Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

Published by
എ.കെ. സൂരജ്

പ്രകൃതിദുരന്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ തിരിച്ചറിയാന്‍ നാം ഇനിയും വൈകരുത്. നേപ്പാള്‍ മുതല്‍ കൊച്ചു കേരളം വരെ അനുഭവിക്കേണ്ടി വന്ന നടുക്കുന്ന ഓര്‍മകള്‍ക്ക് പ്രധാന കാരണം മനുഷ്യനായ നാം തന്നെയാണ്. ചുറ്റുമുള്ള പ്രകൃതിയെ മനസ്സിലാക്കാനോ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനോ നാം തയ്യാറായിട്ടില്ല. പലപ്പോഴും വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കാറില്ല; അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്പോഴാണ് നമ്മുടെ കണ്ണുതുറക്കുന്നത്.

പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും വഴിവെക്കുന്ന സംഭവങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഭൗമപ്രതിഭാസങ്ങളും കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സമൂഹം വളരുമ്പോള്‍ അതിനനുസരിച്ച് വികസനവും അനിവാര്യമാണ്. എന്നാല്‍ ആ വികസനം പ്രകൃതിനിയമങ്ങളെയും പരിസ്ഥിതിയെയും മറന്നുകൊണ്ടാകരുത്.

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലോകത്തിലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്നുപൊങ്ങിയിട്ടുള്ളത്. ഐക്യരാഷ്‌ട്രസഭയുടെ കൃത്യമായ മാര്‍ഗരേഖയുണ്ടായിട്ടും പല രാജ്യങ്ങളും അത് ഗൗരവത്തോടെ പഠിക്കാന്‍ തയ്യാറായിട്ടില്ല. മണിക്കൂറുകള്‍ കൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോകുന്ന കാഴ്ചകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദപരമായ ഒരു ജീവിതരീതി പുതിയ തലമുറയ്‌ക്ക് പകര്‍ന്നുനല്‍കുക എന്നതാണ് ഇതിനുള്ള ഏക മാര്‍ഗം. നമ്മുടെ പാഠ്യപദ്ധതിയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം ഉള്‍പ്പെടുത്തണം. സാമൂഹിക-സാംസ്‌കാരികരാഷ്‌ട്രീയ-ആത്മീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനായി മുന്നണിപ്പോരാളികളാകണം. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഒരു വികസനവും നമുക്ക് വേണ്ട എന്ന് ഉറക്കെ പറയാനുള്ള ഇച്ഛാശക്തി നാം ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇതിനായി ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം.

നൊമ്പരമായി നേപ്പാള്‍

സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് നേപ്പാളിലുണ്ടായത്. മിന്നല്‍പ്രളയത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാലായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതുവരെ 12,000ത്തോളം പേരെ രക്ഷപ്പെടുത്തിയെങ്കിലും ദുരന്തബാധിതരെ പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിയാതെ ഭരണകൂടം പോലും പകച്ചുനില്‍ക്കുകയാണ്. മിന്നല്‍പ്രളയത്തെ മാത്രം പഴിചാരി അധികൃതര്‍ക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അനിയന്ത്രിതമായ മനുഷ്യഇടപെടലുകളും പാരിസ്ഥിതിക അസന്തുലിതാവസ്ഥയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍കരുതലുകളില്ലാത്ത ജലവൈദ്യുത പദ്ധതികളും അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് ഇതിന് വഴിയൊരുക്കിയത്. കാലാവസ്ഥാ വ്യതിയാനങ്ങളും കനത്ത മഴയും മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ നാം സ്വീകരിച്ചേ മതിയാകൂ.

പര്‍വതങ്ങളുടെ വാഹകശേഷി പഠിക്കണം, കടലിനെ മറക്കരുത്

ലോകത്തിലെ പര്‍വതനിരകളുടെ വാഹകശേഷിയെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ പ്രകൃതിദുരന്തങ്ങളുടെയും ഉറവിടം പര്‍വതമേഖലകളാണ്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പല പ്രതിഭാസങ്ങളിലും പര്‍വതങ്ങളുടെ പങ്കു വലുതാണ്. നദികളെയും മലകളെയും വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ട് സംരക്ഷിച്ച പൂര്‍വികരുടെ വഴി നാം പിന്തുടരേണ്ടതുണ്ട്. സിമന്റ് കാടുകള്‍ ഉയര്‍ത്തുന്നത് മാത്രമാണ് വികസനം എന്ന ചിന്ത അവസാനിപ്പിക്കണം. കടലും നദികളും മറ്റ് ജലസ്രോതസ്സുകളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇന്ന് കടലുകള്‍ നേരിടുന്ന ഭീഷണി വളരെ വലുതാണ്. കടല്‍ത്തീരങ്ങളിലെ അശാസ്ത്രീയമായ ഖനനം തീരപ്രദേശങ്ങളെ കാര്‍ന്നുതിന്നുന്നു; അത് നിമിത്തം മത്സ്യസമ്പത്തും തീരദേശ ജൈവവൈവിധ്യവും നശിച്ചുകൊണ്ടിരിക്കുകയാണ്.

കേരളം തിരുത്തണം

2018ലെ മഹാപ്രളയം മുതല്‍ 2024ലെ വയനാട് ഉരുള്‍പൊട്ടല്‍ വരെ ഹൃദയം പിളര്‍ക്കുന്ന ദുരന്തങ്ങളാണ് കേരളം അനുഭവിച്ചത്. പമ്പയും മണിമലയും അച്ചന്‍കോവിലും ഭാരതപ്പുഴയും അടങ്ങുന്ന 44 നദികളാണ് കേരളത്തിന്റെ ജീവനാഡി. എന്നാല്‍ സമീപകാലത്തായി ഉത്തരേന്ത്യക്ക് സമാനമായ രൂക്ഷമായ പ്രകൃതിദുരന്തങ്ങളാണ് കേരളത്തിലും സംഭവിക്കുന്നത്. തോടുകളും അനുബന്ധ ജലപാതകളും അടഞ്ഞതോടെ നമ്മുടെ നദികള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം മഴയുടെ രീതികളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമായ മഴയും അശാസ്ത്രീയമായ വനനശീകരണവും ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. വനനശീകരണം, ആഗോളതാപനം, കുടിവെള്ളക്ഷാമം എന്നിവ പരസ്പരബന്ധിതമാണ്. ഇന്ന് കേരളത്തിലെ അന്തരീക്ഷ ഊഷ്മാവ് സഹിക്കാവുന്നതിലും അപ്പുറമായി മാറിക്കൊണ്ടിരിക്കുന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മലയാളി ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളിലേക്ക് കുടിയേറുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നു. കീടനാശിനികളുടെ അമിതോപയോഗം, വിഷമയമായ പച്ചക്കറികള്‍, ഇ-വേസ്റ്റ്, സാംക്രമിക രോഗങ്ങള്‍ എന്നിവയാണ് ഇന്നത്തെ ‘പ്രബുദ്ധ’ കേരളത്തിന്റെ വികസനക്കാഴ്ചകള്‍! പരിസ്ഥിതി സൗഹാര്‍ദപരമായ ജീവിതശൈലി സ്വയം തിരഞ്ഞെടുക്കാത്തിടത്തോളം കാലം നമുക്ക് ഈ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. ജൈവകൃഷി പ്രോത്സാഹിപ്പിച്ചും ഗ്രാമാന്തരീക്ഷം സംരക്ഷിച്ചും മലിനീകരണമില്ലാത്ത ഒരു ആവാസവ്യവസ്ഥ നാം സൃഷ്ടിച്ചെടുക്കണം. ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുപോയില്ലെങ്കില്‍, സുന്ദരമായ കേരളം വൈകാതെ ഒരു മണല്‍ക്കാടായി മാറും.