സ്‌പോർട്‌സ്
സികപ്പു റോജാക്കൾ
എം. സതീശൻ
(9495544672)
കാലം 2010 ആണ്. ദക്ഷിണാഫ്രിക്കയിലെ കളിമൈതാനങ്ങളിൽ പെരുമഴ പെയ്തുതോർന്നിരിക്കുന്നു. ഇടിമുഴക്കങ്ങൾ നീണ്ട രാത്രികൾക്ക് ശേഷം ലോകം പകലുറക്കത്തിലാണ്ടുപോയിരിക്കുന്നു. ചിരിയും കണ്ണീരും ആരവങ്ങളും ആർപ്പുവിളികളും ഓർമ്മപ്പുസ്തകത്തിന്റെ താളുകളെയും ത്രസിപ്പിക്കുന്ന അഴകായി മാറിയിരിക്കുന്നു. മഞ്ഞ് പൊഴിയുന്ന മുപ്പതുരാവുകളിൽ ആവേശം പെയ്ത ബഫാന മേളയ്‌ക്കൊടുവിൽ ജൊഹാനസ്ബർഗിലെ സോക്കർസിറ്റി സ്റ്റേഡിയത്തിൽ ഒരു കവിത പിറന്നു. കാലാബാഷ്‌കോപ്പപോലെ തീർത്തെടുത്ത കറുപ്പഴകിന്റെ മനോഹരശിൽപ്പത്തിൽ കൊത്തിവയ്‌ക്കപ്പെട്ട കവിത. ഓരോ പുതുപുലരിയിലും പുൽനാമ്പുകളിൽ മുത്തുപോൽ തത്തിനിൽക്കുന്ന മഞ്ഞുതുള്ളികൾ ലോകത്തോട് ആ വരികൾ ഉറക്കെ വിളിച്ചുചൊല്ലിക്കൊണ്ടേയിരിക്കുന്നു. തലേരാത്രിയുടെ അന്തിമയാമത്തിൽ ആന്ദ്രേ ഇനിയെസ്റ്റ എന്ന അപ്രവചനീയതയുടെ കലാകാരൻ നെഞ്ചോട് ചേർത്ത് എന്നേ കുറിച്ചുവച്ച വരികൾ ലോകത്തിനുമുന്നിൽ പ്രകാശനം ചെയ്യുകയായിരുന്നു. ‘DANI JARQUE STEMPRE CON NOSOTROS’ ”ഡാനി ജാർക്വെ, നീ എന്നും ഞങ്ങളോടൊപ്പമുണ്ട്.”
ആ ഒരൊറ്റ മുഹൂർത്തമാത്ര കൊണ്ട് ഡാനി ജാർക്വെ അനശ്വരനായി. എസ്പ്യാനോളിന്റെ പ്രതിരോധ ദുർഗത്തിൽ കരുത്തനായ കാവലാളായി നിതാന്ത ജാഗ്രതയുടെ ആൾരൂപമായിരുന്ന ജാർക്വെയുടെ ഹൃദയതാളം അതിനും ഒരുവർഷം മുമ്പാണ് അപ്രതീക്ഷിതമായി നിലച്ചുപോയത്. കാൽപന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാർത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിർത്തിയിരുന്ന ഭയരഹിതനായ പോ
രാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയിൽ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ”പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്.”
ലോകം കണ്ണിമ ചിമ്മാതെ കാത്തുനിന്നപ്പോഴാണ് പ്രിയ സുഹൃത്തിനായി ഇനിയെസ്റ്റ ആ വരികൾ സമർപ്പിച്ചത്. ലോക ചരിത്രത്തിലൊരിടത്തും ഇത്തരത്തിലൊരു പ്രകാശനകർമ്മം ഉണ്ടായിരിക്കാനിടയില്ല. 2010 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പോരാട്ടം. 116 -ാം മിനിട്ട്. സോക്കർ സിറ്റിയിലെ പുൽനാമ്പുകളെ തീപിടിപ്പിച്ച് ഡച്ച് ഗോൾമുഖത്തേക്ക് ബോംബർ ജെറ്റ് പോലെ കുതിച്ചുപാഞ്ഞ ഇനിയെസ്റ്റ ഓറഞ്ച് പടയുടെ സ്വപ്നങ്ങൾക്ക് ചരമ ഗീതം എഴുതിച്ചേർത്ത അതേ മുഹൂർത്തത്തിലായിരുന്നു ആ പ്രകാശനം. ഡച്ച് ഗോളി സ്റ്റകലൻ ബർഗിന്റെ ചിറകുകൾക്ക് മീതെ വലയിലേക്ക് പന്ത് കോരിയെറിഞ്ഞ ഇനിയെസ്റ്റ പൊടുന്നനെ ചെയ്തത് കോടിക്കണക്കിന് സ്പാനിഷ് ആരാധകർ കൊതിക്കുന്ന പുറംകുപ്പായം ഊരിയെടുത്ത്, വലംകൈകൊണ്ട് നെഞ്ചിൽ തട്ടി ഗാലറികൾക്ക് നേരെ കുതിക്കുകയായിരുന്നു. ആ നെഞ്ചിൽ നീല അക്ഷരങ്ങളിൽ പ്രിയ സുഹൃത്തിനുള്ള തിലോദകച്ചാർത്തുപോലെ ഒരിക്കലും മരിക്കാത്ത വരികൾ കുറിക്കപ്പെട്ടിരുന്നു. ‘ ഡാനി ജാർക്വെ…… ഇത് നിനക്കു വേണ്ടി”
മിഴിയടയ്‌ക്കാതെ തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകൾ ആ വരികൾ ഒപ്പിയെടുത്തു. രാത്രിയെ പകലാക്കി കളിയാഘോഷങ്ങളിൽ മുഴുകിയ കോടിക്കണക്കായ ഫുട്‌ബോൾ പ്രേക്ഷകരുടെ മനസിലേക്ക് നീലനിറത്തിലുള്ള ആ അക്ഷരങ്ങളും കുടിയേറി. യൂറോകപ്പിൽ കൊടിയേറിയ സ്പാനിഷ് ജയോത്സവം ആഫ്രിക്കൻ മണ്ണിൽ ലോകകപ്പ് കഴിയുമ്പോഴും കൊടിയിറങ്ങിയില്ല. അന്തിമ പോരാട്ടത്തിന്റെ 116 -ാം മിനിറ്റിലാണ് കാല്പനികതയുടെ കമനീയത തുളുമ്പുന്ന കാൽസ്പർശവുമായി ആന്ദ്രെ ഇനിയെസ്റ്റ കളം നിറഞ്ഞത്. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന അസുലഭ നേട്ടം സുഹൃത്തിന്റെ ഓർമ്മകൾക്ക് സമർപ്പിച്ചാണ് ഇനിയെസ്റ്റ ഫുട്‌ബോൾ വെറും കളിയല്ലെന്ന് പ്രഖ്യാപിച്ചത്.
ലോകത്തിന്റെ കളിത്തൊട്ടിൽ
ലോകത്തിന് കളിക്കാൻ കളിമൈതാനങ്ങൾ തീർത്ത് സ്പാനിഷ് ജനത നെയ്തെടുത്ത ഫുട്ബോൾ സ്വപ്‌നങ്ങൾ ആദ്യമായി പൂവണിയുകയായിരുന്നു. കാൽപ്പന്തുകളിയുടെ ചരിത്രത്തിലുദിച്ച താരകങ്ങൾക്കത്രയും ചേക്കേറാനും പറന്നുയരാനും ബാഴ്സയും മാഡ്രിഡും അടക്കമുള്ള നഗരങ്ങളിൽ അവർ കൂടുകൾ പണിതു. എൽക്ലാസിക്കോ പോരാട്ടങ്ങൾക്ക് യുദ്ധത്തിന്റെ പെരുമയുണ്ടായിരുന്നു. സ്പെയിനിലെ ചരിത്ര നഗരങ്ങൾ തമ്മിലുള്ള മാത്സര്യങ്ങൾക്ക് തീർപ്പുകല്പിക്കുന്ന അങ്കത്തട്ടായി മാറി കളിക്കളങ്ങൾ. വിഖ്യാതമായ സാന്റിയാഗോ ബർണാബ്യൂ സ്റ്റേഡിയത്തെ തീപിടിപ്പിച്ച കുളമ്പടിയൊച്ചകൾക്കായി ലോകം കാതോർത്തു. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും വമ്പന്മാരത്രയും സ്പെയിനിൽ കൂടുകൂട്ടി. വൈരവും പോരും നിറഞ്ഞ സംഘർഷങ്ങൾക്കിടയിൽ ലാ ലിഗ ആവേശമായി. ബ്രസീലിയൻ സാംബയ്‌ക്കൊത്ത് ബാഴ്സലോണ നൃത്തമാടി. മറഡോണയും മെസിയും അവിടെ കവിതകൾ രചിച്ചു. കരേക്കയും സോക്രട്ടീസും സീക്കോയും മുതൽ റൊമാരിയോയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്‌മറും വരെ ലാ ലിഗയിൽ വിസ്മയച്ചുവടുകൾ വച്ചു. ലൂയി ഫിഗോയും ഡീഗോ ഫോർലാനും
റൊമനിഗെ ഹാജിയും വാൾഡറമയും കളിക്കമ്പക്കാർക്കിമ്പം പകർന്നു. മിഷൽ പ്ലറ്റീനി മുതൽ കിലിയൻ എംബാപ്പെ വരെയുള്ള സ്പാനിഷ് താരങ്ങളായത് അങ്ങനെയാണ്. സ്പെയിൻ ലോകത്തോടൊപ്പം പന്ത് തട്ടിയാണ് ലോകത്തോളം വളർന്നതും ലോകത്തെ കൈക്കുമ്പിളിലാക്കിയതെന്നും സാരം.
കൊല്ലിക്കയത്രേ
നിനക്ക് രസമെടോ
ഫുട്ബോൾ ജീവിതമാണ്. ഓരോ ഒന്നരമണിക്കൂറിലും പിറന്ന് കൊഴിയുന്ന ജീവിതം. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ, വിയർപ്പിന്റെ, രക്തത്തിന്റെ ഫലം കൊയ്യുന്ന നിമിഷങ്ങൾ. ഒന്നുമാകാതെ വന്നുമടങ്ങുന്നവർ, എന്തെല്ലാമോ ആയി വന്ന് വെറും കയ്യുമായി തല കുമ്പിട്ട് തിരികെ പോകുന്നവർ, ഒരു രാത്രികൊണ്ട് രാജാക്കന്മാരാകുന്നവർ… ഈ മൈതാനത്ത് കണ്ണുനീർ പെയ്ത രാത്രികളുണ്ട്, ആഹഌദത്തിന്റെ തേൻകണം ചിതറിയ രാത്രികളുണ്ട്. ഒരു കൂട്ടരുടെ ആനന്ദം മറ്റ് ചിലർക്ക് നൊമ്പരമാകുന്ന അനിവാര്യമായ കാഴ്ചകളുണ്ട്. ചതിയിലും വിജയം പതിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ട്.
സൗഹൃദത്തിന്റെ സ്വേദകണങ്ങൾ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. പങ്കുവെയ്‌ക്കലാണ് പ്രപഞ്ച ജീവിതത്തിന്റെ ആധാരം. ”പരസ്പരം ഭാവയന്തഃ ശ്രേയഃ പരമ വാപ്‌സ്യഥ” എന്നാണല്ലോ ഗീതാവാക്യവും. ഒരു കാലിൽ നിന്ന് മറ്റൊരു കാലിലേക്ക് പന്തിനെ പകർന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസ്സിംഗ്’ എന്ന കൊടുക്കൽ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടർച്ചയുണ്ടായാൽ, സ്വാർത്ഥം തലപൊക്കിയാൽ കളിയുടെ താളം പോകും. സ്പെയിൻ ദുരിതകാലങ്ങളെ അതിജീവിച്ചത് കാലുകളിൽ ഹൃദയം കൊരുത്ത് നടത്തിയ ഈ കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. പൊരുതി വീണാൽപ്പോലും കളിയിൽ ആധിപത്യം ചെലുത്തിയതിന്റെ പെരുമ അവർ വിജയികൾക്ക് വിട്ടുകൊടുക്കില്ല.
ഒരു ഗോൾ പോലും സ്വന്തം പേരിൽ സ്‌കോർ ചെയ്യാതെയാണ് 2010ൽ സാവി ഹെർണാണ്ടസ് ക്രൂസോ എന്ന സാവി ആ ലോകകപ്പിന്റെ താരമായത്. ഇക്കുറി റോഡ്രിഗോ ഹെർണാണ്ടസ് കസാന്റെ എന്ന റോഡ്രിയുടെയും നിയോഗം അതുതന്നെയായിരുന്നു. ഗോളടിക്കലിനേക്കാൾ ഗോളടിപ്പിക്കൽ കർമ്മമായി കണ്ടവർ…. ഡേവിഡ് വിയയും കാർലോസ് പ്യുയോളും ആന്ദ്രേ ഇനിയെസ്റ്റയും ഒയർസബാലും ലാമിൻ യമാലും നിക്കോ വില്യംസും ഫെറാൻ ടോറസുമൊക്കെ എതിരാളികൾക്ക് പട്ടട തീർത്തപ്പോൾ പരാജിതരുടെ പടകുടീരങ്ങളിൽ നിന്ന് മധ്യനിരയിലെ ഈ രാജാക്കന്മാർക്കു നേരെയും ഉയർന്നിട്ടുണ്ടാകും ‘കൊല്ലിക്കയത്രെ നിനക്ക് രസമെടോ’ എന്ന വിലാപം.
യോ സോയ് എസ്പാനോൾ
കാളപ്പോരിന്റെ ശൗര്യം ചുരമാന്തുന്ന നിലങ്ങളിൽ നിന്ന് ലോക ഫുട്ബോളിന്റെ കൊടുമുടിയിലേക്ക് സ്പെയിൻ നടന്നുകയറിയത് എന്നും യുവത്വത്തിന്റെ കരം പിടിച്ചാണ്. യോ സോയ് എസ്പാനോൾ, എസ്പാനോൾ, എസ്പാനോൾ!” (ഞാൻ സ്പാനിഷ്, സ്പാനിഷ്, സ്പാനിഷ്!) എന്ന മർമരത്തിന് കളിയാരവങ്ങളിൽ കൊടുങ്കാറ്റിന്റെ കരുത്താണ്. ആഫ്രിക്കയിലെ സോക്കർ സിറ്റിയിലെ വിജയകിരീടത്തിൽ നിന്ന് പതിനാറാണ്ടിന്റെ ഇടവേളയ്‌ക്കിപ്പുറം ന്യൂയോർക്കിലെ വിഖ്യാതമായ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ റോഡ്രിയും കൂട്ടരും ലോകകപ്പുയർത്തുമ്പോൾ ഫുട്ബോളിൽത്തന്നെ തലമുറമാറ്റത്തിന്റെ കാഹളമാണുയരുന്നത്. കളിക്കളത്തിൽ വിസ്മയം തീർത്ത പൗ കുബാർസിയും യമാലും പത്തൊമ്പതുകാരായ ചെറുബാല്യക്കാർ. അതിശയം തീർത്ത ബാക്ക് പാസ് കൊണ്ട് വിജയഗോളിന് അസിസ്റ്റ് ചെയ്ത നിക്കോ വില്യംസിന് ഇരുപത്തിനാലിന്റെ ചെറുപ്പം. ബാഴ്സയുടെ മധ്യനിരക്കാരൻ പെഡ്രിക്ക് പ്രായം ഇരുപത്തിമൂന്ന്. ടീമിന്റെയാകെ ശരാശരി പ്രായം 26.19. അക്ഷരാർത്ഥത്തിൽ ലാ റോജാക്കൾ… ചെമ്പനീർപ്പൂവുകൾ… സോക്കർസിറ്റിയിലെ 116-ാം മിനിട്ട് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ പുനർജനിക്കുകയായിരുന്നു. അന്ന് ഇനിയേസ്റ്റയാണെങ്കിൽ ഇക്കുറി ഫെറാൻ ടോറസിനായിരുന്നു ഊഴം. യുവത്വത്തിന്റെ കൊടിയേറ്റിന് ലോകം സാക്ഷി.
ഇനിയും രണ്ട് ലോകകപ്പുകളെങ്കിലും കളിക്കാൻ പാകത്തിനുള്ള കരുത്ത് ഇപ്പോഴേ ഉണ്ട് സ്പാനിഷ് തട്ടകത്തിൽ. അനുഭവസമ്പത്തിനപ്പുറം വേഗവും ഒരുമയുമാണ് കളിയുടെ വിജയം നിർണയിക്കുന്നതെന്ന് തിരിച്ചറിഞ്ഞുള്ള തന്ത്രമെന്നാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്. ഉയരം കൊണ്ടോ തടിമിടുക്ക് കൊണ്ടോ ലോകത്തെ വമ്പന്മാരോട് മത്സരിക്കാവുന്ന ജനിതക ഘടനയല്ല തങ്ങളുടേതെന്ന ബോധ്യപ്പെടലിൽ നിന്നാണ് ഹൃദയം കൊരുക്കുന്ന കലാവിദ്യയിലേക്കുള്ള സ്പാനിഷ് ചുവടുമാറ്റം. മാരകമായ ടാക്ലിങ് പോലും കളിമികവിന്റെ അടയാളവാക്യമായി വാഴ്‌ത്തപ്പെടുന്നിടത്ത് അവർ വൺ ടച്ച് പാസുകൾ കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. അഞ്ച് സെക്കൻഡിൽ താഴെ സമയത്തിനിടയിൽ എതിർഗോൾമുഖത്തേക്ക് ഊളിയിടാൻ പത്ത് ജോടി കാലുകൾ ഒരേ മനസോടെ പ്രവർത്തിച്ചു. ഒന്നിൽ നിന്ന് ഒന്നിലേക്ക് കൺമിഴിച്ച് തുറക്കും മുമ്പ് പന്തെത്തുന്ന ആ കലയ്‌ക്ക് ലോകം ടിക്കിടാക്ക എന്ന് പേരിട്ടു. ഹൃദയതാളത്തിനും അതേ സ്വരമാകുന്നത് യാദൃച്ഛികമല്ലെന്ന് സ്പാനിഷ് പോരാളികളുടെ മുന്നേറ്റം കാണുമ്പോൾ നമ്മൾ തിരിച്ചറിയും.
ആരെയുംകൂസാത്തവർ
എതിരെ ഏത് വമ്പനായാലും പന്ത് സ്വന്തം കാലിൽ നിർത്താൻ സ്പെയിനറിയാം. എംബാപ്പെയും മെസിയും സ്പാനിഷ് പോരാളികളുടെ നിഴലുകൾ മാത്രമായതോർത്താൽ മതി അതിന്റെ മനോഹാരിത അറിയാൻ…. 2010ൽ ആര്യൻ റോബനും വാൻപേഴ്സിയുമടങ്ങുന്ന ഡച്ച് പടയേക്കാൾ ദയനീയമായിരുന്നു 2026ൽ ലയണൽ മെസിയുടെയും കൂട്ടരുടെയും കഥ. പന്തൊന്ന് തൊടാൻ മാർക്ക് കുക്കുറെയയും റോഡ്രിയും യമാലും സമ്മതിച്ചുകൊടുത്തില്ലെന്ന ട്രോളുകൾ കളി തീർന്ന് രാവുകൾ പെയ്തുതോർന്നിട്ടും അവസാനിക്കുന്നില്ല.
2014ലെ ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽത്തന്നെ സ്പെയിൻ വീണുപോയി. 16ൽ യൂറോയിൽ പ്രീക്വാർട്ടറിൽ പുറത്തായി. 2018ൽ റഷ്യൻ ലോകകപ്പിൽ ആതിഥേയരോട് പെനാൽട്ടി ഷൂട്ടൗട്ടിൽ വീണു. പ്രതീക്ഷകളുടെ തേരേറി നാലാണ്ട് കഴിഞ്ഞ് ഖത്തറിൽ എത്തിയെങ്കിലും ലക്ഷ്യമെത്താതെ മടങ്ങി. പന്തടക്കവും പാസിങ്ങ് പെരുക്കവും കൊണ്ട് ലോകത്തെ അതിശയിപ്പിച്ചെങ്കിലും ഗോളടിക്കാൻ മറന്നവരുടെ ടീമെന്ന പരിഹാസമായിരുന്നു അന്ന് ബാക്കി നിന്നത്. 2010ലെ അപരാജിത വിജയം കൊണ്ട് വമ്പന്മാരെ വിറപ്പിച്ച അതേ സ്പെയിൻ മൂന്ന് ലോകകപ്പുകളിലെ നിരാശ നിറഞ്ഞ യാത്രകളിലൂടെ എഴുതിത്തള്ളപ്പെട്ടതുകൊണ്ടാവണം ഇത്തവണ അമേരിക്കയിൽ പന്തുരുളുമ്പോൾ പ്രവചനങ്ങളുടെ ചാർട്ടിൽ ഇടം പിടിച്ചിരുന്നില്ല. എന്നാൽ കാലം മറ്റൊന്നാണ് ലോകത്തോട് പറഞ്ഞത്. ഭാവിയുടെ പരിശീലകൻ എന്ന് വിളിപ്പേരുള്ള, സ്പാനിഷ് തട്ടകത്തിന്റെ ചൂട് അറിയുന്ന ലൂയിസ് ഡെലാ ഫ്യുവന്റ എന്ന കോച്ചിന്റെ കൈയിൽ അവർ പരുവപ്പെട്ടു. ആരെയും കൂസാത്തവരുടെ പടയായി. അർജന്റീനയ്‌ക്കെതിരായ കലാശപ്പോരിനിറങ്ങുംമുമ്പ് യമാൽ നേരിട്ട ഒരു ചോദ്യമുണ്ട്. ലയണൽ മെസിയെ നേരിടാനിറങ്ങുമ്പോൾ ഭയമുണ്ടോ എന്നതായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ കളിക്കാരനെതിരെ കളിച്ച് ജയിച്ചാണ് ഞങ്ങൾ ഇത്ര വരെ എത്തിയത്, ഇനിയാരെ ഭയക്കാനെന്നായിരുന്നു യമാലിന്റെ കുസൃതി കലർന്ന മറുപടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത കഥയാണ് യമാൽ ഓർമ്മിപ്പിച്ചത്. ആ ഉത്തരത്തിന് പിന്നിൽ സ്പാനിഷ് യുവത്വത്തിന്റെ ധീരത ഉണ്ട്, അതിനുമപ്പുറം ക്രിസ്റ്റ്യാനോയുടെ വലിപ്പം അർജന്റൈൻ ആരാധരെ എത്രമാത്രം അസ്വസ്ഥരാക്കുമെന്ന ബോധ്യവുമുണ്ട്.
കന്നിക്കാരായ കേപ് വെർദെയ്‌ക്കെതിരെ തളർന്നുനേടിയ സമനിലയിൽ നിന്ന് കലാശപ്പോരിലേക്കുള്ള യാത്രയിൽ സ്പെയിൻ മാറിയ വിധം അതിശയിപ്പിക്കുന്നതാണ്. എതിരാളിയുടെ വമ്പ് അറിഞ്ഞാണ് ഓരോ മത്സരത്തെയും അവർ നേരിട്ടത്. മധ്യനിരയിൽ അവരെ വെല്ലാൻ ഇനിയാരുമില്ലെന്ന മട്ടിലേക്ക് കാര്യം മാറി. പ്രതിരോധം മുതൽ മുന്നേറ്റം വരെ പന്തടക്കം കൊണ്ട് അവർ വിജയം നേടി. ഈ ലോകക്കപ്പിലെ ഏറ്റവും അപകടകാരികളെന്ന് വിലയിരുത്തിയ ദിദിയെ ദെഷാംപ്സിന്റെ ഫ്രഞ്ച് പട സ്പാനിഷ് ചെറുപ്പത്തിന് മുന്നിൽ കീഴടങ്ങിയതോടെ കാലം അത് തിരിച്ചറിഞ്ഞു. പതിനാറ് വർഷത്തിനിപ്പുറം ആ സ്പെയിൻ പുനർജനിച്ചിരിക്കുന്നു. അതേ മെയ് വഴക്കത്തോടെ, അതേ പന്തടക്കത്തോടെ, അതേ വേഗതയോടെ.
















