കവിത
ജീവിതചിത്രങ്ങൾ
അജയൻ കല്ലറ
(9446751163)
‘ഉണ്ണിമോളെ’ന്നേ യച്ഛൻ വിളിച്ചിട്ടുള്ളൂ; എന്നാൽ
നന്ദനയെന്നാണല്ലോ സ്‌കൂൾ രജിസ്റ്ററിൽ പേര്
പെട്ടെന്നായിരുന്നത് അച്ഛനെന്തിനോപൊട്ടി-
ക്കരഞ്ഞൂ, പിന്നെ താനേ കെട്ടിഞാത്തിയങ്ങേതോ
മരത്തിൻ കൊമ്പിൽ, തന്നെ, എന്തിനെന്നറിയില്ല.
ഏറെനാൾ കഴിഞ്ഞില്ല അമ്മയോടൊപ്പം ഒരാൾ
വീട്ടിലും പറമ്പിലു മമ്മതൻ മുറിയിലും.
നന്ദ യാറാംക്ലാസിൽ, പഠിപ്പിൽ ഒന്നാമതാ-
ണെങ്കിലു മച്ഛൻ പോകേ യുത്സാഹം നിലച്ചപോൽ
അമ്മയോടൊപ്പം വരു മങ്കിളിൻ നോട്ടത്തിലു-
മന്തിപോകവേയുള്ള വല്ലാത്ത തലോടലും
എന്തിനോ ഭയന്നിട്ട ങ്ങമ്മയെ പുണർന്നവൾ.
‘അങ്കിൾ തൊട്ടാലെന്താ, നീ വെറുതെ പേടിക്കാതെ!’
അമ്മയെ യവളിപ്പോ, ളേറ്റവും പേടിക്കുന്നു.
നന്ദയിപ്പോൾ തന്റെ വീട്ടിലല്ലൊരു ബാല-
മന്ദിരത്തിങ്കൽ തനിച്ചാണമ്മ ജയിലിലും.
2
ഷാഹിനയിപ്പോഴെന്തൊ മദ്രസേൽ പോകുന്നില്ല
കാരണമറിയുന്നോരമ്മയും പിന്നുസ്താദും.
അമ്മയെശകാരിച്ചും മർദ്ദിച്ചും നോക്കിയുപ്പ
എന്നിട്ടുമവൾ മോളെ മദ്രസേലയച്ചില്ല.
ഷാഹിനയാട്ടിൻകുട്ടിപോലെ മേടുകൾ തോറും
രാവെത്തുംവരെ തുള്ളിനടന്ന പൊന്നോമന
തന്നെത്താനറിയിച്ച പെണ്ണായിവളർന്നപ്പോൾ
ഉള്ളിൽ തീകൊളുത്തിയപോലെന്തോ ഉമ്മയ്‌ക്കപ്പോൾ
‘തൈനട്ടാലതിൻഫലം നട്ടവൻ ഭക്ഷിക്കേണം’
ബാപ്പതൻ തത്ത്വശാസ്ത്രം കേട്ടുമ്മ തീപോൽ കത്തി.
ചാരായലഹരിയിൽ ഉമ്മതൻ മുഖംകൊണ്ടു
ചുവരിൽ ചോരച്ചിത്രം വരച്ചു ബാപ്പയന്ന്.
ഉടലിൽ ചരിക്കുന്നു തേരട്ട,യല്ലല്ലിത്
ബാപ്പതൻ കൈയാണല്ലോ ഷാഹിനയ്‌ക്കെന്തോ നീറി
ചിത്തരോഗാശുപത്രി സെല്ലിലാണവളിപ്പോൾ
ഭർത്തൃഘാതകിയായി യുമ്മയോ ജയിലിലും.
3
പൊന്നുമോനൊന്നേയുള്ളു ചാക്കോയ്‌ക്കും സബിതയ്‌ക്കും
കണ്ണിവെട്ടാതവർ കാത്തതാം കുരുന്നിവൻ
അബിമോനവർ രണ്ടിന്നിടയിൽ കിടന്നാണ്
പൊടിമീശക്കാരനായ് തീര്വോളം വളർന്നത്.
കുഞ്ഞിലെ വാഴപ്പിണ്ടി വെട്ടുന്ന രസത്തോടെ
ഇന്നലെയവൻ വെട്ടി പപ്പതൻ കഴുത്തിനെ.
മമ്മിയോ ജീവന്നായി ഒത്തിരി തൊഴുതവൾ
മുടിക്കു കുത്തിപ്പിടിച്ചവളേം സിക്ഷിച്ചവൻ.
കുറ്റമോ ‘ഡ്രഗ’് വാങ്ങുവാൻ നൽകിയില്ലവർ പണം
ഒട്ടുമേ മാപ്പർഹിക്കാ കുറ്റമായിരുന്നത്!
4
വന്യ മീചിത്രങ്ങളെ വരയ്‌ക്കാൻ കെല്പില്ലാതെ
എന്റെ തൂലികത്തുമ്പിൽ ചായങ്ങൾ പടരുന്നു.
















