ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സ്‌പോർട്‌സ്

നാടൻപന്തിലെ ഹൃദയമിടിപ്പ്

കെ.വി. ഹരിദാസ്
(9207002834)

ഓരോ ഗ്രാമത്തിനും അതിന്റേതായ ഒരു ആത്മാവുണ്ട്. ആ ആത്മാവിന് നിറം പകരുന്നത് അവിടുത്തെ കലകളും കായിക വിനോദങ്ങളുമാണ്. ഒരു ജനതയുടെ ജീവിതരീതിയും സംസ്‌കാരവും പ്രകൃതിയുമായുള്ള അവരുടെ സഹവർത്തിത്വവും പ്രതിഫലിക്കുന്ന ജീവിക്കുന്ന ചരിത്രമാണ് ഇത്തരം കലകളും കളികളും.
പുഴകളുടെയും വയലുകളുടെയും മലകളുടെയും കഥകൾ പറഞ്ഞുകൊണ്ട് വളർന്ന ഓരോ പ്രദേശത്തിനും അതിന്റേതായ വിനോദങ്ങളുണ്ടായിരുന്നു. പ്രകൃതിയുടെ ഘടനയും വിഭവങ്ങളുടെ ലഭ്യതയും മനുഷ്യരുടെ ജീവിതസാഹചര്യങ്ങളും ചേർന്നാണ് ആ കളികൾ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ, അവ വെറും വിനോദോപാധികളായിരുന്നില്ല; മറിച്ച് ഒരു നാടിന്റെ സംസ്‌കാരവും ജീവിതതാളവും തലമുറകളിലൂടെ കൈമാറിയ പാരമ്പര്യത്തിന്റെ അടയാളങ്ങളായിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ പല നാടൻ കളികളും ചരിത്രത്തിന്റെ മങ്ങിയ ഏടുകളിലേക്ക് വഴിമാറി. എന്നാൽ, അവയുടെ ഓർമകൾ ഇന്നും ഗ്രാമങ്ങളുടെ ഇടവഴികളിലും പഴയ മൈതാനങ്ങളുടെ പൊടിപടലങ്ങളിലും ജീവിച്ചിരിപ്പുണ്ട്. കാരണം, ആ കളികൾ വെറും മത്സരങ്ങളായിരുന്നില്ല; ഒരു തലമുറയുടെ ബാല്യവും കൗമാരവും സ്വപ്‌നങ്ങളും ആവേശവുമായിരുന്നു.
കോട്ടയത്തിന്റെ മണ്ണ് നെഞ്ചിലേറ്റിയ അത്തരം ഒരു കായിക ഇനമാണ് നാടൻ പന്തുകളി. ക്രിക്കറ്റ് കേരളത്തിന്റെ ഗ്രാമീണ ജീവിതത്തെ കീഴടക്കുന്നതിനുമുമ്പ്, കോട്ടയത്തെ മൈതാനങ്ങൾ ഇളക്കിമറിച്ചിരുന്നത് നാടൻ പന്തുകളിയായിരുന്നു. ഒരു പന്തിന്റെ വേഗവും ഒരു കളിക്കാരന്റെ മികവും കാണാൻ ഗ്രാമങ്ങൾ ഒന്നടങ്കം ഒഴുകിയെത്തിയിരുന്ന കാലം. പ്രായത്തിന്റെയോ തൊഴിലിന്റെയോ സാമൂഹിക പദവിയുടെയോ അതിരുകളില്ലാതെ ആളുകൾ കളിക്കളത്തിനുചുറ്റും തടിച്ചുകൂടി.

അവിടെ ജയപരാജയങ്ങൾ മാത്രമായിരുന്നില്ല ചർച്ചാവിഷയം. കളിക്കാരുടെ മികവും അവരുടെ തന്ത്രങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമെല്ലാം ജനകീയ കഥകളായി മാറിയിരുന്നു. നാടൻ പന്തുകളിക്കാരെ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു അന്നത്തെ തലമുറ.
സന്ധ്യകളിൽ ഉയർന്നിരുന്ന ആരവങ്ങളും വിജയഘോഷങ്ങളും ഇന്നും പലരുടെയും ഓർമകളിൽ മായാതെ കിടക്കുന്നു. കാലം മാറിയെങ്കിലും ആ ആവേശത്തിന് ഇന്നും മരണമില്ല. ഗ്രാമങ്ങളുടെ ഹൃദയത്തിൽ ഇന്നും നാടൻ പന്തുകളിയുടെ സ്പന്ദനമുണ്ട്.
കാരണം, ചില കളികൾ മത്സരങ്ങൾ മാത്രമല്ല; അവ ഒരു നാടിന്റെ ഓർമകളാണ്. ചില കളിക്കളങ്ങൾ മണ്ണുകൊണ്ട് നിർമിക്കപ്പെട്ടവയല്ല; അവ മനുഷ്യരുടെ ഹൃദയങ്ങളിൽ പണിതുയർത്തപ്പെട്ടവയാണ്. നാടൻ പന്തുകളിയും അത്തരത്തിലൊരു കളിയാണ്. ഒരു തലമുറയുടെ ജീവിതത്തെയും ഒരു നാടിന്റെ സംസ്‌കാരത്തെയും നെഞ്ചിലേറ്റി ഇന്നും അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഓരോ ഗ്രാമത്തിനും ഓരോ ജനതയ്‌ക്കും തനതായ കലകളും  കായിക വിനോദങ്ങളുമുണ്ട്. ആ ഗ്രാമത്തിന്റെ പാരമ്പര്യമായ സ്പന്ദനങ്ങളാണിവയൊക്കെ. പ്രകൃതിയുടെ ഘടന, പ്രകൃതി വിഭവങ്ങളുടെ ലഭ്യത അങ്ങനെ പ്രകൃതിയുമായി ഇഴുകി ചേരുന്നവയാണ് ഇത്തരം കലാകായിക വിനോദങ്ങൾ.  ഓരോ ജില്ലയ്‌ക്കും, എന്തിന് ഓരോ പ്രദേശത്തിനും ഓരോ കായിക വിനോദമുണ്ടായിരുന്നു. ഇന്ന് പലതും ഇല്ലാതായി. എങ്കിലും ആ നാടൻ കളികൾ ഒരു തലമുറയെ വാർത്തെടുത്തവയായിരുന്നു. കോട്ടയം കാർ നെഞ്ചിലേറ്റിയ ഒരു കായിക ഇനമാണ് നാടൻ പന്തുകളി.  ക്രിക്കറ്റിന്റെ മായിക ലോകത്തിൽ നമ്മുടെ ഗ്രാമം വീഴുന്നതിന് മുമ്പ് മൈതാനങ്ങളെ ഇളകി മറിച്ചതായിരുന്നു നാടൻ പന്തുകളി മത്സരം. പ്രായ വ്യത്യാസങ്ങളില്ലാതെ കായിക പ്രേമികൾ നാടൻ പന്തുകളി മത്സര വേദികളിലേക്ക് ആവേശത്തോടെ ഇരച്ചുകയറി. നാടൻ പന്തുകളിക്കാരെ ആരാധിച്ചിരുന്ന ഒരു ജനതയായിരുന്നു കഴിഞ്ഞ തലമുറ. ഇന്നും നാടൻ പന്തുകളിയുടെ ആവേശം ഗ്രാമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
തോൽപ്പന്തുകളിയെന്നും വെട്ടുപന്തുകളിയെന്നുമെല്ലാം അറിയപ്പെടുന്ന നാടൻ പന്തുകളി.കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളായ തിരുവഞ്ചൂർ, പാമ്പാടി, പുതുപ്പള്ളി, മീനടം, പാത്താമുട്ടം, തോട്ടയ്‌ക്കാട്, വാകത്താനം, അഞ്ചേരി, പയ്യപ്പാടി, ഐങ്കൊമ്പ്, കുഴിമറ്റം, മണർകാട്, പേരൂർ, മാങ്ങാനം, നെല്ലിക്കൽ, മുട്ടമ്പലം, പാറമ്പുഴ, തൃക്കൊടിത്താനം, കുറിച്ചി, കൂരോപ്പട, ഇല്ലിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി നാടൻ പന്തുകളി വളരെ ആവേശത്തോടെ നടക്കുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലും ഈ കായികവിനോദമുണ്ടായിരുന്നു.
കളിനിയമം
ഒരു ടീമിൽ ഏഴു പേരാണ് വേണ്ടത്. ആദ്യം ഒന്നാം പിടുത്തക്കാരൻ, രണ്ടാം പിടുത്തക്കാരൻ, മൂന്നാം പിടുത്തക്കാരൻ അതിന് താഴെ രണ്ട് കാലടികാർ, അതിന് ഏറ്റവും അവസാനമായി രണ്ട് പേർ ഉയർന്ന് വരുന്ന പന്തിനെ പിടിക്കാൻ ശക്തിയുള്ളവരും ഉയരമുള്ളവരും നിൽക്കുന്നു. ഇതാണ് മൈതാനത്തെ കളിക്കാരുടെ സ്ഥാനം.
ഒറ്റയൊന്ന്, ഒറ്റ രണ്ട്, ഒറ്റമൂന്ന്, പെട്ടയെന്ന്, പെട്ട രണ്ട്, പെട്ട മൂന്ന്. പിടിയൻ ഒന്ന്, പിടിയൻ രണ്ട്, പിടിയൻമൂന്ന്, താളം ഒന്ന്, താളം രണ്ട്, താളം മൂന്ന്, കീഴ് ഒന്ന്, കീഴ് രണ്ട്, കീഴ് മൂന്ന്, ഇണ്ടൻ ഒന്ന്, ഇണ്ടൻ രണ്ട്, ഇണ്ടൻ മൂന്ന് ഇങ്ങെനെയാണ് പെരുക്കങ്ങൾ.  ഒരു കൈകൊണ്ടു പന്തുപിടിച്ച് വായുവിലിട്ട് അതേ കൈ നിവർത്തി പന്തിനിട്ട് അടിക്കുന്നതാണ് ഒറ്റ. അങ്ങനെ മൂന്ന് ഒറ്റ പൂർത്തീകരിച്ചാൽ പെട്ട ഒന്നായി. ഒരു കൈകൊണ്ടു പന്തുപിടിച്ച് വായുവിലിട്ട് മറുകൈകൊണ്ടാണ് അടിക്കേണ്ടത്. മൂന്നു പെട്ട കഴിഞ്ഞാൽ പിടിയൻ ഒന്ന്. ഒരു കൈ പുറകിൽ വച്ച്, മറുകൈയിൽ പിടിച്ച പന്ത് അതേ കൈയാൽ വായുവിലിട്ട് അതേ കൈകൊണ്ട് അടിച്ചു തെറുപ്പിക്കുന്നതാണു പിടിയൻ. മൂന്നു പിടിയൻ കഴിഞ്ഞാൽ താളം ഒന്ന്. ഒരു കൈയിൽ പിടിച്ച പന്തു വിട്ട്, അതേ കൈയാൽ തുടയിൽ താളം തല്ലി, പന്തു നിലംതൊടുംമുന്നേ അതേ കൈകൊണ്ട് അടിക്കുന്നതാണു താളം. മൂന്നു താളം കഴിഞ്ഞാൽ കീഴ് ഒന്ന്. ഒരു കാലുപൊക്കി അതിനടിയിലൂടെ ഒരു കൈയിലിരിക്കുന്ന പന്തു മുകളിലേക്കെറിഞ്ഞ് കാലു താഴ്‌ത്തിയ ശേഷം അതേ കൈകൊണ്ടു പന്തു വെട്ടണം. മൂന്നു കീഴ് കഴിഞ്ഞാൽ ഇണ്ടൻ ഒന്ന്. കൈയിൽ നിന്നു താഴേക്കിടുന്ന പന്തു നിലംതൊടുംമുന്നേ കാലുവച്ച് വെട്ടണം. മൂന്ന് ഇണ്ടൻ ആയാൽ ഒരു ചക്കരയായി. അതോടെ ആ ടീമിന്റെ ആദ്യ ഊഴം തീർന്നു. അടുത്ത ടീമിന്റെയും ഊഴം തീർന്നാൽ മാത്രമേ, രണ്ടാമത്തെ ചക്കരയിലേക്കു പോകാനാവൂ.
ഒരു ചക്കര എന്നാൽ കളിയുടെ ഒരു റൗണ്ടാണ്. പരമാവധി മൂന്നു ചക്കരയൊക്കെയാണ് ഒരു കളി കളിക്കുക. സ്വന്തം വെട്ട് പരമാവധി ചക്കരയിലെത്തിക്കയും എതിർ ടീമിനെ അതിനു മുന്നേ പൂർണ്ണമായും പുറത്താക്കുകയും ചെയ്യുകയാണ് കളി ജയിക്കാനുള്ള മാർഗ്ഗം. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും വെട്ട് ഒരു കളത്തിൽ നിന്നാവും. ഇതിനായി ആദ്യം വെട്ടുന്ന ടീമിന്റെ ഊഴം തീരുമ്പോൾ കളം വച്ചുമാറും. ഭൂമിയുടെ ചെരിവും കാറ്റിന്റെ ആനുകൂല്യവും ഒരു ടീമിനെ അമിതമായി സഹായിക്കാതിരിക്കാനാണിത്.
3 മുതൽ 6 ഇഞ്ച് വരെ വ്യാസമുള്ള പരന്നുരുണ്ട പന്താണ് ഉപയോഗിക്കുന്നത്. തുകൽ കൊണ്ടുണ്ടാക്കുന്ന ഉറയ്‌ക്കകത്ത് നാടൻപഞ്ഞി/ചകിരിയോ നിറച്ച് തുന്നിക്കെട്ടിയാണ് പന്ത് രൂപപ്പെടുത്തുന്നത്. ഇത്തരത്തിൽ നിർമ്മിച്ച തോൽപ്പന്തിന്റെ ഇരുവശങ്ങളിലും ചെമ്പരത്തിപ്പൂവ് തേച്ച്പിടിപ്പിച്ച് പന്ത് മയക്കിയെടുക്കുന്നു. 1970 കൾക്ക് ശേഷമാണ് തുകൽപ്പന്ത് വ്യാപകമാകുന്നത്. അതുവരെ സാധാരണ മത്സരങ്ങളിൽ തുണിപ്പന്താണ് ഉപയോഗിച്ചിരുന്നത്.
കളിക്കളത്തിന്റെ കാര്യത്തിലുമുണ്ട് വൈവിദ്ധ്യം. 55 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള ദീർഘചതുരാകൃതിയാണ് കളിക്കളത്തിന്. (എശഴ.1)  വെട്ടുകള(ക്രീസ്)ത്തിന്റെ നീളം 2 മീറ്ററായിരിക്കും. അതിർത്തികൾ കുമ്മായം കൊണ്ട് അടയാളപ്പെടുത്തുന്ന കളിക്കളത്തിന്റെ നാലുമൂലകളിലും കൊടിക്കാലുകൾ ഉയർത്തുന്ന പതിവുണ്ട്. മൈതാനത്തിന്റെ വലിപ്പവ്യത്യാസമനുസരിച്ച് കളിക്കളത്തിന് വ്യത്യാസമുണ്ടാകും. ആദ്യകാലത്ത് വീടിന്റെ തൊടിയിലോ, അമ്പലമുറ്റത്തോ പളളിമുറ്റത്തോ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലോ ആണ് നാടൻ പന്തുകളി അരങ്ങേറിയിരുന്നത്. അമ്പലമുറ്റങ്ങളും പളളിമുറ്റങ്ങളും അടച്ചുകെട്ടുകയും വീടിന് തൊടികൾ ഇല്ലാതാകുകയും, വയലേലകൾ നശിക്കുകയും ചെയ്തതോടെ നാടൻ പന്തുകളിയിടങ്ങൾ ഇല്ലാതെയായി.
ഓരോ കര/പ്രദേശത്തിന്റെ പേരിലാണ് ടീമുകൾ മത്സരിച്ചിരുന്നത് (ഇപ്പോഴും ഇത് തുടരുന്നു). പുതുപ്പള്ളി, പാമ്പാടി, പയ്യപ്പാടി, വാകത്താനം, അഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ പ്രശസ്തമായ ടീമുകളുണ്ടായിരുന്നു. പ്രശസ്തരും പ്രഗൽഭരായ നിരവധി കളിക്കാരെ വാർത്തെടുക്കാൻ പ്രാദേശിക ടീമുകൾക്ക് കഴിഞ്ഞിരുന്നു. തിരുവഞ്ചൂർ അരവിന്ദാക്ഷൻ നായർ, നെല്ലിക്കൽ വിജയൻ , ഈരാച്ചേരികൊച്ച്, കാരാപ്പുഴ ബാബു, കുറിച്ചിഷാജി, നാട്ടകം ഷാജി, ഗരുഡൻ സണ്ണി, അമ്പാട്ട് അപ്പച്ചൻ, കുഞ്ഞൂഞ്ഞ് വലിയവീട്ടിൽ, മിന്നൽ തമ്പി, മഠത്തിൽ അച്ചൻ, മണർകാട് ഇരവി തുടങ്ങിയവർ നാടൻ പന്തുകളിയിലെ പെലെയും മെസിയുമൊക്കെയായിരുന്നു
1970 കളിൽ കോട്ടയം ജില്ലാ പോലീസ് അസോസിയേഷന് ഒരു നാടൻ പന്തുകളി ടീം ഉണ്ടായിരുന്നു. കോട്ടയത്തെ ചില സ്വകാര്യ സ്ഥാപനങ്ങളും അവരുടെ പേരിൽ നാടൻ പന്തുകളി ടീമിനെ മത്സരത്തിന് ഇറക്കിയിരുന്നു.1978 ൽ കോട്ടയം വൈ.എം.സി.എ. നാഗമ്പടം മൈതാനത്ത് അഖില കേരള നാടൻ പന്തുകളി മത്സരം സംഘടിപ്പിച്ചു. ഇ.വി.ജേക്കബ് ട്രോഫിയ്‌ക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട ഈ ടൂർണമെന്റിൽ ഓരോ കര/പ്രവേശത്തെ പ്രതിനിധീകരിച്ച് 9 ടീമുകളാണ് പങ്കെടുത്തത്. വെള്ളൂർ, കോട്ടയം ടീമുകൾ ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടി. ഇതിൽ വെള്ളൂർ വിജയിച്ചു. 1982 ൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അഞ്ചേരി പന്തുകളി ടീമും കോട്ടയം പോലീസ് പന്തുകളി ടീമും തമ്മിൽ ഒരു പ്രദർശനമത്സരം നടന്നിരുന്നു. ഇതിൽ മിന്നൽ തമ്പിയുടെ നേതൃത്വത്തലുള്ള അഞ്ചേരി ടീം വിജയിച്ചു. കോട്ടയം വൈ.എം.സി.എ. യുടെ നേതൃത്വത്തിൽത്തന്നെ 2002 ഏപ്രിൽ 15 മുതൽ 23 വരെ നാഗമ്പടം മൈതാനിയിൽ നാടൻ പന്തുകളി ടൂർണമെന്റ് സംഘടിപ്പിച്ചു. പാമ്പാടി, പുതുപ്പള്ളി, ചമ്പക്കര, പേരൂർ, കുഴിമറ്റം, തോട്ടയ്‌ക്കാട്, മണർകാട്, വാകത്താനം എന്നീ കരക്കാരുടെ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പുതുപ്പള്ളിയും പാമ്പാടിയും തമ്മിൽ നടന്ന ഫൈനലിൽ പുതുപ്പള്ളി വിജയിച്ചു. 1963 ൽ നടന്ന കുട്ടികൾക്കായുള്ള നാടൻ പന്തുകളി മത്സരം പിന്നീട് നിന്നുപോയി. പിൻക്കാലത്ത്  കേരള നേറ്റീവ്‌ബോൾ അസോസിയേഷന്റെ ശ്രമഫലമായി 2011 ൽ ജൂനിയർ വിഭാഗത്തിനായി നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കപ്പെട്ടു. വിവിധ കരകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ പങ്കെടുത്തു.നേറ്റീവ്‌ബോൾ അസോസ്സിയേഷൻ പ്രാദേശിക ക്ലബ്ബുകൾ, യുവജന പ്രസ്ഥാനങ്ങൾ, പബ്ലിക് ലൈബ്രറികൾ എന്നിവയുടെ കൂട്ടായ പരിശ്രമത്താൽ ഗ്രാമങ്ങളിൽ സജീവമായ നാടൻ പന്തുകളി മത്സരങ്ങൾ ഇപ്പോഴും സംഘടിപ്പിക്കുന്നുണ്ട്. എങ്കിലും നാടൻ പന്തുകളിലുടെ വീറും വാശിയും അരങ്ങുതകർക്കുന്ന വേദികൾ കാണാനില്ല.
കാരകളി, കുറ്റിപ്പന്തുകളി, അച്ചും തലയും കളി, പൂപറിക്കാൻ പോരുന്നോ, വട്ടം വട്ടം നാരങ്ങാ, ഉറിയടി, കട്ടയടി, ചെണ്ടടിച്ചുകളി, പറ പറ, പെണ്ണിനെ തരുമോ, ചമ്പഴുക്കാക്കളി, കണ്ണാരം പൊത്തി, കണ്ണുപൊത്തിക്കളി, സാറ്റുകളി, ചീട്ടുകളി, അമ്പെയ്‌ത്ത്, അപ്പച്ചെണ്ടുകളി, ആന-മയിൽ-ഒട്ടകം കളി, അമ്മാനക്കളി, ആട്ടക്കളി, കുട്ടീം കോലും, ഉണ്ടയും കോലും കളി, ഉപ്പു സോഡി, തട്ടുപന്തുകളി, കൊത്തൻകളി, കൊതിയൻ കളി, കുഴിപ്പന്തുകളി, കൊരട്ടകളി/കശുവണ്ടികളി, തലപ്പന്തുകളി, അക്കുകളി, ലതികളി, നായും പുലിം കളി, എട്ടും കുറ്റീം കളി, ഏണീം പാമ്പും കളി, കുടു കുടു (കബഡികളി), കണ്ണുകെട്ടിക്കളി, വട്ടുകളി, ചതുരംഗം, ചൂതുകളി, തൂപ്പുകളി, ഓണത്തല്ല്, തീപ്പെട്ടിക്കളി, പട്ടംപറത്തൽ, വാഴേക്കേറ്റം, മുളകയറ്റം, എന്നിങ്ങനെ നാടിനെ ചലിപ്പിച്ചിരുന്ന ത്രസിപ്പിച്ചിരുന്ന നാടൻ കായിക ഇനങ്ങൾ ഗ്രാമങ്ങളിൽ നിന്നും പടിയിറങ്ങി. എന്നാലും നാടൻ പന്തുകളി ഇന്നും കോട്ടയംകാരുടെ ആവേശകൊടുമുടിയാണ്.

Recent Posts