കൊച്ചി: സൂരി എന്ന തമിഴ്നടന്‍ 1997 മുതല്‍ ചെറിയ റോളുകള്‍ ചെയ്ത് സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബ്രേക്ക് കിട്ടുന്നത് 2008ലെ ‘വെണ്ണിലാ കബടിക്കുഴു’ എന്ന സിനിമയിലൂടെയാണ്. അതില്‍ പൊറോട്ട തീറ്റ മത്സരത്തില്‍ വിജയിക്കുന്ന സുബ്രമണി എന്ന കഥാപാത്രമായാണ് സൂരി എത്തിയത്. ആ സിനിമയ്‌ക്ക് ശേഷം സൂരിക്ക് ഒരു ഇരട്ടപ്പേര് വന്നു- പൊറോട്ട സൂരി. ഇന്ന് തനിക്ക് ജീവിതത്തില്‍ ബ്രേക്ക് തന്ന പൊറോട്ടയുടെ ചിത്രം വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നും സൂരി തമാശയായി പറയുന്നു. . ആ സിനിമയില്‍ പൊറോട്ട തീറ്റ മത്സരത്തിന്റെ സീനുകളെടുക്കാന്‍ കുറഞ്ഞത് 50 പൊറോട്ടയെങ്കിലും തിന്നേണ്ടി വന്നുവെന്നും സൂരി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആ പൊറോട്ടയാണ് തന്റെ സിനിമാജീവിതത്തില്‍ ബ്രേക്ക് നല്‍കിയതെന്നും സൂരി പറയുന്നു.
സൂരിയുടെ പുതിയ സിനിമ മണ്ടാടി തിയറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സൂരിയുടെ നായികയായി മഹിമാ നമ്പ്യാര്‍ എത്തുകയാണ്. മലയാളത്തില്‍ പല നടിമാരും പിന്‍മാറിയെങ്കിലും വിഷമകരമായ ആ റോള്‍ എറ്റെടുക്കാന്‍ മഹിമ നമ്പ്യാര്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഇതിന്റെ പേരില്‍ സൂര മഹിമയെ ഏറെ അഭിനന്ദിച്ചിരുന്നു.
സിനിമ റിലീസായി രണ്ട് ദിവസത്തില്‍ 12.50 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. മികച്ച ഓപ്പണിംഗാണ് സിനിമയ്‌ക്ക് ലഭിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
മണ്ടാടിയുടെ കഥ
അയലാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവികുമാര്‍ സൂരിയുമായി ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രമാണ് മന്ദാടി. ഇതില്‍ ആദ്യം നായികയായി മമിതയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മമിത പിന്മാറി. പിന്നീടാണ് മമതിയ്‌ക്ക് പകരമായി സൂരിയുടെ നായികയായി മഹിമ നമ്പ്യാര്‍ എത്തിയത്. പരമ്പരാഗത വള്ളംകളിയിൽ വിദഗ്ധനായ മുത്തുകാളിയെ കേന്ദ്രീകരിച്ചാണ് ‘മണ്ടാടി’ എന്ന ചിത്രം മുന്നോട്ട് പോകുന്നത്. ഉപജീവനത്തിനായി തീരദേശ ഗ്രാമം വിട്ടുപോകുന്ന മുത്തുകാളിയുടെ അഭാവത്തിൽ, സട്ടപ്പുലി അവിടുത്തെ വള്ളംകളി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് രണ്ട് മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
ഒടുവിൽ ഗ്രാമത്തിൽ തിരിച്ചെത്തുന്ന മുത്തുകാളി, ഒരു പ്രധാന ഉത്സവത്തോടനുബന്ധിച്ചുള്ള വള്ളംകളിക്കായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പുതിയൊരു ടീം രൂപീകരിക്കാൻ തീരുമാനിക്കുന്നു. മത്സരം അടുക്കുന്തോറും തന്റെ ഭൂതകാലം, ഗുരു, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അയാൾക്ക് നേരിടേണ്ടി വരുന്നു. തന്റെ സമൂഹത്തെ സംരക്ഷിക്കാനും ഗുരുവിനോടുള്ള ആദരവ് നിലനിർത്താനും ഇരു വിഭാഗങ്ങൾക്കുമിടയിലുള്ള ശത്രുത അവസാനിപ്പിക്കാനും ശ്രമിക്കുന്ന മുത്തുകാളിക്ക് ആ അന്തിമ മത്സരം അതീവ നിർണായകമായി മാറുന്നു.
കടലിലെ സീനുകള്‍ ജീവന്‍ പണയം വെച്ചാണ് എടുത്തിരിക്കുന്നത്. ഈ കടല്‍സീനുകള്‍ കിടുവാണെന്ന് അശ്വന്ത് കോക്കിനെപ്പോലുള്ള വിമര്‍ശകര്‍ വിലയിരുത്തുന്നു. കടലിന്റെ മക്കളുടെ കഥയില്‍ ചമയങ്ങളില്ലാത്ത ജീവിതം അതേ പോലെ കാണിച്ചുതരുന്നുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെ വെറും ഒരു റിവഞ്ച് ഡ്രാമയായി ഒതുങ്ങാതെ ഈ സിനിമ മറ്റൊരു തലത്തിലേക്കുയരുകയാണ്. ജി.വി പ്രകാശിന്റെ പശ്ചാത്തലസംഗീത സ്കോറുകള്‍ കടലിന്റെ തുടിപ്പ് പകര്‍ന്നു തരുന്നു. മഹിമ നമ്പ്യാരുടെ അഭിനയത്തിന് വലിയ കയ്യടി ഉയരുന്നുണ്ട്. മഹിമ രണ്ട് പ്രായത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാമുകിയായി വരുന്ന മഹിമ നമ്പ്യാര്‍ പ്രായമേറി അമ്മയായും പിന്നീട് എത്തുന്നു.
















