Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: മുമ്പെങ്ങും ഇല്ലാത്ത പ്രതിസന്ധി നേരിട്ട് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാനത്ത് ഒട്ടാകെ പാര്‍ട്ടിക്കുള്ളില്‍ ചുമതല വിട്ടൊഴിയുന്ന പ്രതിസന്ധി നിലവില്‍ ഉണ്ടെങ്കിലും കൊല്ലം ജില്ലയില്‍ ഇത് അതിരൂക്ഷമാണ്. 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരാണ് സംഘടനാ ചുമതല ഇതിനകം ഒഴിഞ്ഞത്.

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും ഫണ്ട് പിരിവിന്റെ പേരില്‍ ജില്ലാനേതൃത്വം നടത്തുന്ന പീഡനവും താഴേതട്ടിലുള്ള പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. സംഘടനാ സംവിധാനത്തിലെ അസ്വസ്ഥതകള്‍ക്കിടെ അടുത്തിടെ സിപിഎം ശൂരനാട് ഏരിയയില്‍ നേതൃത്വ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ക്കാഴ്ച. ഏരിയ കമ്മിറ്റിക്കു കീഴിലെ നാല് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ചുമതലയൊഴിഞ്ഞതിന് പിന്നാലെ ഏരിയ സെക്രട്ടറി രണ്ടുമാസമായി അവധിയിലാണ്. ലോക്കല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകാത്തതും നേതൃത്വത്തിന് പുതിയ തലവേദനയായി. ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ സവര്‍ണ മേധാവിത്വം ആണെന്ന് ആരോപിച്ച് സിപി എം നേതാവായ അഡ്വ. വിജയാനന്ദ് പരസ്യമായി സോഷ്യല്‍മീഡിയ രംഗത്ത് വന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലും നാണക്കേടിലുമാക്കിക്കഴിഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ ഒരു സ്ഥാനവുമില്ലെന്നും മുന്നാക്ക സമുദായക്കാരായ ജില്ലയിലെ സിപിഎം നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും വിജയാനന്ദ് പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ആയിരത്തോളം പ്രവര്‍ത്തകരാണ് ഇതിനെ അനുകൂലിച്ചത്. കാല്‍ നൂറ്റാണ്ടായി സിപിഎമ്മിന്റെ ജനകീയ മുഖമാണ് അഡ്വ. വിജയാനന്ദ്.

ഫണ്ട് പിരിവ്, പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ പിരിവ്, സംഘടനാ പരിപാടികളുടെ സാമ്പത്തിക ബാധ്യത എന്നിവ സ്ഥാനമൊഴിയലിന് കാരണമാണെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പാര്‍ട്ടി ഫണ്ട് പിരിവുമായി വീടുകളില്‍ ചെല്ലുമ്പോള്‍ പിണറായി വിജയന്റെയും റിയാസിന്റെയും വീണ വിജയന്റെയും കോടികളുടെ കൈക്കൂലി കഥകള്‍ പറഞ്ഞ് പ്രവര്‍ത്തകരെ അധിക്ഷേപിച്ചു വിടുന്നതായി കഴിഞ്ഞദിവസം കൂടിയ ഏരിയ ഭാരവാഹി യോഗത്തിലും ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും അംഗങ്ങള്‍ തുട്ടിച്ചിരുന്നു.

ശൂരനാട് ഏരിയാ കമ്മിറ്റിയില്‍, ശൂരനാട് വടക്ക്, പാവുമ്പ, പുതുതായി രൂപീ കരിച്ച ശൂരനാട് ടൗണ്‍ ലോക്കല്‍ കമ്മിറ്റികളിലെ സെക്രട്ടറിമാരാണ് കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞത്. ഫണ്ട് പിരിവും സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചെലവും നേതാക്കളുടെ അഴിമതി കഥകളും കാരണം സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത നിസഹായ അവസ്ഥയും പ്രവര്‍ത്തകരില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതായാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

സംഘടനാ ചുമതലകള്‍ പ്രവര്‍ത്തകരുടെ വ്യക്തിഗത സാമ്പത്തിക ബാധ്യതയായി മാറുന്നതായുള്ള വിമര്‍ശനവും ശക്തമാണ്. നേതൃത്വത്തിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ശൂരനാട് ഏരിയാ സെക്രട്ടറി ബി. ശശി അവധിയില്‍ പ്രവേശിച്ചതെന്നതും യാഥാര്‍ത്ഥ്യമാണ്. മൂന്നു ടേം ഏരിയ സെക്രട്ടറി സ്ഥാനത്ത് പൂര്‍ത്തിയാക്കിയ ജില്ലാ കമ്മിറ്റിയംഗം പി. ബി. സത്യദേവനാണ് നിലവില്‍ ചുമതല.

ലോക്കല്‍ സെക്രട്ടറിമാരുടെ ഒഴിവുകളില്‍ പുതിയ ചുമതലക്കാരെ കണ്ടെത്താനാകാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. ഇതോടെ ജനപ്രതിനിധികളെയും ഏരിയ കമ്മിറ്റി അംഗങ്ങളെയും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ്.

ശൂരനാട് ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ എ. റമീസിനാണ് നല്‍കിയിരിക്കുന്നത്. ഭരണം നഷ്ടമായതോടെ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മുന്‍കാലത്തെപ്പോലെ ഇടപെടാന്‍ കഴിയാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇതിനിടെയാണ് സംഘടനാചുമതലകളുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച വിമര്‍ശനങ്ങളും താഴെ തട്ടുമുതല്‍ നേതൃത്വത്തിലെ ഒഴിവുകളും പാര്‍ട്ടിയെ വട്ടം കറക്കുന്നത്.

എം.എസ്. ജയച്ചന്ദ്രന്‍

Recent Posts