India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

യുപിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച എട്ടുപേര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്നൗ: യുപിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച എട്ടുപേര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്താന്‍ ആസൂത്രണം ചെയ്തതാണ് ശ്രീരാമക്ഷേത്രത്തിലെ ഭണ്ഡാരമോഷണമെന്ന് ആരോപണമുണ്ട്.

ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന നിഷ്കളങ്കനായ ചമ്പത് റായിയുടെ വിശ്വാസത്തെ മുതലെടുത്താണ് എട്ട് പേര്‍ ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ചതെന്ന് പറയുന്നു. പലപ്പോഴും മോഷ്ടാക്കള്‍ തങ്ങള്‍ രാഷ്‌ട്രീയ സ്വയം സേവകരാണെന്ന് പോലും കള്ളം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സംഭാവന എണ്ണി പുറത്തിറങ്ങുന്ന ഇവരുടെ വസ്ത്രങ്ങള്‍ പരിശോധിക്കുകയുണ്ടായില്ല.

മാത്രമല്ല, യുപി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഈ ആസൂത്രിത മോഷണം പുറത്തായ സംഭവവും ഈ മോഷണം ആദ്യം മുതലേ ആസൂത്രണം ചെയ്തവരും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും കരുതുന്നു. എന്തായാലും ഇനി പുതുതായി ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ ആയിരിക്കും ക്ഷേത്രത്തിന്റെ സുപ്രധാന കാര്യങ്ങള്‍ നിയന്ത്രിക്കുക. ക്ഷേത്രത്തിലെ ദര്‍ശനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സുരക്ഷാ ഏകോപനം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ പുതിയ സി.ഇ.ഒയുടെ ചുമതല ആയിരിക്കും. പുതുതിയാ സിഇഒ ആയി വരുന്നയാള്‍ക്ക് ഇതെല്ലാം നിയന്ത്രിക്കാന്‍ പ്രത്യേക കരുത്തുള്ള ആളാണ്.

ഓപ്പറേഷന്‍ സിന്ദൂറിലെ ഹീറോ ആണ് ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ പദവിയിലേക്ക് വരുന്ന റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര. .ക്ഷേത്ര ഭരണത്തില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുമായാണ് ജിതേന്ദ്ര മിശ്രയെ കൊണ്ടുവന്നിരിക്കുന്നത്. സൈനിക രംഗത്തെ ഉയര്‍ന്ന അച്ചടക്കവും വലിയ ദൗത്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള കഴിവുമാണ് ജിതേന്ദ്ര മിശ്രയെ ഈ വലിയ ചുമതലയിലേക്ക് തുണച്ചത്.

ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ഭോപത്പുര സ്വദേശിയായ ജിതേന്ദ്ര മിശ്ര ഇന്ത്യന്‍ വ്യോമസേനയില്‍ നാല് പതിറ്റാണ്ടോളം (38-40 വര്‍ഷം) സേവനമനുഷ്ഠിച്ച മുന്‍ ഫൈറ്റര്‍ പൈലറ്റാണ്. വ്യോമസേനയില്‍ നിരവധി കമാന്‍ഡിങ് പദവികള്‍ വഹിച്ച അദ്ദേഹം വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ മേധാവിയായാണ്.

ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായകമായ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന്റെ സമയത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര ക്യാമ്പുകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരായ വ്യോമാക്രമണത്തില്‍ സമാനതകളില്ലാത്ത നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. എന്തായാലും ഇനി അയോധ്യയിലെ ക്ഷേത്ര ഭണ്ഡാരം മോഷിട്ക്കാമെന്ന ദുഷ്ടലാക്കോടെ വരുന്നവര്‍ക്ക് അതിനുള്ള ശിക്ഷയും കനത്തതായിരിക്കും.

Recent Posts