പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണായക സൂചന. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ബിരിയാണി അരിയുടെ ചാക്കാണിതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ച ചാക്കുകളിലൊന്നിലെ എഴുത്തിൽ നിന്നാണ് പോലീസിന് പുതിയ വിവരം ലഭിച്ചത്. അന്യസംസ്ഥാനക്കാരായ തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച യുവതിയും അന്യസംസ്ഥാന സ്വദേശിയായ തോട്ടം തൊഴിലാളിയാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളിലേയ്‌ക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുവച്ച് പ്ളാസ്റ്റിക്കിൽ പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റിയിട്ടുള്ളത്. ഇത് ഒറ്റയ്‌ക്ക് ഒരാൾക്ക് ചെയ്യാനാകില്ലെന്നും കൃത്യത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഭവാനിപ്പുഴയിൽ നിന്നാണ് അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ചാക്കുകളിലായാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരണത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പശുവിനെ മേയ്‌ക്കാൻ പോയ പ്രദേശവാസികളാണ് പുഴയോരത്ത് ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണോയെന്നും പോലീസ്.
















