരുന്ന ഡ്രോണ്‍ സ്വാം ആക്രമണങ്ങളെ നേരിടാന്‍ ഫലപ്രദമായ പ്രത്യാക്രമണ മാര്‍ഗ്ഗം അമേരിക്കയുടെ കയ്യില്‍ പോലുമില്ല.
യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും എല്ലാം ഇത്തരം ഡ്രോണ്‍ സ്വാമുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് ലേസറുകളാണ്. ലേസറുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് വാര്‍ഫെയറാണ് ഈ ഡ്രോണ്‍ സ്വാമുകളെ തകര്‍ക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ വാര്‍ത്താവിനിമയ കമ്മ്യൂണിക്കേഷന്‍ സംവിധാനം തകര്‍ക്കുകയാണ് ലേസറുകള്‍ ചെയ്യുക.
പക്ഷെ ലേസര്‍ ആക്രമണങ്ങളെ നേരിടാന്‍ ഇനേര്‍ഷ്യല്‍ ഗൈഡന്‍സ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഇന്ന് ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികള്‍. ഡ്രോണുകള്‍ പറക്കുന്ന വഴിയിലെ സംവിധാനങ്ങള്‍ കണ്ട് പിടിച്ച് അതില്‍ ഫീഡ് ചെയ്ത് പാതയിലൂടെ തന്നെ പറന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഈ ഡ്രോണിലുള്ള കംപ്യൂട്ടറാണ് ഇത് സാധ്യമാക്കുന്നത്. അതായത് ഇത്തരം ഡ്രോണുകള്‍ക്ക് പറക്കാന്‍ സാറ്റലൈറ്റ് വഴിയോ റഡാര്‍ വഴിയോ ഉള്ള വാര്‍ത്താവിനിമയ സംവിധാനം ആവശ്യമില്ല എന്നതാണ് പ്രത്യേകത.
ഇത്തരം ഡ്രോണുകളെ തകര്‍ക്കാന്‍ കൈനറ്റിക് കില്‍ എന്ന ടെക്നോളജിയാണ് ഭാര്‍ഗ്ഗവാസ്ത്രയില്‍ ഉപയോഗിക്കുന്നത്. ഈ ടെക്നോളജി ഇക്കണോമിക്സ് എക്സ്പ്ലോസിവ് ലിമിറ്റഡ് എന്ന കമ്പനിയുടെ ശാസ്ത്രജ്ഞര്‍ സ്വയം വികസിപ്പിച്ചതാണ്. മറ്റ് ബാഹ്യ ഏജന്‍സികളുടെയോ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ ശാസ്ത്രജ്ഞര്‍ തന്നെ സ്വയം രൂപപ്പെടുത്തിയ ആയുധമായിരുന്നു ഭാര്‍ഗ്ഗവാസ്ത്ര. സ്വാം ഡ്രോണുകളെ നേരിടാനുള്ള ആയുധം ഇന്ത്യയ്‌ക്കാവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇക്കണോമിക്സ് എക്സ്പ്ലോസിവ് ലിമിറ്റഡ് ഭാര്‍ഗ്ഗവാസ്ത്ര വികസിപ്പിച്ചത്. ഇതാണ് സ്വകാര്യക്കമ്പനികള്‍ ആയുധനിര്‍മ്മാണ രംഗത്ത് എത്തിച്ചേര്‍ന്നതിന്റെ ഒരു മെച്ചം. ഇന്ത്യയ്‌ക്ക് ഭാവിയില്‍ ആവശ്യമുള്ള ആയുധങ്ങള്‍ ഏതെന്ന് കണ്ടെത്തി സ്വയം ഗവേഷണം ചെയ്ത് വികസിപ്പിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഇന്ത്യയ്‌ക്ക് ആവശ്യമായ ഒരു ആയുധം വികസിപ്പിച്ചെടുക്കുക എന്നത് വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയ ആയിരിക്കും.
ഒരു ഭാര്‍ഗ്ഗവാസ്ത്രയ്‌ക്ക് 68 ഡ്രോണുകള്‍ വരെ ഒന്നിച്ച് പാഞ്ഞുവരുന്ന ഡ്രോണ്‍ സ്വാം ആക്രമണത്തെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയും. ഭാര്‍ഗ്ഗവാസ്ത്ര എന്ന പേരുള്ള മൈക്രോ മിസൈലുകള്‍ ഏഴര ടണ്‍ ഭാരം വഹിക്കാന്‍ കഴിലുള്ള ഒരു ട്രക്കിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ട്രക്ക് എവിടേക്ക് വേണമെങ്കിലും ഓടിച്ചുകൊണ്ടുപോകാന്‍ സാധിക്കും. ഒരു ഡ്രോണ്‍ സ്വാമില്‍ പരമാവധി 80 ഡ്രോണുകള്‍ വരെയാണ് ഉപയോഗിക്കുന്നത്. ഈ 80 ഡ്രോണുകളെ തകര്‍ക്കാന്‍ രണ്ട് ഭാര്‍ഗ്ഗവാസ്ത്ര സജ്ജമാക്കിയാല്‍ മതി.
പണ്ട് അമ്പുകള്‍ക്കൊണ്ട് അര്‍ജുനന്‍ ഒരു കൂടാരുമുണ്ടാക്കി അതിനുള്ളില്‍ എല്ലാവരും സുരക്ഷിതമായി ഇരുന്ന കഥ മഹാഭാരതത്തില്‍ നാം വായിച്ചിട്ടില്ലേ. അതുപോലെ ഭാര്‍ഗ്ഗവാസ്ത്ര ഇന്ത്യയ്‌ക്ക് ചുറ്റും സുരക്ഷിതമായ ഒരു കൂടാരമുണ്ടാക്കുകയാണ് ചെയ്യുക.
ഉദാഹരണത്തിന് ഇന്ത്യയ്‌ക്ക് നേരെ 20 ഡ്രോണുകളുടെ ഒരു സ്വാം ആണ് പാഞ്ഞുവരുന്നതെങ്കില്‍ ഇതിനെതിരെ ഭാര്‍ഗ്ഗവാസ്ത്ര അന്തരീക്ഷത്തില്‍ ഒരു പുകമറ സൃഷ്ടിക്കും. ഈ പുകമറ ഡ്രോണുകളെ മുഴുവന്‍ ഒറ്റയടിക്ക് തകര്‍ക്കുകയും ചെയ്യും. മാത്രമല്ല, ഭാര്‍ഗ്ഗവാസ്ത്രയുടെ ഏറ്റവും വലിയ മെച്ചം അത് വാര്‍ ഇക്കോണമി കാത്ത് സൂക്ഷിക്കുന്നു എന്നതാണ്. ഒരു ആയുധത്തെ പ്രതിരോധിക്കാന്‍ ആ ആയുധത്തിന്റെ അത്ര തന്നെ വിലയുള്ള മറു ആയുധം പ്രയോഗിക്കുമ്പോഴാണ് സാമ്പത്തികമായി ഏതൊരു രാജ്യത്തിനും പിടിച്ചുനില്‍ക്കാനാവൂ. അതല്ലാതെ നമുക്ക് നേരെ കുതിച്ച് പാഞ്ഞുവരുന്ന 40000 രൂപയുടെ ഡ്രോണിനെ 40 ലക്ഷം രൂപ വിലവരുന്ന മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥ തകരും. 19 ലക്ഷം രൂപ വില വരുന്ന ഇറാന്റെ ഷാഹെദ് 136 ഡ്രോണിനെ തകര്‍ക്കാന്‍ അമേരിക്ക ഉപയോഗിച്ചത് 3.83 കോടി രൂപ വില വരുന്ന മിസൈലുകളാണ് ആദ്യം ഉപയോഗിച്ചത്. ഇത് അമേരിക്കയെ സാമ്പത്തികമായി തകര്‍ത്തിരുന്നു. എന്നാല്‍ ഭാര്‍ഗ്ഗവാസ്ത്രയുടെ മിസൈലിന് ഒരു ഡ്രോണിന്റെ വില തന്നെയേ വരുന്നൂള്ളൂ. അതായത് വാര്‍ ഇക്കോണമി പാലിച്ചുകൊണ്ട് ഇന്ത്യയ്‌ക്ക് ഡ്രോണ്‍ സ്വാമിനെ ചെറുക്കാന്‍ കഴിയുമെന്നര്‍ത്ഥം. ഇപ്പോള്‍ ഇക്കണോമിക്സ് എക്സ്പ്ലോസിവ് ലിമിറ്റഡ് എന്ന കമ്പനി ഭാര്‍ഗ്ഗവാസ്ത്രയെ വീണ്ടും പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഭാര്‍ഗ്ഗവാസ്ത്രയില്‍ സെന്‍സറുകളും ഡയറക്ടഡ് എനര്‍ജിയും ലേസറും വരെ കൂട്ടിച്ചേര്‍ത്ത് പുതിയ ഭാര്‍ഗ്ഗവാസ്ത്രങ്ങള്‍ക്ക് കാത്തിരിക്കാം.
















