ബെംഗളൂരു : കർണാടകയിൽ ആർഎസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ . യാദ്ഗിർ അധ്യാപകൻ ഗുരുരാജിന്റെ സസ്‌പെൻഷനാണ് കർണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.
യാദ്ഗിർ ജില്ലയിലെ ഹുനസഗിയിലുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ഗുരുരാജ് 2025 ഒക്ടോബർ 12 ന് നടന്ന ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തുവെന്നാരോപിച്ച് വകുപ്പ് 2026 ഓഗസ്റ്റ് 20 നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി കെഎസ്‌ടിയിൽ ഗുരുരാജ് ഈ നടപടിയെ ചോദ്യം ചെയ്തു.
അധ്യാപകൻ പങ്കെടുത്ത പരിപാടി ഒരു രാഷ്‌ട്രീയ പാർട്ടി പരിപാടിയായി കണക്കാക്കാൻ കഴിയില്ലെന്ന് കെഎസ്‌ടി പ്രഥമദൃഷ്ട്യാ വിധിച്ചു. സർക്കാർ ജീവനക്കാർ ഇത്തരം യൂണിയൻ പരിപാടികളിൽ പങ്കെടുക്കുന്നത് വ്യക്തമായി വിലക്കുന്ന ഒരു പ്രത്യേക ഉത്തരമോ വിജ്ഞാപനമോ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. സസ്‌പെൻഷൻ ഉത്തരവിൽ റൂൾ 7 ഉദ്ധരിച്ചിരുന്നു, എന്നാൽ , ട്രൈബ്യൂണൽ നിയമം അനുസരിച്ച്, റൂൾ 7 1968 ഏപ്രിൽ 25 മുതൽ റദ്ദാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അധ്യാപകന്റെ സസ്‌പെൻഷൻ സ്റ്റേ ചെയ്യുകയായിരുന്നു.
കേസ് ഇപ്പോഴും പരിഗണനയിലുണ്ട്, അടുത്ത വാദം കേൾക്കൽ 2026 ഒക്ടോബർ 9 ന് നടക്കും. സർക്കാർ ജീവനക്കാർ ആർഎസ്‌എസ് പരിപാടികളിൽ നിന്ന് അകന്ന് മാറി നിൽക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ നിർദേശത്തിനുള്ള തിരിച്ചടിയാണിത്.
















