Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: എസ് എഫ് ഐ പ്രവര്‍ത്തകരുടെ ബുധനാഴ്ചത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമമുണ്ടായതിനെ തുടര്‍ന്ന് കേസെടുത്ത് പൊലീസ്.വധശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

കായിക ദിനത്തോടനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ സര്‍വകലാശാല ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.ഇതിനെ പൊലീസ് നേരിട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനത്തിലും അക്രമമുണ്ടായി. ഇതിലാണ് എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള 30 പേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 200 ഓളം പേര്‍ക്കെതിരെയും കേസെടുത്തത്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതി.സംസ്ഥാന സര്‍ക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ഒരു മണിയോടെയാണ് സമരഗേറ്റിന് മുന്നിലെത്തിയത്.സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് എത്തുമ്പോഴേക്കും പ്രവര്‍ത്തകര്‍ ആക്രമാസക്തരായിരുന്നു .ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വടിയെറിഞ്ഞതോടെ ലാത്തിച്ചാര്‍ജ് നടത്തി.മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് വലിയ ഏറ്റുമുട്ടല്‍ ഒഴിവായത്. ഇതിനിടെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി.

പൊലീസും പ്രവര്‍ത്തകരും വീണ്ടും ഏറ്റുമുട്ടി.പ്രതിഷേധക്കാര്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ റോഡും ഉപരോധിച്ചു.അതിനിടെ എസ്എഫ്‌ഐയുടെ അക്രമസമരത്തെ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രൂക്ഷമായി വിമര്‍ശിച്ചു.

 

Recent Posts