Kerala

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: മുഖ്യമന്ത്രി വി. ഡി സതീശൻ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സമസ്ത കാന്തപുരം വിഭാഗം. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി ഇസ്ലാം സമൂഹത്തിനോട് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. പദവിക്ക് യോജിക്കാത്ത പ്രവർത്തിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് അത് സന്ദര്‍ഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസ്സിലാക്കാന്‍ വായനാ പ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനി തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നും പുറത്തിറങ്ങി നൃത്തം ചെയ്യേണ്ടതില്ലെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിപിഎമ്മും കോൺഗ്രസും കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.കെ. ശൈലജ, റോജി എം. ജോൺ തുടങ്ങിയ നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ഈ പരാമർശത്തെ പൂർണ്ണമായി തള്ളിക്കളഞ്ഞില്ല. ഇത് സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാന്തപുരത്തെ വിമർശിച്ച സിപിഎമ്മിനെതിരെ സമസ്ത സംഘടനകൾ രംഗത്തുവന്നു. അതേസമയം, കെ.ടി. ജലീൽ കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി. മതനേതാക്കൾക്ക് വിശ്വാസികൾക്ക് ധാർമിക പാഠങ്ങൾ പറയാൻ അവകാശമുണ്ടെന്നും, പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞ് ചിലർ കാന്തപുരത്തെ മാത്രമല്ല ഇസ്ലാമിക പ്രമാണങ്ങളെയും അപഹേളിക്കുകയാണെന്നും കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ (കെ.എം.വൈ.എഫ്) നേതാവ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി ആരോപിച്ചു.

Recent Posts