India

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഡാക്ക്: സിന്ധു നദിയില്‍ ആദ്യ പാറ തടയണ നിര്‍മിച്ച് ലഡാക്ക്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തിലാണ് ഉപ്ഷിയില്‍ ഭാരതം ആദ്യ പാറ തടയണ നിര്‍മാണം പൂ
ര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ 36 പാറകൊണ്ടുള്ള തടയണകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിനായി 56 കോടിരൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ലേയില്‍ സിന്ധു നദിക്ക് കുറുകെ ഏഴ് പാറ തടയണകളും കാര്‍ഗിലിലെ സുരു നദിയില്‍ 29 എണ്ണവും നിര്‍മിക്കും. നിലവില്‍ ലഡാക്കിലെ മഞ്ഞും ഹിമാനികളും ഉരുകിയൊഴുകുന്ന വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. 36 തടയണകള്‍ വഴി പാഴായിപ്പോകുന്ന ഈ ജലം വന്‍തോതില്‍ സംഭരിക്കാനും 18,600 ഏക്കറിലധികം കൃഷിഭൂമിയിലേക്ക് ജലമെത്തിക്കാനും സാധിക്കും.

ലേയിലെ ഉപ്ഷിയില്‍ സിമന്റ് ഉപയോഗിക്കാതെ സ്വാഭാവിക പാറകള്‍ കൊണ്ടുണ്ടാക്കിയ തടയണ ജലനിരപ്പ് 10 അടി ഉയര്‍ത്തി. ഇഗൂ ഫേ കനാലിലൂടെ ജലസേചനത്തിനായി 4 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൃഷിയിടങ്ങളില്‍ വിത്ത് പാകുന്ന നിര്‍ണായക സമയങ്ങളില്‍ ഉപ്ഷിയിലെ കര്‍ഷകര്‍ പതിറ്റാണ്ടുകളായി നേരിടുന്ന കൊടും വരള്‍ച്ചയ്‌ക്ക് ഇത് പരിഹാരമാകും.

നദി പാകിസ്ഥാനിലേക്ക് കടക്കുന്നതിന് മുന്‍പ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി സിന്ധു നദീജലം പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടിയാണ് ഭാരതം സ്വീകരിക്കുന്നത്.

ലഡാക്കിന്റെ ജലസുരക്ഷ ഇനി അന്താരാഷ്‌ട്ര കരാറുകള്‍ക്ക് മുന്നില്‍ ബലികഴിക്കപ്പെടില്ലെന്ന ഉറച്ച നിലപാട് കൂടിയാണ് ഭാരതം ഇതിലൂടെ വ്യക്തമാക്കുന്നത്.

 

Recent Posts