Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Published by
സച്ചിദാനന്ദ സ്വാമി

‘ശ്രീനാരായണഗുരുവിന് സത്യവ്രതസ്വാമികളെപ്പോലെ മറ്റൊരു ശിഷ്യന്‍ ഉണ്ടായിട്ടില്ല’ എന്ന് സി. കേശവനും, ‘സത്യവ്രതസ്വാമികളെപ്പോലെ സ്വതന്ത്രചിന്തകനായ ഒരാളെ കണ്ടില്ല’ എന്ന് സഹോദരന്‍ അയ്യപ്പനും, ‘എന്നേക്കൊണ്ട് സവര്‍ണ്ണഹിന്ദുജാഥ നയിപ്പിച്ചത് സത്യവ്രതസ്വാമികളായിരുന്നു’ എന്ന് മന്നത്തു പത്മനാഭനും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍ എന്നറിയപ്പെട്ടിരുന്ന സത്യവ്രതസ്വാമികള്‍ സമാധി പ്രാപിച്ചിട്ട് ഇന്ന് നൂറുവര്‍ഷം തികയുന്നു.

33 വയസ്സുകഴിഞ്ഞപ്പോഴായിരുന്നു സ്വാമികളുടെ സമാധി. ശ്രീരാമകൃഷ്ണസന്ദേശം ലോകമൊട്ടാകെ വിവേകാനന്ദസ്വാമികള്‍ പ്രചരിപ്പിച്ചതുപോലെ സത്യവ്രതസ്വാമികള്‍ ഗുരുദേവസന്ദേശം പ്രചരിപ്പിക്കുമെന്ന വിശ്വാസം അന്നു സര്‍വ്വസാധാരണമായിരുന്നു. സ്വാമികളുടെ സമാധി വര്‍ത്തമാനം കേട്ടിട്ട് ശ്രീനാരായണഗുരുദേവന്‍ പോലും മൊഴിഞ്ഞു. ‘വര്‍ത്തമാനം കേട്ടിട്ട് നമുക്കും ക്ഷീണം തോന്നുന്നു. എന്തെല്ലാം ചെയ്യുവാന്‍ നിശ്ചയിക്കപ്പെട്ട ദേഹമായിരുന്നു. ആ ജീവിതസന്ദേശം ജനങ്ങളുടെ ഇടയില്‍ പരത്താന്‍ ശ്രമിക്കണം’.
ഒരിക്കല്‍ ഗുരുദേവന്‍ സഹോദരന്‍ അയ്യപ്പനോട് പറഞ്ഞു.

‘ജാതിഭേദം വരരുത്. അതാണ് വേണ്ടത്. അതുസാധിക്കും. നിശ്ചയമായും സാധിക്കും. സത്യവ്രതനെ നോക്കൂ. സത്യവ്രതന് അശേഷം ജാതിയില്ല. ഉണ്ടോ? നമുക്കാര്‍ക്കും അത്ര ജാതി പോയിട്ടില്ലെന്നുതോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നുവോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതന്‍ അത്ര വ്യത്യാസമില്ലാത്ത ആളാണ്. അങ്ങനെ ജീവിക്കാമല്ലോ?’
ശ്രീനാരായണഗുരു ഒരിക്കല്‍ പറഞ്ഞതാണീ വാക്കുകള്‍. അത്യന്തം അനുഗൃഹീതമായ ഏതെങ്കിലും ഒരു മുഹൂര്‍ത്തത്തില്‍ മാത്രമേ ഗുരു മൗനം ഭഞ്ജിച്ചിരുന്നുള്ളൂ. അപ്പോള്‍ ഈ അസാധാരണാവസ്ഥയില്‍ വെളിപ്പെടുന്ന തിരുവായ്‌മൊഴികള്‍ അഗ്‌നിസദൃശമായ പരമസത്യം മാത്രമായിരിക്കും. ഗുരുദേവന്‍ സത്യവ്രതസ്വാമികളെ കുറിച്ചു പറഞ്ഞത് ആരിലാണ് അത്ഭുതമുളവാക്കാത്തത്? ആരെയാണ് കര്‍മ്മോന്മുഖരാക്കാത്തത്? ഗുരുദേവന്‍ സ്വാമിസത്യവ്രതനെ സംബന്ധിച്ച് പ്രകടിപ്പിച്ച ഈ സ്ഥിതികഥനം ആത്മമനനത്തോടെ നാം സാക്ഷാത്കരിക്കേണ്ടതാണ്.

പ്രശസ്തരും അപ്രശസ്തരുമടങ്ങിയ മഹത്തായ ഒരു ശിഷ്യസഞ്ചയം ഗുരുദേവനുണ്ടായിരുന്നു. അവരാകട്ടെ ഒരു കാലഘട്ടത്തെയാകെ സ്വന്തം ജീവിതത്തോടു തുന്നിച്ചേര്‍ത്ത് വ്യക്തിത്വമാര്‍ന്നവരാണ്. സാമൂഹികവും ആദ്ധ്യാത്മികവുമായ മണ്ഡലങ്ങളില്‍ അന്യാദൃശമായ മഹിമാതിശയം പ്രകാശിപ്പിച്ചിട്ടുള്ളവരാണ്. എന്നാല്‍ അവരിലാര്‍ക്കും തന്നെ നേടാന്‍ സാധിക്കാത്ത അനുഗ്രഹപ്രശംസയാണ്, അംഗീകാരമാണ് സത്യവ്രതസ്വാമികള്‍ നേടിയെടുത്തത്.

ചങ്ങനാശ്ശേരിക്കടുത്ത് കുട്ടനാട് മാമ്പുഴക്കരയില്‍ പ്രസിദ്ധമായ ഒരു നായര്‍തറവാട്ടില്‍ ജനിച്ച അയ്യപ്പന്‍പിള്ളയാണ് ഗുരുദേവശിഷ്യനായ സത്യവ്രതസ്വാമികളായത്. അയ്യപ്പന്‍ ഗുരുദേവനോട് തര്‍ക്കിക്കാനും വിമര്‍ശിക്കാനുമാണ് ആദ്യം കൃഷ്ണപുരത്ത് വെച്ച് കാണുന്നത്. ഒറ്റദര്‍ശനത്തില്‍ തന്നെ അദ്ധ്യാപകനായ അയ്യപ്പന്‍ ഗുരുദേവനില്‍ ആകൃഷ്ടനായി. ആലുവയിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍പിള്ള മറുകരയിലുള്ള അദ്വൈതാശ്രമത്തില്‍ എത്തി.

അയ്യപ്പന്‍പിള്ള ആശ്രമവും പരിസരവും ഒന്ന് ചുറ്റിനടന്ന് കണ്ടു. ആശ്രമംവക മഠത്തിന്റെ ചുവരില്‍ അക്കാലത്ത് അങ്കിതമായിരുന്ന ഗുരുദേവസൂക്തത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചെന്ന് പതിച്ചിരിക്കണം. അവിടെ എഴുതിയ ഗുരുസൂക്തം അത്രയ്‌ക്ക് ശ്രദ്ധേയമായിരുന്നു. ഓം തത്സത് ആലുവാ അദ്വൈതാശ്രമം ‘ഈ മഠത്തിലെ അഭിപ്രായം മനുഷ്യര്‍ക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമല്ലാതെ, ഓരോരുത്തര്‍ക്കും വെവ്വേറെ ജാതിയും മതവും ദൈവവുമില്ലെന്നാകുന്നു.’ എന്ന്, അനുവാദപ്രകാരം ശ്രീനാരായണ ചൈതന്യം.
ഉപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും ദിവ്യപുരുഷന്മാരായ ഗുരുക്കന്മാരെ വര്‍ണ്ണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ആ വര്‍ണ്ണനകള്‍ക്കും അതീതനായ ഒരു പരമാചാര്യന്‍ ശിഷ്യപരിസേവിതനായി ഒരു പര്‍ണ്ണശാലയില്‍ സന്നിധാനം ചെയ്യുന്നു. ജാതിപരമായ ഭേദചിന്തകള്‍ അടിസ്ഥാനരഹിതമായ സിദ്ധാന്തമാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അന്നതിനെ അംഗീകരിച്ചിരുന്നില്ല. അയിത്തത്തിന്റെ, തീണ്ടലിന്റെ, തൊടീലിന്റെ പേരില്‍ എത്രയെത്ര പാവങ്ങളായ സഹോദരങ്ങളെ താന്‍ നിഷ്ഠൂരമായി മര്‍ദ്ദിച്ചിരുന്നു. അതൊക്കെ ഒരിക്കലും തീര്‍ത്താല്‍ തീരാത്ത മഹാപരാധമാണെന്ന് പിള്ളയ്‌ക്ക് തോന്നി. ആ തെറ്റുകള്‍ ഗുരുവിന്റെ മുന്‍പില്‍ സമര്‍പ്പിച്ചു. പശ്ചാത്താപത്തിനും പാപമോചനത്തിനും വേണ്ടി മാപ്പുചോദിച്ചാലോ? ഇപ്രകാരമുള്ള വിചാരധാരകളുടെ പ്രവാഹം പിള്ളയിലൂടെ കടന്നുപോയപ്പോള്‍ ഗുരുദേവന്‍ പെട്ടെന്ന് പിള്ളയോട് ചോദിച്ചു: ‘എന്തോ പറയാനുള്ളതുപോലെ തോന്നുന്നുവല്ലോ? എന്താ കാര്യം?’ പിള്ള: ‘ഞാന്‍ ഒരു തെറ്റ് ചെയ്തുപോയി സ്വാമി.’ ഗുരു: ‘തെറ്റോ? തെറ്റ് എന്നറിഞ്ഞുകൊണ്ട് ചെയ്‌തോ? ചെയ്തപ്പോള്‍ ശരിയെന്ന് തോന്നി. ഇപ്പോള്‍ തെറ്റെന്ന് തോന്നുന്നു അല്ലേ?’ പിള്ള തന്നെ തീണ്ടിയതിന്, ഈഴവനെ തല്ലിയ കഥ ഒരു കുമ്പസാരമെന്നപോലെ ഗുരുദേവനോട് ഉണര്‍ത്തി. എന്നിട്ട് അതിനൊരു പരിഹാരം കൂടി കല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാമി പറഞ്ഞു: ‘ചെയ്തത് തെറ്റായിപ്പോയി എന്ന് സ്വയം തോന്നിയല്ലോ? വിവേകം വിധിച്ചു. ചെയ്തതിലുള്ള പശ്ചാത്താപം മതി പ്രായശ്ചിത്തം. അതുപോരേ?’പിള്ള തുടര്‍ന്നു: ‘സ്വാമി നിശ്ചയിക്കുന്ന പ്രായശ്ചിത്തം ചെയ്യാം.’ ഗുരു: ‘തീണ്ടല്‍ ഒരു തെറ്റായ തോന്നലാണ്. ഇനി തീണ്ടിയെന്നു പറഞ്ഞ് ആരെയും തല്ലാതിരിക്കുവാന്‍ വേണ്ടി പണിയെടുക്കണം. ‘സ്വാമി’ എന്ന് അയ്യപ്പന്‍പിള്ള സമ്മതം പ്രകടിപ്പിച്ചു.

തുടര്‍ന്ന് പിള്ള ഗുരുദേവന്റെ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചു. ജീവിതകാലം മുഴുവന്‍ ഗുരുദേവസേവയിലൂടെ ആത്മനിര്‍വൃതി നുകരാനും അധഃകൃതോദ്ധാരണം ജീവിതവ്രതമാക്കി മാറ്റാനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനും ഗുരുസന്നിധിയില്‍ അപ്പോള്‍ തന്നെ ദൃഢപ്രതിജ്ഞയെടുത്തു അദ്ദേഹം ഗുരുദേവശിഷ്യത്വം വരിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രഭാഷകനായി, ഗുരുധര്‍മ്മപ്രചാരകനായി മാറി. കുമാരനാശാന്‍ യോഗനേതൃത്വമൊഴിഞ്ഞപ്പോള്‍ സത്യവ്രതസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, ടി.കെ. മാധവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ യോഗനേതാക്കളായി.

പ്രസിദ്ധമായ ആലുവ സര്‍വ്വമതസമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍ സത്യവ്രതസ്വാമികളാണ്. 1924 ഫെബ്രുവരിയില്‍ ശിവരാത്രിയോടനുബന്ധമായി കുംഭം 20,21 തീയതികളില്‍ നടന്ന സമ്മേളനങ്ങളിലദ്ധ്യക്ഷനായത് മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു സര്‍ ടി.വി. സദാശിവ അയ്യരായിരുന്നു.

ആ യോഗത്തില്‍ വെച്ച് ഗുരുദേവന്‍ മഹത്തായൊരു സന്ദേശം നല്‍കി. ആ സന്ദേശം ഇപ്രകാരമാണ്. ‘വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്’.

മൂന്നു ദിവസങ്ങളിലായി നടന്ന മുഴുവന്‍ പ്രസംഗങ്ങളും ഗുരുദേവന്‍ കാരുണ്യപൂര്‍വ്വം ശ്രവിച്ചു. തുടര്‍ന്ന് സമ്മേളനപരിപാടിയുടെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു വിജ്ഞാപനം അവിടുന്ന് പരസ്യപ്പെടുത്തി. സത്യവ്രതസ്വാമികള്‍ ഗുരുവിന് വേണ്ടി ആ വിജ്ഞാപനം സദസ്സിനെ വായിച്ചുകേള്‍പ്പിച്ചു. എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ട് ആവശ്യമില്ലെന്നും ഈ മതസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കുവാന്‍ വിചാരിക്കുന്ന മതപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളുംകൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിന് അഞ്ച് ലക്ഷം രൂപാ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിചാരിക്കുന്നു.’ എന്ന്, നാരായണഗുരു.

വൈക്കം സത്യാഗ്രഹത്തിനാവശ്യമായ ആളും അര്‍ത്ഥവും വന്നെത്തിയത് സത്യവ്രതസ്വാമികളുടെ പ്രഭാഷണത്തിലൂടെയാണ്. വീടുവിട്ടു പോകുമ്പോള്‍ അമ്മ എന്നെ കാണുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ വന്നു കൊള്ളാം എന്ന് മകന്‍ ഉറപ്പു നല്‍കിയിരുന്നു. 1926 ആഗസ്തില്‍ സ്വാമി അമ്മയെക്കാണാന്‍ പോയി. ആനന്ദാശ്രമത്തില്‍ എത്തി പ്രസംഗിച്ചു. അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു. വള്ളത്തിലായിരുന്നു യാത്ര. വള്ളം ആറ്റില്‍ മറിഞ്ഞു. സ്വദേശത്തുള്ള ആറ്റില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ട ആളുകളെ ദൃഢഗാത്രനും നീന്തല്‍ വിദഗ്ധനുമായ സ്വാമികള്‍ രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ജ്വരം വര്‍ദ്ധിച്ചു. അത് സന്നിപാതജ്വരമായി മാറി.

ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ മുഖശോഭയ്‌ക്കും ശരീരകാന്തിക്കും തെല്ലും കുറവ് സംഭവിച്ചിരുന്നില്ല. അബോധാവസ്ഥയിലും മുറിഞ്ഞ ഗീരുകള്‍ അദ്ദേഹത്തിന്റെ കണ്ഠത്തില്‍നിന്നും ഉതിര്‍ന്നിരുന്നു.

ചിങ്ങം 16 ന് (1926 സപ്തംബര്‍ 1) രാത്രി എട്ടേകാല്‍ മണിയോടുകൂടി സ്വാമിക്ക് ബോധക്ഷയം ഉണ്ടാകുകയും മരണലക്ഷണങ്ങള്‍ കാട്ടുകയും ചെയ്തു. 17-ന് രാവിലെ അല്പം
ആശ്വാസം കണ്ടു. എന്നാല്‍ എട്ട് മണിയോടെ വായുക്ഷോഭം വര്‍ദ്ധിച്ചു. അന്ന് ടി. കെ. മാധവന്‍ തന്റെ ആത്മസോദരനായ ആ മഹാപുരുഷന്റെ അന്ത്യനില മനസ്സിലാക്കി അത്യന്തം ഖിന്നനായി ആത്മഗതമെന്നോണം ചൊല്ലിയത്രേ.
കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി
സാദ്ധ്യമെന്തുകണ്ണീരിനാലവനിവാഴ്‌വു
കിനാവ് കഷ്ടം!
1926 സപ്തംബര്‍ 2. 1102 ചിങ്ങം 17 രാത്രി സത്യവ്രതസ്വാമികള്‍ സമാധിയായി.