ആദികാവ്യമായ രാമായണ ഇതിഹാസവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ പ്രദേശങ്ങളിലൊന്നാണ് ദണ്ഡകാരണ്യം. നര്‍മദയ്ക്കും ഗോദാവരിക്കും ഇടയിലാണ് പുരാണപ്രസിദ്ധമായ ഈ വനപ്രദേശം സ്ഥിതിചെയ്യുന്നത്. ഭഗവാന് ശ്രീരാമചന്ദ്രന്റെ വനവാസവുമായി ബന്ധപ്പെട്ടാണ് ഇതിഹാസകഥയില്‍ ദണ്ഡക വനം വരുന്നത്. ക്രൂര രാക്ഷസരുടെ വിഹാര രംഗമായിരുന്നു ത്രേതായുഗത്തിലെ ദണ്ഡക വനം. ഭാരതം സ്വാതന്ത്ര്യം നേടി പല പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇവിടം ഭീകരതയ്ക്കു പേരുകേട്ട വനസ്ഥലയിയായി തന്നെ തുടര്‍ന്നു.
ഇന്നത്തെ ഛത്തീസ്ഗഢിലെ ബസ്തര്‍, ഒഡീഷയിലെ കോരാപുത്, കാലഹണ്ടി ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. വിഭജനനാന്തരം കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പാര്‍പ്പിക്കാനായി 1950-ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇവിടെ ‘ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി’ നടപ്പാക്കിയെങ്കിലും ഈ ഗോത്രവര്‍ഗമേഖലയില്‍ പിന്നീട് നക്സലുകള്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ പുരാണപ്രകാരം ഏറ്റവും ഐശ്വര്യപൂര്‍ണമായൊരു രാജനഗരിയായിരുന്നു ഒരിക്കല്‍ ഇവിടം. ദണ്ഡന് എന്ന രാജാവ് ഭരിച്ച മധുമന്ഥ മഹാരാജ്യം ദണ്ഡകാരണ്യമായിത്തീര്ന്നതിനു പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ശാപകഥയുണ്ട്.
ഭഗവാന് ശ്രീരാമചന്ദ്രന് ജനിച്ച ഇക്ഷ്വാകു വംശത്തിലാണ് മധുമന്ഥയുടെ രാജാവായ ദണ്ഡനും ജനിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ‘സൂര്യവംശ’ത്തിലെ ആദ്യകാല രാജാക്കളില്‍ പ്രമുഖനായ ഇക്ഷ്വാകവിന്റെ ഇളയ മകനായിരുന്നു ദണ്ഡന്. തന്റെ പുത്രിയോടു, ദണ്ഡരാജന്‍ അക്ഷന്തവ്യമായ അപരാധം ചെയ്തതോടെ ‘മധുമന്ഥ ഏഴുദിവസത്തിനുള്ളില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ നശിച്ച പ്രദേശമായി മാറട്ടെ’ എന്ന വിനാശകരമായ ശാപംചൊരിഞ്ഞു കുലഗുരുവും രാജപുരോഹിതനുമായ ശുക്രാചാര്യര്‍. ഒരിക്കല്‍ അതിസമൃദ്ധമായിരുന്ന ആ മഹാരാജ്യം ശാപശക്തിയാല്‍ ഏഴുദിവസംകൊണ്ട് ജനശൂന്യമായി തീര്‍ന്നുവെന്നും പിന്നീട് മഹാവനമായെന്നുമാണ് ഐതിഹ്യം.
ഇക്ഷ്വാകുവിന് പുത്രന്മാര് നൂറുപേരായിരുന്നു. അവരില്‍ ഏറ്റവും ഇളയവനായിരുന്നു ദണ്ഡന്. ജ്യേഷ്ഠന്മാര് 99 പേരും തികഞ്ഞ അച്ചടക്കത്തോടെ രാജോചിതധര്മ്മങ്ങളില് അടിയുറച്ചവരായിരുന്നെങ്കിലും ദണ്ഡന് രാജഭോഗങ്ങളില്‍ അതിയായി അഭിരമിച്ചിരുന്നവനും അനിയന്ത്രിത കാമിയുമായിരുന്നു. ഇളയമകന്റെ ഈ സ്വഭാവം നേരത്തെ തന്നെ തിരിച്ചറിഞ്ഞാണ് ഇക്ഷ്വാകു മഹാരാജാവ് ‘മധുമന്ഥ’ എന്ന നാട്ടുരാജ്യം ഇളയമകന് നല്‍കിയത്. അധികാരപ്രമത്തന് കേവലാധികാരം നല്‍കുക എന്നതായിരുന്നില്ല ഇക്ഷ്വാകുവിന്റെ ലക്ഷ്യം; മറിച്ച്, ഒരു രാജാവില്‍ നിന്ന് പ്രജകള്‍ പ്രതീക്ഷിക്കുന്ന കടമകള്‍ പഠിക്കാനും അങ്ങനെ തന്റെ തലതിരിഞ്ഞ മകന് പക്വത നേടാനും ഉത്തരവാദിത്തത്തോടെ ഭരണം നടത്താനുമുള്ള അവസരം ഒരുക്കുകയായിരുന്നു അദ്ദേഹം.
മധുമന്ഥയിലെ രാജപുരോഹിതനും കുലഗുരുവും ആയിരുന്നു ശുക്രാചാര്യര്‍. ഭരണസംഹിതയുടേയും ജനങ്ങളുടെ കടമകളുടേയും അടിസ്ഥാന തത്ത്വങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. കേവല സമൃദ്ധി കൊണ്ടുമാത്രം ഒരു രാജ്യത്തനും ദീര്‍ഘകാലം നിലനില്ക്കാനാവില്ല. രാഷ്ട്രത്തെ സുഭദ്രമാക്കുന്ന തത്ത്വങ്ങള്‍ ഭരണാധികാരി പാലിച്ചാല്‍ മാത്രമേ രാഷ്ട്രം ക്ഷേമരാഷ്ടമാകൂ. ഇവിടെയാണ് മധുമന്ഥയുടെ രാജാവായ ദണ്ഡനു പിഴച്ചത്. രാജാവിന്റെ സ്വേച്ഛാപരമായ തീരുമാനങ്ങളും ധര്മ്മാനുസാരിയല്ലാത്ത സ്വന്തം ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയും കൂടിയായപ്പോള്‍ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായി.
ഒരിക്കല്‍ നായാട്ടിനായി കാട്ടിലേക്ക് പോയ ദണ്ഡന് ഒരു ചെറിയ ആശ്രമം കണ്ടു. ശുക്രാചാര്യന്റെ മകള്‍ അര്‍ജ ആണ് ആ ആശ്രമത്തില്‍ ഉണ്ടായിരുന്നത്. ആദ്യദര്‍ശനത്തില്‍ തന്നെ അര്ജയില് ദണ്ഡന് അനുരാഗവിവശനായി. അര്‍ജയുടെ എതിര്‍പ്പ് അവഗണിച്ച് അവന് ആചാര്യപുത്രിയോട് അപമര്യാദയായി പെരുമാറി. ഇതിനെതിരെ അര്‍ജ നല്കിയ മുന്നറിയിപ്പ് രാജകീയധിക്കാരത്തോടെ ദണ്ഡന് അവഗണിച്ചു.
തന്റെ പിതാവിന്റെ തപോബലത്തേയും ശാപശക്തിയെയും കോപത്തെയും കുറിച്ച് അവള് ഓര്‍മ്മിപ്പിച്ചെങ്കിലും അതൊന്നും ദണ്ഡന് ചെവിക്കൊണ്ടില്ല.
ആശ്രമത്തിലെത്തിയ ശുക്രാചാര്യന് മകളുടെ ദുരവസ്ഥ അറിഞ്ഞ് കോപാക്രാന്തനായി. സമൃദ്ധമായ നിന്റെ നാട് ഏഴ് ദിവസത്തിനുള്ളില്‍ നശിച്ചു പൊടിനിറഞ്ഞു വിജനമായി മാറുമെന്ന് അദ്ദേഹം ദണ്ഡനെ ശപിച്ചു. ആ ശാപം രാജാവില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഭരണാധികാരിയുടെ തെറ്റായ പ്രവൃത്തി നാടിനു വരുത്തിവയ്ക്കുന്ന വിനാശകരമായ പ്രത്യാഘാതം എത്ര ഭയാനകമാകുമെന്ന് ഈ ശാപകഥ എടുത്തുകാട്ടുന്നു. ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചവര്‍ ഉടന്‍തന്നെ മധുമന്ഥ വിട്ടുപോയി. അതോടെ സമൃദ്ധമായിരുന്ന ആ മഹാരാജ്യം സമ്പൂര്ണ്ണനാശത്തിലേക്കു നിപതിച്ചുപോയി.
ശാപം യാഥാര്‍ത്ഥ്യമായി. രാജ്യം വനമായി മാറി. ഒരിക്കല്‍ സമൃദ്ധമായിരുന്ന മധുമന്തന്ഥ മഹാവിപനമായപ്പോള് വരുംതലമുറകള്‍ക്ക് അതൊരു പാഠമാകാന്‍, ശിക്ഷ എന്നുകൂടി അര്‍ത്ഥമുള്ള ദണ്ഡ എന്ന പേരില്‍ത്തന്നെ ഈ വനം അറിയപ്പെട്ടു. അങ്ങനെ മധുമന്ഥ ‘ദണ്ഡകാരണ്യം’ ആയി. ശാപഗ്രസ്തമായ മധുമന്ഥയില് നിന്ന് മാറിത്താമസിച്ചവര് സൃഷ്ടിച്ച നാട് പിന്നീട് ‘ജനസ്ഥാനം’ എന്നു പ്രസിദ്ധമായി. അഹങ്കാരിയായ ഭരണാധികാരിയുടെ പ്രവൃത്തികള്‍ എങ്ങനെ ഒരു സമൂഹത്തെ ബാധിക്കുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി മാറുന്നു ഈ പുരാണകഥ.
ശ്രീരാമന്റെ വനവാസവുമായി ദണ്ഡകാരണ്യം പിന്നീട് ആഴത്തില്‍ ബന്ധിക്കപ്പെട്ടു. ഇക്ഷ്വാകു വംശത്തില്‍പ്പെട്ട സൂര്യവംശത്തിലെ രാജകുമാരനായ രാമന്, അധികാരം ആസ്വദിക്കാനല്ല, മറിച്ച് പിതാവിന്റെ വാക്ക് പാലിക്കാനും ധര്‍മ്മം അനുഷ്ഠിക്കാനുമാണ് ദണ്ഡകാരണ്യത്തില്‍ എത്തിയത്. ഉത്തരവാദിത്വത്തേക്കാള്‍ കാമത്തിനു മുന്‍ഗണന നല്കിയ ഭരണാധികാരിയാണ് ദണ്ഡനെങ്കില്, വ്യക്തിപരമായ സുഖസൗകര്യങ്ങളേക്കാള്‍ ധര്‍മ്മനീതിക്ക് പ്രാധാന്യം നല്‍കിയതിനാലാണ് ഭഗവാന് ശ്രീരാമചന്ദ്രന് ഇന്നും മാതൃകാഭരണാധികാരിയായും രാമരാജ്യം മാതൃകാരാജ്യമായും ആദരിക്കപ്പെടുന്നത്. ഒരേ വംശപരമ്പരയില്‍ നിന്നുതന്നെ രാജധര്‍മ്മത്തിന്റെ അനുചിതവും അത്യന്തോചിതവും ആയ രണ്ട് ഉദാഹരണങ്ങളായി ദണ്ഡനേയും ശ്രീരാമനേയും ബന്ധിപ്പിക്കുന്ന ദണ്ഡകാരണ്യം ഇതിഹാസ പാരമ്പര്യത്തിലെ സവിശേഷ ഇടമായി ഇന്നും തുടരുന്നു.
ദണ്ഡന്റെ ദുഷ്ച്ചെയ്തികള്‍ ഒരു രാജ്യത്തിന്റെ നാശത്തിനു തന്നെ കാരണമാകുമ്പോള്‍, രാമന്റെ വനയാത്ര ത്യാഗത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും ധര്‍മ്മപാലനത്തിന്റെയും പ്രതീകമായി മാറുന്നു. അധികാരം ആരേയും മഹാനാക്കുന്നില്ല. മറിച്ച,് ലഭിച്ച അധികാരം എങ്ങനെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ മഹത്വം കുടികൊള്ളുന്നത്. ദൈവശിക്ഷയുടെ ഇടമായ ദണ്ഡകാരണ്യത്തെ രാമന്റെ സാന്നിധ്യം കടമ, ധൈര്യം, ധര്‍മ്മം എന്നിവയുടെ പരീക്ഷണവേദിയാക്കി. ആധുനികകാലത്ത് ‘രാഷ്ട്രായ സ്വാഹ ‘ എന്ന ചിന്ത ജീവിതവ്രതമാക്കിയ ഭരണാധികാരി ദണ്ഡകാരണ്യത്തെ നക്സല്‍ മുക്തമാക്കി ശാശ്വത സമാധാനത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് ഇതിഹാസകഥയ്ക്കു പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു.















