India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മെഡിക്കല്‍ റൂമുകള്‍ തുടങ്ങുന്നു. പ്രാഥമിക ആരോഗ്യ പരിചരണം, കൗണ്‍സിലിങ്ങുകള്‍, ആര്‍ത്തവ ശുചിത്വ പരിചരണം തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ റൂമുകള്‍ സജ്ജീകരിക്കുന്നത്.

പ്രാരംഭഘട്ടത്തില്‍ 100 സ്‌കൂളുകളില്‍ ആരംഭിക്കുന്ന പദ്ധതി 1086 സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ വിദ്യാര്‍ത്ഥികളുടെ ശാരീരികാരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവും കരുത്തുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്കുമപ്പുറം ഓരോ പ്രായത്തിലും ശ്രദ്ധിക്കേണ്ട ആരോഗ്യ പരിപാലനങ്ങള്‍ക്കൊപ്പം പോഷകാഹാരക്കുറവ് നേരത്തെ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും സ്‌കൂള്‍ മെഡിക്കല്‍ റൂമുകളിലൂടെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിതവും സ്വകാര്യവുമായ ഇടം കൂടിയാകും മെഡിക്കല്‍ റൂമുകള്‍. ഇതോടെ ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്‌ക്കാനും സഹായകമാകും. അംഗീകൃത ഔട്ട്സോഴ്‌സിങ് സംവിധാനം വഴി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരാകും മെഡിക്കല്‍ റൂമുകളില്‍ ഉണ്ടാകുക.

സ്‌കൂളുകളില്‍ നിലവിലുള്ള സൗകര്യങ്ങളാകും ഇതിനായി പ്രയോജനപ്പെടുത്തുക. പദ്ധതിക്കായി ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തി. ഇതിന്റെ വിലയിരുത്തലുകള്‍ക്ക് ശേഷം പദ്ധതിയുടെ വിപുലീകരണത്തിന് ആവശ്യമായ അധിക ഫണ്ട് വരും വര്‍ഷങ്ങളില്‍ അനുവദിക്കും. സ്‌കൂളുകളിലെ മെഡിക്കല്‍ റൂം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Recent Posts