ആലപ്പുഴ : കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌റെ തോല്‍വിക്കിടയാക്കിയത് ഭരണനേതൃത്വത്തിന്‌റെ അഹങ്കാരമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്‌റെ പ്രസ്താവന പാര്‍ട്ടിയിലെ പിണറായി പക്ഷത്തെ ഞെട്ടിച്ചു.
വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചത്.
പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെന്നും തോമസ് ഐസക് സമ്മതിച്ചു. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോള്‍ ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുക്കാനായില്ല. സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത് എന്തിനായിരുന്നെന്ന് ജനങ്ങളോടു വ്യാഖ്യാനിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റി.
സഹകരണ ബാങ്കുകളിലെ അഴിമതിയും തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുകയും പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്തു. സഹകരണ ബാങ്കുകളില്‍ നിന്ന് ജനങ്ങളുടെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കൊടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. തട്ടിപ്പ് നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും വേണം.
പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് പുറത്തുപോയാല്‍ ‘അയാള്‍ പോയാല്‍ സൗകര്യം, ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുണ്ടാകില്ലല്ലോ’ എന്ന് കരുതുന്ന നിലപാട് തിരുത്തപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ വിശദീകരണ യോഗങ്ങളില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗങ്ങള്‍ക്കുള്ള മറുപടിയായാണ് തോമസ് ഐസക്കിന്‌റെ വിമര്‍ശനത്തെ കാണുന്നത്. തോല്‍വിയുടെ മുഖ്യശില്പിയായ പിണറായി സ്വയംവിമര്‍ശനത്തിന് തയ്യാറാകാതെ, പഴിയെല്ലാം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും താഴേത്തട്ടിലേക്കും കെട്ടിവയ്‌ക്കുകയാണ് ചെയ്തത്.
പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിരോധം ശക്തിപ്പെടുന്നുവെന്ന സൂചനയാണ് ഐസക്കിന്റെ ഈ തുറന്നു പറച്ചില്‍.
















