
ബെംഗളൂരു:: ഐഎസ് ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി ഐഎസ് ആര്‍ഒ ചെയര്‍മാന്‍. “ഐഎസ് ആര്‍ഒ ഭാവിയിലും സര്‍ക്കാര്‍ സ്ഥാപനമായി തുടരും. ഒരിയ്‌ക്കലും സ്വകാര്യവല്‍ക്കരിക്കില്ല. ജീവനക്കാരുടെ ആശങ്കകള്‍ അകറ്റാര്‍ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ ബഹിരാകാശ സംവിധാനം വികസിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വര്‍ധിച്ച സഹകരണം ആവശ്യമാണ്.”- ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ പറഞ്ഞു.
ഇത്തരം ആരോപണം അടിസ്ഥാനരഹിതവും തെറ്റുമാണെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈയിടെ ഐഎസ്ആര്‍ഒയിലെ ചില ജീവനക്കാര്‍ ചേര്‍ന്ന് ഐഎസ് ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു. ചില മാധ്യമങ്ങളിലും ഇതിന് സമാനമായ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
ഐഎസ്ആര്‍ഒയുടെ പ്രാധാന്യം ഒരിക്കലും കുറയ്‌ക്കില്ല. ബഹിരാകാശ ഗവേഷണം, സാങ്കേതിക വികസനം, തന്ത്രപരമായ ദൗത്യങ്ങൾ എന്നീ രംഗങ്ങളില്‍ രാജ്യത്തിന്റെ പ്രധാന സ്ഥാപനമായി തങ്ങൾ തുടരുമെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചില സാങ്കേതികവിദ്യാ കൈമാറ്റങ്ങള്‍ നടക്കുന്നുണ്ട്. വ്യവസായത്തിന് ഇതിനകം ഒന്നിലധികം സാങ്കേതികവിദ്യകൾ കൈമാറിയിട്ടുണ്ടെന്നും പക്വമായ സാങ്കേതികവിദ്യകളാണ് കൈമാറു”ന്നത്. അതല്ലാതെ ബഹിരാകാശ ഗവേഷണ മേഖലകളിൽ നിന്ന് പിന്മാറുകയല്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
“ഐഎസ്ആർഒയുടെ ഭാവി പങ്കിനെക്കുറിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിൽ ഇസ്രോയെ സ്വകാര്യവൽക്കരിക്കാനോ അതിന്റെ പങ്ക് കുറയ്‌ക്കാനോ ശ്രമം നടക്കുന്നുണ്ടെന്ന തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഇതില്‍ ഉൾപ്പെടുന്നു. ഈ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റുമാണ്.”-ഐഎസ്ആര്‍ഒ വ്യക്തമാക്കി.
“ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്‌ക്കുകയോ ചെയ്യില്ലെന്ന് ഞങ്ങൾ വ്യക്തമായി പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ നൂതന ബഹിരാകാശ ഗവേഷണം, ദേശീയ തന്ത്രപരമായ ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണ പരിപാടികൾ, നിർണായകവും അതിർത്തിപരവുമായ ബഹിരാകാശ കഴിവുകൾ എന്നിവയ്‌ക്ക് നേതൃത്വം നൽകുന്നത് തുടരും”-ഇസ്രോ അറിയിച്ചു.