Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Published by
അനീഷ് അയിലം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയിലും തര്‍ക്കമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. തിരുവനന്തപുരത്തിന് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് നല്‍കാമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മ്മല സീതാരാമനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയ്‌ക്ക് ഉറപ്പ് നല്‍കിയ പദ്ധതി. ഇതേ പദ്ധതിയില്‍ കൊച്ചിയും കോഴിക്കോടും പരിഗണിക്കണമെന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ രംഗത്തു വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് തര്‍ക്കമുണ്ടാക്കി പദ്ധതി അനന്തമായി നീട്ടാന്‍.

കേന്ദ്ര ബജറ്റിലാണ് രാജ്യത്തെ പ്രധാന വ്യാവസായിക-ലോജിസ്റ്റിക്‌സ് ഇടനാഴികള്‍ക്ക് സമീപമായി ആദ്യഘട്ടത്തില്‍ അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ 28 ന് പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കണ്ട് ഒരു ടൗണ്‍ഷിപ്പ് തിരുവനന്തപുരത്തേക്ക് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് നിലവിലുള്ള ശ്രീചിത്ര, ആര്‍ജിസിബി, വിഎസ്എസ്‌സി, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്‌മയായ തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍- ‘ടി-റിക്’ , വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, ടെക്‌നോപാര്‍ക്ക് എന്നിവയെ ബന്ധിപ്പിച്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പിന്റെ സാധ്യത മനസിലാക്കിയ പ്രധാനമന്ത്രിയും ധനമന്ത്രിയും തിരുവനന്തപുരത്തിന് ടൗണ്‍ഷിപ്പ് നല്‍കാമെന്ന് ഉറപ്പും നല്‍കി. ഇക്കാര്യം അന്നുതന്നെ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അറിയിച്ചതുമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ കണ്ട് തിരുവന്തപുരത്തിനൊപ്പം കൊച്ചിയും കോഴിക്കോടും പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ്വാലി, റിസര്‍ച്ച് പാര്‍ക്ക് പദ്ധതികള്‍ യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ് പ്രോഗ്രാമുമായി ചേര്‍ന്നു പോകുന്നവയാണെന്നും ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ഥലം സജ്ജമാക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചത്. പദ്ധതിയുടെ മാനദണ്ഡം തയാറാകുമ്പോള്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ കേരളത്തിനുള്ള എയിംസില്‍ സ്ഥല തര്‍ക്കം പോലെ തര്‍ക്കമുണ്ടാക്കി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ബിജെപി എംഎല്‍എമാരായാ രാജീവ് ചന്ദ്രശേഖറുടെ നേമം മണ്ഡലത്തിലോ വി.മുരളീധരന്റെ കഴക്കൂട്ടം മണ്ഡലത്തിലോ പദ്ധതി വരാതിരിക്കാനും ബിജെപിക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതിരിക്കാനുമുള്ള ഗൂഢാലോചനയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍.

 

Recent Posts