Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

A clear roadmap for a

Published by
എഡിറ്റോറിയൽ ഡെസ്ക്

വികസിത രാഷ്‌ട്രമെന്ന ലക്ഷ്യത്തിലേക്ക് ഭാരതം മുന്നേറുമ്പോള്‍, യുവജനങ്ങള്‍ ശരീരികമായും മാനസികമായും ആരോഗ്യവാന്മാരാവേണ്ടതും ആത്മവിശ്വാസം ആര്‍ജിക്കേണ്ടതും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചിരുന്നു. അതോടു ചേര്‍ത്തു മോദി ഓര്‍മിപ്പിച്ചതാണ്, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നു മുക്തരാകേണ്ടതിന്റെ പ്രാധാന്യവും. മയക്കുമരുന്നിനെതിരെ പ്രതിജ്ഞ എടുക്കാന്‍ ആഹ്വാനവും ചെയ്തു.

അടിയന്തര പ്രാധാന്യമുള്ള ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2029 ആകുമ്പോഴേക്കും ഭാരതത്തെ മയക്കുമരുന്ന് മുക്തമാക്കാനുള്ള മാര്‍ഗരേഖ മോദി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

മയക്കുമരുന്ന് മുക്ത യുവശക്തി ആയിരിക്കണം 2047 ല്‍ വികസിത ഭാരതത്തിലേക്ക് നയിക്കേണ്ടതെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമാണെന്ന് പറഞ്ഞ അമിത് ഷാ, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുകയും ചെയ്തു.

നക്സലിസത്തിന്റെയും ഭീകരവാദത്തിന്റെയും ഭീഷണി അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതുപോലെ, വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ മയക്കുമരുന്ന് വിമുക്തമാക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്തും അതിനുള്ള ധനസഹായവും മുതല്‍ പുനരധിവാസം വരെയുള്ള സമ്പൂര്‍ണ ശൃംഖലയെ തകര്‍ക്കുന്നതിനായി ഏകോപിതവും രാജ്യവ്യാപകവുമായ തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മയക്കുമരുന്ന് വിഷയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് അമിത് ഷാ കാര്യങ്ങള്‍ വിശദീകരിച്ചത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് മയക്കുമരുന്നിനെതിരായ പോരാട്ടം പ്രധാനമായും ചെറിയ യൂണിറ്റുകളിലൂടെയും ഒറ്റപ്പെട്ട രീതിയിലുമായിരുന്നു. പലപ്പോഴും ചെറിയ കുറ്റവാളികളെ പിടികൂടുന്നതിലൂടെ ഏജന്‍സികള്‍ തൃപ്തരായിരുന്നു. മോദി സര്‍ക്കാരാണ് ഈ പോരാട്ടത്തെ ദേശീയ സുരക്ഷയുടെ മുന്‍ഗണനയായി മാറ്റിയത്.

മയക്കുമരുന്ന് ഭീഷണിക്കെതിരെ ഏകോപിതമായ നടപടി ഉറപ്പാക്കുന്നതിനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ നാല് തലങ്ങളുള്ള നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ കൗണ്ടറിംഗ് ഡ്രഗ് ട്രാഫിക്കിങ് സംവിധാനത്തിനും സര്‍ക്കാര്‍ രൂപം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ആന്റി-നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്സുകള്‍ രൂപീകരിക്കുകയും, പ്രാദേശിക പോലീസിനെ ദേശീയ തന്ത്രവുമായി ബന്ധിപ്പിക്കുകയും ചെയ്തു.

ബോധവത്കരണം, ചികിത്സ, കൗണ്‍സലിങ്, പുനരധിവാസം, ഉപജീവന അവസരങ്ങള്‍ എന്നിവയെല്ലാം മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ പിന്തുണയ്‌ക്കുന്നതിനായി ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാഷ്‌ട്രീയ ഇച്ഛാശക്തിയിലൂടെയും ഏകോപിത നിയമ നടപടികളിലൂടെയും ആസക്തി തടയുന്നതിനും, ഇരകളുടെ പുനരധിവാസത്തിനും ലക്ഷ്യമിട്ടുള്ള നടപടികളിലൂടെയും ‘മയക്കുമരുന്ന് വിമുക്ത ഭാരതം 2029’ എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞിരിക്കുന്നത്.

മയക്കുമരുന്ന് വിമുക്ത ഭാരതത്തിനായുള്ള മൂന്ന് വര്‍ഷത്തെ മാര്‍ഗരേഖ, അതിന്റെ ശൃംഖലകളെ തകര്‍ക്കുന്നതിനുള്ള നാല് തൂണുകളുള്ള സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

നക്സല്‍ ഭീകരത ഇല്ലാതാക്കിയതുപോലെ മയക്കുമരുന്ന് ഭീഷണിയെയും നേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് ബോധവല്‍ക്കരണം മാത്രം പോര. മയക്കുമരുന്ന് വ്യാപാരത്തിന്റെ ദേശീയ, അന്താരാഷ്‌ട്ര ശൃംഖലകളെ തകര്‍ക്കുകയും, ഒളിവിലുള്ള കുറ്റവാളികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരികയും വേണം. വിദേശത്ത് ഒളിച്ചിരിക്കുന്ന കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ദൗത്യാടിസ്ഥാനത്തിലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 401 റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതും, ഇന്റര്‍പോള്‍ വഴി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതും സര്‍ക്കാരിന്റെ ജാഗ്രതയ്‌ക്ക് തെളിവാണ്. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയോ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയോ അല്ല കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം.