കാഠ്മണ്ഡു: നേപ്പാളിന്റെയും ചൈനയുടെയും അതിർത്തിയിൽ ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ഇതുവരെ കുറഞ്ഞത് 939 പേർ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം രക്ഷാപ്രവർത്തനങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ കാണാതായവരുടെ എണ്ണം 3,925 ആയി കുറഞ്ഞതായി രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. നേരത്തെ ടിബറ്റിൽ 16 പേർ മരിച്ചതായും 546 പേരെ കാണാതായതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ നേപ്പാളിലെ കാണാതായവരുടെ പട്ടികയിൽ 592 വിദേശികളും ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജലവൈദ്യുത പദ്ധതികളിൽ നിന്ന് കാണാതായ തൊഴിലാളികളുടെ എണ്ണം തിങ്കളാഴ്ച 639 ആയി കുറഞ്ഞു, നേരത്തെ 933 പേരായിരുന്നുവെന്ന് കണക്കാക്കിയിരുന്നു.
നേപ്പാളിലെ ദുരന്തനിവാരണ ഏജൻസിയുടെ കണക്കനുസരിച്ച് 3,333 നേപ്പാളി പൗരന്മാരെ കാണാതായിട്ടുണ്ട്. നുവാക്കോട്ട് ജില്ലയിൽ 1,158 പേരെ കാണാതായിട്ടുണ്ട്, അയൽ ജില്ലയായ റസുവയിൽ 865 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 45 നേപ്പാളി സൈനികരും 38 പോലീസ് ഉദ്യോഗസ്ഥരും 18 കസ്റ്റംസ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അതേ സമയം തന്നെ ഇന്ത്യയിൽ നേപ്പാളിൽ നിന്ന് ഒഴുകുന്ന നദികളിൽ നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉത്തർപ്രദേശിലെ അധികൃതർ അറിയിച്ചു. ഈ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെങ്കിലും ഔദ്യോഗിക മരണസംഖ്യയിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല.
കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ
ഹിമാലയൻ മേഖലയിലെ മാരകമായ വെള്ളപ്പൊക്കം ഒരു സാധാരണ ദുരന്തമല്ലെന്നും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വർദ്ധിച്ചുവരുന്ന അപകടസാധ്യതകളുമായി ഈ ദുരന്തത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. കൂടുതൽ അന്താരാഷ്‌ട്ര നടപടികൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. “റസുവയിലെ ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കം ഒരു സാധാരണ വെള്ളപ്പൊക്കമായിരുന്നില്ല,ഹിമാലയൻ മേഖലയിൽ ഉണ്ടായ മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ഈ ദുരന്തം മേഖലയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഹിമാലയൻ മേഖലയിൽ നാം നേരിടുന്ന അപകടസാധ്യതകളും വർദ്ധിച്ചുവരുന്നതിന്റെ സൂചനയാണ് ഈ സംഭവം നൽകുന്നത് “- തിങ്കളാഴ്ച വൈകുന്നേരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഷാ പറഞ്ഞു.
ചൈന-നേപ്പാൾ അതിർത്തിക്കടുത്തുള്ള ഹിമാനികൾ ഇടിഞ്ഞുവീണതിനെ തുടർന്നാണ് തണുത്തുറഞ്ഞ വെള്ളത്തിന്റെയും, മഞ്ഞിന്റെയും, അവശിഷ്ടങ്ങളുടെയും വൻ കുതിച്ചുചാട്ടത്തിന് കാരണമായത്. ദുരന്തത്തിൽ കുറഞ്ഞത് 939 പേർ കൊല്ലപ്പെടുകയും 4,500 ഓളം പേരെ കാണാതാവുകയും ചെയ്തു. പുനർനിർമ്മാണ ചെലവ് കോടിക്കണക്കിന് ഡോളറാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തകർച്ചയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ഹിമാനികൾ ഉരുകുന്നത് ത്വരിതപ്പെടുത്തുകയും അത്തരം ദുരന്തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള താപനില ഉയരുന്നതിനനുസരിച്ച് ഹിമാലയം അതിവേഗം ചൂടാകുന്നതും ഒരു പ്രധാന കാരണമാണ്.
















