ന്യൂയോർക്ക്: ലോക ഭൂപടത്തിൽ വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്തുന്ന പുതിയ മാപ്പിന് ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരം. ആഫ്രിക്കൻ രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന കാമ്പയിനുകൾക്കൊടുവിലാണ് വെള്ളിയാഴ്ച ചേർന്ന യുഎൻ പൊതുസഭ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയത്. ലോക ഭൂപടത്തിൽ മാറ്റം വരുത്താനുള്ള പ്രമേയത്തെ ഭാരതവും
അനുകൂലിച്ചു.
ആഫ്രിക്കൻ യൂണിയന്റെ പിന്തുണയോടെ ടോഗോയാണ് പ്രമേയം അവതരിപ്പിച്ചത്. 164 അംഗരാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്തത്. സെർബിയ, എസ്റ്റോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, യുക്രെയ്ൻ എന്നീ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പതിനാറാം നൂറ്റാണ്ട് മുതൽ ലോകമെമ്പാടും ഉപയോഗിക്കുന്ന പരമ്പരാഗത മെർക്കാറ്റർ ഭൂപടത്തിന് പകരം ഈക്വൽ എർത്ത് പ്രൊജക്ഷൻ ഉപയോഗിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോടും സ്ഥാപനങ്ങളോടും വോട്ടെടുപ്പിലൂടെ യുഎൻ ആവശ്യപ്പെട്ടു. പുതിയ ഭൂപടം ഭൂപ്രദേശങ്ങളെ കൂടുതൽ കൃത്യതയോടെ കാണിക്കുന്നുവെന്നാണ് ഭൂമിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
1569-ൽ ഫ്ലെമിഷ് ഭൂപട നിർമ്മാതാവായ ജെറാർഡസ് മെർക്കേറ്റർ സമുദ്ര നാവിഗേഷനായി രൂപകൽപ്പന ചെയ്ത പരമ്പരാഗത മെർക്കേറ്റർ പ്രൊജക്ഷന് പകരമായി ‘ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ’ (Equal Earth cartographic projection) നടപ്പിലാക്കാനാണ് പുതിയ തീരുമാനം. ഇത് ലോകത്തിന്റെ കാർട്ടോഗ്രാഫിക് പ്രാതിനിധ്യത്തിന്റെ കൃത്യത മെച്ചപ്പെടുത്തുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. ലോക ഭൂപടം ആഫ്രിക്കയുടെ യഥാർത്ഥ വ്യാപ്തിയും സ്ഥാനവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഐക്യരാഷ്‌ട്രസഭയിലെ ആഫ്രിക്കൻ മിഷൻ ഇതിനെ സ്വാഗതം ചെയ്തു.
ഭൂപടങ്ങൾ വിദ്യാഭ്യാസത്തെ നയിക്കുകയും കൂട്ടായ ധാരണകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നും, തെറ്റായ പ്രാതിനിധ്യം തലമുറകളിലേക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നും പ്രമേയം സ്പോൺസർ ചെയ്ത ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി വ്യക്തമാക്കി. എന്നാൽ, യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സംഘടന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ ഇതിനെതിരെ രംഗത്തുവന്നു.
ഐക്യരാഷ്‌ട്രസഭയിലെ ഈ വോട്ടെടുപ്പിന് നിയമപരമായ ബാധ്യതയില്ലെങ്കിലും, ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഭൂപടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇത് കാരണമാകും. പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രചാരത്തിലുള്ള ‘മെര്‍ക്കാറ്റര്‍’ ഭൂപടം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനേക്കാള്‍ 14 മടങ്ങ് വലുപ്പമുള്ള ആഫ്രിക്കയെ അതിന് തുല്യമായ വലുപ്പത്തിലാണ് ഈ ഭൂപടം കാണിക്കുന്നത്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള രാജ്യങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും കുറച്ചുകാണുന്നതിന് ഇത് കാരണമാകുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഭൂപട നിർമാണത്തിൽ കൂടുതൽ കൃത്യത കൊണ്ടുവരാനുള്ള പ്രമേയത്തിന് പിന്നിലെ ഉദ്ദേശ്യത്തെ ഭാരതംസ്വാഗതം ചെയ്യുന്നതായി യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി രഘു പുരി പൊതുസഭയിൽ വ്യക്തമാക്കി. ഭൂമിശാസ്ത്രത്തെക്കുറിച്ചും ചുറ്റുമുള്ള ലോകത്തിന്റെ യഥാർഥ വലുപ്പത്തെക്കുറിച്ചും സമൂഹത്തെ മനസ്സിലാക്കുന്നതിൽ ഭൂപടങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈക്വൽ എർത്ത് പ്രൊജക്ഷനോ മറ്റേതെങ്കിലും പ്രത്യേക ഭൂപടമോ അംഗീകരിക്കുന്നതിന് പകരം ഈക്വൽ ഏരിയ മാപ്പുകളുടെ വിശാലമായ ഉപയോഗത്തെ പിന്തുണയ്‌ക്കുന്നതായാണ് പ്രമേയത്തെ കാണേണ്ടതെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി.














