തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ കെപിസിസി. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അച്ചടക്ക നടപടി ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടി. രമ്യ ഹരിദാസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എംഎൽഎയുടെ അനുയായി പാളയം പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം എന്നിവർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വീട്ടിൽവെച്ചായിരുന്നു രമ്യ ഹരിദാസ് എംഎൽഎയും മറ്റ് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രാദേശിക നേതാക്കൾ മർദ്ദിച്ചെന്നാണ് രമ്യയുടെ ആരോപണം. അതേസമയം, എംഎൽഎ തന്നെ മർദ്ദിച്ചെന്നാണ് സജിത് മുട്ടപ്പലത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ച പ്രധാന വിഷയങ്ങളിലൊന്നെന്നും റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സജാദ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വിഷയം സംസാരിക്കാനായി രമ്യയും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തിയതിന് പിന്നാലെ സജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകരും അവിടെയെത്തി. വാക്കേറ്റം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കെപിസിസി നീക്കം.
















