പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനും നോവലിസ്റ്റുമായ വിജയകൃഷ്ണന്റെ ‘സാഹിത്യോത്സവം’ 12 മികച്ച ചെറുകഥകളുടെ സമാഹാരമാണ്. സമകാല മലയാള സാഹിത്യരംഗത്ത് കണ്ടുവരുന്ന ചില പരുഷമായ യാഥാര്‍ത്ഥ്യങ്ങള്‍ പരോക്ഷമായി അവതരിപ്പിക്കുന്നത് ഈ കൃതിയുടെ സവിശേഷതയാണ്. ഭാവനയും യാഥാര്‍ത്ഥ്യവും പരസ്പരം ഇണങ്ങിച്ചേരുന്ന അപൂര്‍വ്വതയാണ് പല കഥകളിലും കാണാന്‍ കഴിയുന്നത്. ജീവിതാദര്‍ശങ്ങളെ നേരിട്ടു പറയുകയല്ല, ചില ചോദ്യങ്ങളും സമസ്യകളും കഥാരൂപത്തില്‍ അവതരിപ്പിച്ച് വായനക്കാരെ ചിന്തിപ്പിക്കുകയാണ്.
ഒളിവിലായിരുന്ന ഒരു പാര്‍ട്ടി സഖാവിന് താന്‍ രചിച്ച ഒരു നാടകം അരങ്ങേറുന്ന സമയത്ത് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം അഭിനയിക്കേണ്ടി വന്നതും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഉദ്വേഗജനകമായും സരസമായും പറയുന്ന കഥയാണ് ‘ഒളിവിലെ നാടകം.’ മറ്റ് സാഹിത്യകാരന്മാരെ കൊടിയ വിമര്‍ശനങ്ങളിലൂടെ മുട്ടുകുത്തിച്ച ഒരു പ്രശസ്ത നിരൂപകന്റെ പരുക്കന്‍ വ്യക്തിത്വത്തെയും, കാലശേഷം മക്കള്‍ ഈ നിരൂപകന്റെ പൊന്നുപോലെ സൂക്ഷിച്ചുവച്ചിരുന്ന പുസ്തകങ്ങള്‍ വിലപേശി വിറ്റതിനെയും കുറിച്ച് പറയുന്നതാണ് ‘പരിണാമഗുപ്തി.’ ഈ കഥ പ്രത്യക്ഷത്തില്‍ ഹാസ്യരൂപം ധരിക്കുന്നുവെങ്കിലും സഹൃദയരില്‍ വിമര്‍ശനബുദ്ധിയുടെ നിര്‍ദ്ദയത്വം, പുതുതലമുറയുടെ ഉപഭോഗ സംസ്‌കാരം എന്നിവയെച്ചൊല്ലിയുള്ള അസുഖകരമായ ചിന്തകളുണര്‍ത്തുന്നതാണ്.
മാനത്ത് മുഴുമതിയുണര്‍ന്ന് നോക്കിനില്‍ക്കുന്നതും കുളിര്‍കാറ്റ് മൃദുവായി വീശിക്കൊണ്ടിരിക്കുന്നതുമായ ഒരു പാതിരാവില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന പൊടിമീശക്കാരന്‍ കൃഷ്ണന്‍ കുട്ടി ബി.എ. പഠനം കഴിഞ്ഞുനില്‍ക്കുന്ന സുന്ദരിയായ പത്മചേച്ചിയുടെ അരികില്‍, മുതിര്‍ന്നവരുടെ കല്‍പ്പനയനുസരിച്ച്, പാരായണത്തിനായി ഒരു രാമായണ പുസ്തകം വാങ്ങാനെത്തുന്നതാണ് ‘രാമായണം’ എന്ന കഥയിലെ പ്രതിപാദ്യം. ‘ജെന്‍സി’ക്ക് തൊട്ടുമുന്‍പത്തെ തലമുറയിലെ ഈ കൗമാരക്കാരന്‍ വല്ലാതെ പ്രലോഭനീയമായ സാഹചര്യത്തില്‍ പോലും പ്രകടിപ്പിക്കുന്ന സങ്കോചവും നിഷ്‌ക്കളങ്കതയും തന്മയത്വത്തോടെ ചിത്രീകരിക്കുന്നതാണ് കഥാസാരമെങ്കിലും, പുതുതലമുറയിലെ കൗമാരം ഇതില്‍ നിന്നൊക്കെ എത്ര ദൂരം കടന്നുപോയെന്ന നഷ്ടബോധമാണ് വായനക്കാരിലുളവാക്കുന്നത്.
പ്രശസ്തനായ ഒരു സാഹിത്യകാരന്റെ സ്വാര്‍ത്ഥോന്മുഖതയെ ആഖ്യാനരസം കൂട്ടിച്ചേര്‍ത്ത് ചിത്രീകരിക്കുന്നതിലൂടെ സാംസ്‌കാരിക നായകന്മാര്‍ ചമയുന്ന ചില എഴുത്തുകാരുടെ കപടതയും, ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രതിബദ്ധതയുടെ അപര്യാപ്തതയും തുറന്നുകാട്ടുന്നതാണ് ‘പ്രതിനായകന്‍’ എന്ന കൃതി. തല്‍പ്പരകക്ഷികളുടെ പരസ്പര സഹായത്താല്‍ സമ്പത്തും പദവികളും ഒപ്പിച്ചെടുക്കുന്ന സാഹിത്യകാരന്മാര്‍ നയിക്കുന്ന സംഘടനകള്‍ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുമ്പോള്‍ കര്‍ട്ടനുപിന്നില്‍ സംഭവിക്കാറുള്ള നെറികേടുകളും, ടി.വി. ചാനലുകള്‍ നിക്ഷിപ്ത താല്‍പ്പര്യത്താല്‍ വസ്തുതകളെ വളച്ചൊടിക്കുന്ന പതിവുരീതികളും, എഴുത്തുകാരും മാധ്യമങ്ങളും അവലംബിച്ചു വരുന്ന മതപ്രീണനവും മറ്റും സരസശൈലിയില്‍ അവതരിപ്പിക്കുന്നതാണ് ഈ കഥ.
‘ഉത്തരോത്തരം’ എന്ന കഥയില്‍ 35 വര്‍ഷം മുന്‍പ് സാഹിത്യമുപേക്ഷിച്ച് സര്‍ക്കാര്‍ ജോലി സ്വീകരിച്ച ശേഷം വീണ്ടും സാഹിത്യരംഗത്തേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞ ഒരു സാഹിത്യകാരന്റെ കണ്ണിലൂടെ ആധുനികോത്തര രചനകളുടെ ദുഃസ്ഥിതിയെക്കുറിച്ചുള്ള വാസ്തവിക പരാമര്‍ശങ്ങളാണ്. സുധാകരന്‍ കൊല്ലോട് എന്ന ഈ സാഹിത്യകാരന്‍ പുതിയ കുറെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങി വായിച്ചപ്പോഴുണ്ടായ അനുഭവം അത്യന്തം നിരാശാജനകമായിപ്പോയി. ‘കാശ് മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങിയ അനുഭവം, ആരൊക്കെയോ എഴുതിക്കൂട്ടിയ ഭ്രാന്ത് വായിച്ച് അയാളുടെ തലയിലേക്കും ഭ്രാന്ത് അരിച്ചുകയറുന്നതുപോലെ.’ യാതൊരര്‍ത്ഥവുമില്ലാത്ത പ്രഹേളികകള്‍, ലക്ഷ്യവും സാരവുമില്ല. ഇവയില്‍ പലതും പുരസ്‌കാരങ്ങള്‍ നേടുന്നുവെന്നതും സുധാകരനെ അമ്പരപ്പിച്ചു. അയാള്‍ ഉറപ്പിച്ചു: ഇന്നത്തെ മാധ്യമങ്ങള്‍ക്ക് വേണ്ടത് എഴുതുവാന്‍ തനിക്കാവില്ല!
‘ജീവിതം എനിക്ക് എന്ത് തന്നു?’ എന്ന ഹാസ്യരസാനുഭൂതി പകരുന്ന കഥയാവട്ടെ, ഗൗരവമുള്ള വിമര്‍ശ ശരങ്ങള്‍ ഏല്‍പ്പിക്കുന്നതാണ്. ജീവിത സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പ്രതാപചന്ദ്രനെ സന്തോഷിപ്പിക്കുന്നത്, പ്രസിദ്ധീകരണങ്ങളില്‍ തന്റെ പേരടിച്ചു കാണുന്നത് മാത്രമാണ്. ജീവിതാന്ത്യം വരെയും ഇപ്രകാരം സന്തോഷിക്കാന്‍ വേണ്ടി സ്ഥിരം പംക്തി എഴുതാന്‍ അയാള്‍ ആഗ്രഹിച്ചു. ഇതിനായി ഒരു വാരിക കണ്ടെത്തുന്നു. ‘ജീവിതം എനിക്ക് എന്ത് തന്നു?’ എന്നതാണ് വിഷയം. ഈ ചോദ്യം മാത്രമായിരിക്കും പംക്തിയില്‍ പ്രതാപചന്ദ്രന്റേത്. ബാക്കിയുള്ളതാവട്ടെ, ഈ ചോദ്യത്തിനുള്ള മറ്റേതെങ്കിലും എഴുത്തുകാരുടെ മറുപടിയായിരിക്കും. ഇതിലൂടെ പ്രതാപചന്ദ്രന്‍ തനിക്ക് സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടപ്പെട്ടവരെ സുഖിപ്പിക്കുന്ന രീതിയില്‍ പംക്തി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നര്‍മ്മരസം വഴിയുന്ന വര്‍ണനയടങ്ങുന്നതാണ് ഇതിലെ ഇതിവൃത്തം.
പ്രസാധകര്‍ എഴുത്തുകാരുടെ സംഭാവനകളെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന കഥകളാണല്ലോ എഴുത്തിന്റെ രംഗത്ത് സാധാരണയായി നടുന്നുവരുന്നത്. എന്നാല്‍ ‘തൂക്കിവില്‍പ്പന’ എന്ന കൃതി, ലോനപ്പന്‍ എന്ന പ്രസാധകനെ ഒരെഴുത്തുകാരന്‍ വഞ്ചിക്കുകയും, സ്വന്തം രചനയെത്തന്നെ വില്‍പ്പനച്ചരക്കാക്കുകയും ചെയ്യുന്ന കഥയാണ്. സാഹിത്യത്തിന്റെ ഭൂമികയ്‌ക്ക് സിനിമയുടേതിനെക്കാള്‍ വിസ്തൃതിയും ഗരിമയുമുണ്ടെന്ന് രസകരമായ ഒരു സന്ദര്‍ഭം അവതരിപ്പിച്ച് വ്യഞ്ജിപ്പിക്കുന്നതാണ് ‘സാഹിത്യോത്സവം’ എന്ന ചെറുകഥ. ഇന്ന് സാഹിത്യരംഗം പിടിച്ചടക്കിവച്ചിരിക്കുന്നവരില്‍ യോഗ്യതയുള്ളവര്‍ എത്ര പേരുണ്ടെന്ന ചിന്തയുണര്‍ത്തുന്നതുമാണ് ഈ കഥ.
രസികത്വവും ധ്വന്യാത്മകതയും ഉപാധികളാക്കി സാമൂഹ്യ വിമര്‍ശനം ലക്ഷ്യം വയ്‌ക്കുന്ന മേന്മയേറിയ പുസ്തകമാണിത്. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇഴുകിച്ചേരുന്നതിനാല്‍ ജീവിതഗന്ധിയായ കൃതിയാണ് ‘സാഹിത്യോത്സവം.’ പുസ്തകത്തിലുടനീളം നിലനില്‍ക്കുന്ന നര്‍മ്മരസവും, ലളിതവും സ്വാഭാവികവുമായ ആഖ്യാനശൈലിയും ഭാഷയുടെ സ്വച്ഛസൗന്ദര്യവും കൃതിക്ക് അപൂര്‍വ്വഭാവം പകരുന്നു. ഭാരതീയ സാഹിത്യത്തില്‍ ഭാഷയുടെ വ്യഞ്ജക ശക്തിക്ക് ആനന്ദവര്‍ദ്ധനന്‍ തുടങ്ങിയ ആചാര്യന്മാര്‍ പരമപ്രാധാന്യം കല്‍പ്പിച്ചിരുന്നുവല്ലോ. ഈ ധ്വനന ശേഷിയെ വളരെ മികവോടെ സന്നിവേശിപ്പിക്കാന്‍ വിജയകൃഷ്ണന്റെ കഥകള്‍ക്ക് കഴിയുന്നുണ്ട്.
സാഹിത്യോത്സവം (കഥാസമാഹാരം)
വിജയകൃഷ്ണന്‍
നാഷണല്‍ ക്ലാസിക് ബുക്‌സ്
വില 170/
















