Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് പിഎസ്‌സി അംഗങ്ങള്‍.ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന തീരുമാനം പിഎസ്‌സി അംഗങ്ങള്‍ കത്തിലൂടെ ക്രൈംബ്രാഞ്ച് ഐ ജിയെ അറിയിച്ചു.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്നും 15 മുതല്‍ പിഎസ്‌സിയില്‍ വച്ച് എപ്പോള്‍ വേണമെങ്കിലും മൊഴിരേഖപ്പെടുത്താമെന്നുമാണ് പി എസ് സി അംഗങ്ങളുടെ നിലപാട്.

പി എസ് സി അംഗങ്ങള്‍ക്ക് ഭരണഘടനാ പദവിയുണ്ടെന്ന പിടിവളളി ഉപയോഗിച്ച് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. നോട്ടീസില്‍ നിയമോപദേശം തേടാനും തീരുമാനം. എന്നാല്‍, ചോദ്യചെയ്യല്‍ എവിടെ വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.ഭരണഘടന സ്ഥാപനമെന്ന നിലയില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രിമിനല്‍ ചട്ടത്തില്‍ പ്രത്യേക പരിരക്ഷയില്ലെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനാണ് നീക്കം.ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴ്ച സംഭവിച്ചത്.

 

Recent Posts