Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കൊച്ചി മെട്രോയില്‍ നിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങി. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചത്. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടറുടെ താത്കാലിക ചുമതല ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്‌ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് പദവി ഏറ്റെടുക്കുമ്പോള്‍ പ്രതിദിന യാത്രക്കാര്‍ 15,000 മാത്രമായിരുന്നു. നിലവില്‍ അത് 1,25,000 ആയി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. ‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.

വാട്ട്‌സാപ്പ് ടിക്കറ്റിങ്, ഒഎഎന്‍ഡിസി സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ ലളിതമാക്കി. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നടപ്പിലാക്കി. ഭാരതത്തിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാരി ന്റെ പുരസ്‌കാരം കൊച്ചി മെട്രോയ്‌ക്ക് ലഭിച്ചു.

രാജ്യത്തും അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധ നേടിയ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്ത് 18 സ്ഥലങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ ഫീസബിലിറ്റി പഠനം നടത്തി. മുംബൈ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരുന്നു. ഭാവിയില്‍ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ മെട്രോ വരണമെന്നാണ് ആഗ്രഹം.

കഴിഞ്ഞ നാല് വര്‍ഷമായി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 53 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കാന്‍ കെഎംആര്‍എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങള്‍, ഓക്ഷന്‍ എന്നിവ യിലൂടെ നേടാന്‍ സാധിച്ചു.

കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെടുത്തി 15 ഫീഡര്‍ ഇലക്ട്രിക് ബസുകളും സര്‍വീസ് ആരംഭിച്ചു. കൊച്ചി നഗരത്തില്‍ 52 കിലോമീറ്റര്‍ നീളത്തില്‍ കാല്‍നടയാത്രക്കാര്‍ക്കായി അത്യാധുനിക ഫുട്പാത്തുകള്‍ നിര്‍മിച്ചു. കനാല്‍ പുനരുദ്ധാരണ പദ്ധതി വാട്ടര്‍ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായും ബെഹ്‌റ പറഞ്ഞു.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനൊപ്പം കൊച്ചി എയര്‍പോര്‍ട്ട് വഴി കടന്നു പോകുന്ന മൂന്നാം ഘട്ടത്തിനായുള്ള ഡിപിആറും സര്‍ക്കാരിന് കൈമാറി. കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. നിലവിലുള്ള 25 ട്രെയിനുകളില്‍ 16 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ള ട്രെയിനുകള്‍ രണ്ടാംഘട്ടത്തിലേക്ക് ഉപയോഗിക്കാന്‍ കഴിയും. മൂന്ന് ട്രെയിനുകള്‍ വാങ്ങുന്നതിന് അനുമതിയുണ്ട്. എന്നാല്‍ എട്ട് ട്രെയിനുകള്‍ ഒരുമിച്ച് വാങ്ങുന്ന താണ് കമ്പനിക്ക് ലാഭകരം. ഇതിനായി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recent Posts