ലഡാക്ക്: ലഡാക്കിലെ മലനിരകളിലില്‍ ഒരു തേനീച്ചക്കൂടാണോ എന്ന് തോന്നും. അതേ രീതിയിലാണ് ഫൂഗ് തല്‍ എന്ന ബുദ്ധവിഹാരം കൊത്തിയെടുത്തിരിക്കുന്നത്. തിബത്തന്‍ ബുദ്ധിസത്തിന്റെ അവശേഷിപ്പായി ഇന്ത്യയില്‍ ഇന്നും തുടരുകയാണ് 2500 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരം.
ലഡാക്കിലെ സാൻസ്‌കർ താഴ്വരയിൽ ആണ് ഈ ഫൂഗ് തല്‍ വിഹാരം. തേനീച്ചക്കൂടിന്റെ ആകൃതിയിൽ പാറയിൽ എങ്ങിനെയാണ് ഈ വിഹാരം കൊത്തിയെടുത്തതെന്ന് ആരും അത്ഭുതം കൂറും. ഒറ്റപ്പെട്ട ആശ്രമങ്ങളിൽ ഒന്നായ ഫൂഗ്‌തൽ, ഇന്നും ആത്മീയതയുടെയും ശാന്തതയുടെയും പര്യായമായി നിലകൊള്ളുന്നു.
റോഡ് മാർഗ്ഗം ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ടും. മുഖ്യ പാതകളില്‍ നിന്നും ഏറെ അകലെയാണ് ഈ ബുദ്ധവിഹാരം. യാത്രയുടെ അവസാന കിലോമീറ്ററുകൾ കാൽനടയായി മാത്രം താണ്ടാൻ കഴിയുന്നഒരു പാതയെ ആശ്രയിച്ചാലേ സഞ്ചാരികള്‍ക്ക് ഇവിടെ എത്താന്‍ സാധിക്കൂ.
എങ്കിലും, ഈ യാത്ര നൽകുന്ന കാഴ്‌ചകൾ ഏതൊരു യാത്രക്കാന്റെയും മനസ്സ് നിറയ്‌ക്കും. നിശബ്‌ദതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ലോകത്തേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്.
ലേയിൽ നിന്നാണ്.ഫൂഗ് തല്‍ ആശ്രമത്തിലേക്ക് പുറപ്പെടേണ്ടത്. കാർഗിൽ അല്ലെങ്കിൽ പദൂം വഴിയുള്ള യാത്രയിലൂടെ സാൻസ്കർ താഴ്വരയിലെത്താം. അവിടെ നിന്ന് യാത്രകൾ അവസാനിക്കുകയും കാൽനടയായി മാത്രം പോകാവുന്ന വഴികൾ തുടങ്ങുകയും ചെയ്യുന്നു.
പുർണെ എന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂറോളം നടന്നെങ്കിൽ മാത്രമേ ഈ പുരാതന ആശ്രമത്തില്‍ എത്താൻ സാധിക്കൂ. സാഹസിക സഞ്ചാരികള്‍ മാത്രമേ അതിനാല്‍ ഇവിടെ എത്തൂ. പക്ഷെ സാൻസ്കർ നദിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ഈ നടത്തം ഒരിയ്‌ക്കല്‍ നടന്നാല്‍ ജീവിതകാലം മറക്കില്ല.
:
കാലത്തിന്റെ കുത്തൊഴുക്കിലും മായാതെ നിൽക്കുന്ന ഇതിനുള്ളിലെ കലാരൂപങ്ങൾ ഇവിടുത്തെ ബുദ്ധസന്യാസിമാരുടെ അർപ്പണബോധത്തിന്റെ ദൃഷ്ടാന്തം. ആശ്രമത്തിനുള്ളിലെ ശാന്തമായ അന്തരീക്ഷം സന്ദർശകർക്ക് ലഭിക്കുന്ന ആത്മീയ അനുഭവം വിവരണാതീതമാണ്. ഇവിടെ എത്തുന്നവർക്ക് ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി, സ്വന്തം ഉള്ളിലേക്ക് ഒന്ന് നോക്കാൻ ലഭിക്കുന്ന അപൂർവ്വ അവസരമാണിത്.
വേനൽക്കാലമാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. കൂടാതെ, ഉയർന്ന പ്രദേശമായതിനാൽ നല്ല ശാരീരികക്ഷമതയും വേണം. വേണ്ടത്ര ഭക്ഷണവും മരുന്നുകളും മുൻകൂട്ടി കരുതണം. ലോകത്തിന്റെ തിരക്കുകളിൽ നിന്ന് ഒളിച്ചോടി, ഒന്ന് ധ്യാനനിമഗ്നനാകാന്‍ മോഹിക്കുന്നവര്‍ ഒരിക്കലും ഇവിടെ വരാതിരിക്കരുത്.
















